ചരക്ക് ഗതാഗതത്തിനൊരുങ്ങി കൊച്ചി മെട്രോ.

നിലവിലുള്ള യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. വരുമാനത്തിൽ കൂടുതൽ വർധനവ് ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗതം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ മെട്രോ നീക്കം നടത്തുന്നത്. ചെറുകിട ബിസിനസുകാർക്കും, കച്ചവടക്കാർക്കും നഗരത്തിലുടനീളം അവരുടെ ചരക്കുകൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ സഹായിക്കുന്ന തരത്തിലുള്ള ലഘു ചരക്ക് ഗതാഗതമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് കൊച്ചി നഗരം ആശ്രയിക്കുന്നത്.

ഇതിന്‍റെ പരിമിതികളെ മറികടക്കാൻ മെട്രോയുടെ ചരക്ക് നീക്ക പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ യാത്രാനുഭവത്തെ പ്രതികൂലമായി ബാധിക്കാതെയാവും ഇത് നടപ്പാക്കുകയെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ വ്യക്തമാക്കി.

മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. തിരക്ക് കുറഞ്ഞ സമയങ്ങളില്‍, പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമേ സര്‍വീസുകള്‍ നടത്തുകയുള്ളു എന്നും അദ്ദേഹം പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താന്‍ മെട്രോ പദ്ധതിയിടുന്നുണ്ട്.

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം.

കേരളത്തിൽ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ൽ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവർഷമെത്തിയത്.

സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്താറ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി എട്ടുദിവസം മുൻപേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തിൽ ഏറ്റവും നേരത്തെ കാലവർഷം എത്തിയത്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.

മികച്ച ഷാമ്പൂ ഏതെന്ന് തിരയേണ്ട, ഒരു ചെമ്പരത്തിപ്പൂവ് കൊണ്ട് അത് വീട്ടിൽ തയ്യാറാക്കാം.

“തലമുടി വൃത്തിയായി സൂക്ഷിക്കാൻ അത്യാവശ്യം വേണ്ട ഒന്നാണ് ഷാമ്പൂ. എന്നാൽ അത് ഇനി കടയിൽ നിന്നും വാങ്ങേണ്ട. ഇങ്ങനെ തയ്യാറാക്കിയാൽ ഏറെ നാൾ ഉപയോഗിക്കാം.

ആരോഗ്യമുള്ള തലമുടിക്കായി ഒരുപാട് ഉത്പന്നങ്ങളൊന്നും വേണ്ട പാർശ്വഫലങ്ങൾ ഇല്ലാത്ത നാച്യുറൽ ചേരുവകൾ തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് ഷാമ്പൂ പോലെയുള്ളവ മുടിയുടെ പ്രകൃതം അനുസരിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകും. 


പായ്ക്കറ്റുകളിലും കുപ്പിയിലുമായി കടകളിൽ ഇരിക്കുന്ന കെമിക്കൽ അടങ്ങിയ ഷാമ്പൂ ആണ് മിക്കവരും ഉപയോഗിക്കുന്നത്. അവ മുടിക്ക് മാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്. എന്നാൽ ഇതിനു പരിഹാരമായി അത്തരം ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. 

ഉലുവ
ചെമ്പരത്തി
വിറ്റാമിൻ ഇ
തയ്യാറാക്കുന്ന വിധം

ഉലുവ വിത്തുകൾ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം അതിലേയ്ക്ക് ചുവന്ന ചെമ്പരത്തിപ്പൂവിൻ്റെ ഇതളുകളും സോപ് നട്സും ചേർക്കാം. ശേഷം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ച മിശ്രിതം അരിച്ചെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ട് ആഴ്ച വരെ ഉപയോഗിക്കാം. 

ഉലുവ

തലമുടിക്ക് അനുയോജ്യമായ മികച്ച ക്ലെൻസറാണ് ഉലുവ. തലമുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായിക്കും. കൂടാത മിനുസവും തിളക്കവുമുള്ള തലമുടി ഇതുപയോഗിക്കുന്നതിലൂടെ നേടാം. 

ചെമ്പരത്തിപ്പൂവ്

മുടി പരിചരണത്തിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഷാമ്പൂവിൻ്റെയും കണ്ടീഷ്ണറിൻ്റെയും ഗുണങ്ങൾ ഇത് നൽകും. മാത്രമല്ല മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും. 

വിറ്റാമിൻ ഇ

ഷാമ്പൂവിൻ്റെ ഉപയോഗം മുടി അമിതമായി വരണ്ടു പോകുന്നതിലേയ്ക്കു നയിക്കും. ഇത് തടയാൻ വിറ്റാമി ഇ സഹായിക്കും. ഒപ്പം തിളക്കമുള്ള മുടിയിഴകളും സ്വന്തമാക്കാം. 

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം.

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.

∙ശ്വാസം മുട്ടൽ.

∙രുചിയോ മണമോ നഷ്ടപ്പെടൽ.

∙കടുത്ത ക്ഷീണം.

∙വയറിളക്കം, വയറുവേദന, ഛർദ്ദി

∙തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.

∙പനി അല്ലെങ്കിൽ വിറയൽ.

∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

കേരളത്തിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ച് പൂട്ടുന്നു.

സംസ്ഥാനത്ത് രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിരമായി അടച്ച് പൂട്ടാന്‍ തീരുമാനം. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്‌റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഇവിടെ ഒരു പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തില്ല.

പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ചിറക്കല്‍, വെള്ളറക്കാട് സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ ഒരു ട്രെയിനും നിര്‍ത്താതെ വരുന്നതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം സ്വാഭാവികമായും നിലയ്ക്കും. എന്നാല്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കാനാണ് തീരുമാനം.

കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന്‍ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍ മെയിന്‍ സ്‌റ്റേഷന് തൊട്ടടുത്താണ് ചിറക്കല്‍ സ്‌റ്റേഷന്‍. നിരവധി യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സ്‌റ്റേഷനുകളാണ് ചിറക്കലും , വെള്ളറക്കാടും. എന്നാല്‍ റെയില്‍വേയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഈ സ്‌റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് തൊട്ടടുത്ത മറ്റേതെങ്കിലും സ്‌റ്റേഷനെ ആശ്രയിക്കേണ്ടി വരും. പ്രവര്‍ത്തനത്തില്‍ ലാഭമില്ലാത്തതിനാലാണ് സ്റ്റേഷനുകള്‍ പൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം.

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും.

മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.  ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. 

രണ്ടാഴ്ചത്തെ സ്കൂൾ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് ഈ പ്രവര്‍ത്തനങ്ങള്‍  ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

ചായ ഉണ്ടാക്കുമ്പോൾ തേയിലപ്പൊടി എപ്പോൾ ചേർക്കണം?

ക്ഷീണിച്ച് വലഞ്ഞിരിക്കുമ്പോൾ ചെറുചൂടു ചായ ഊതി കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം മനസ്സിന് മാത്രമല്ല ശരീരത്തിനും പുത്തനുണർവ് നൽകും. ഈ ചായ പല വീടുകളിലും പല വിധത്തിലാണ് ഉണ്ടാകുന്നത് എന്ന് മാത്രം. അതുകൊണ്ടാണ് ‘ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ’ എന്ന് മിക്കവരും ചിന്തിച്ചിട്ടുണ്ടാകും. ചായയ്ക്കും ദിനം ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് രാജ്യാന്തര ചായ ദിനം ആചരിക്കുന്നത്.

ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ?

“സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം. ശ്രദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.

“തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ.

ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും.

ഇവിടെ ഗതാഗതക്കുരുക്കില്ല, ഹോണ്‍ മുഴക്കലും; അങ്ങനെയൊരു നഗരം ഇന്ത്യയിലുണ്ട്.

സ്വസ്ഥമായി, സുഗമമായി റോഡിലൂടെ വാഹനം ഓടിക്കുക എന്നത് സ്വപ്‌നമായി കാണുന്ന ലോകത്ത് ഇങ്ങനെ വ്യത്യസ്തമായ ഒരു നഗരമുണ്ട്.

വീട്ടില്‍ നിന്ന് വണ്ടിയുമെടുത്ത് പുറത്തിറക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മളെ അലട്ടുന്ന രണ്ട് കാര്യങ്ങളാണ് ഉള്ളത് ഗതാഗത കുരുക്കും ഹോണ്‍ മുഴക്കലിന്റെ കാതടിപ്പിക്കുന്ന ശബ്ദവും. എന്നാല്‍ ഗതാഗതക്കുരുക്കും ഹോണ്‍മുഴക്കലും പോലെയുള്ള യാതൊരു ശല്യവും ഇല്ലാത്ത ഒരു സ്ഥലമുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

മിസോറാമിന്റെ തലസ്ഥാനമായ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കുന്നുകളില്‍ ഒളിഞ്ഞിരിക്കുന്ന ഐസ്വാളിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗതാഗത കുരുക്ക് മൂലം കുഴയുന്ന ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി ഐസ്വാള്‍ വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷേ ഡ്രൈവര്‍മാര്‍ ദീര്‍ഘനേരം വരികളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ഹോണ്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ഒരേയൊരു ഇന്ത്യന്‍ നഗരമാണിത്.

ഇതൊരു നിയമമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, തെറ്റി. നിയമത്തിലൂടെയല്ല മറിച്ച് ആഴത്തില്‍ വേരൂന്നിയ അച്ചടക്കത്തിന്റെയും പൗര ഉത്തരവാദിത്തത്തിന്റെയും സംസ്‌കാരത്തിലൂടെയാണ് ഈ നഗരം മുന്നോട്ട് പോകുന്നത്. ഐസ്വാളിലെ റോഡുകളിലെ അച്ചടക്കം ഇന്ത്യയിലുടനീളമുള്ള സന്ദര്‍ശകരില്‍ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള സന്ദര്‍ശകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇവിടെ റോഡുകള്‍ ശാന്തവും സുഗമവുമാണ്. മാത്രമല്ല നാട്ടുകാര്‍ വഴികളില്‍ മാലിന്യം ഇടുന്നില്ല, അവര്‍ പരസ്പരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യ ഉണ്ടായിട്ടും നഗരം ഇപ്പോഴും സമാധാനപരമായ ഗതാഗത സാഹചര്യങ്ങള്‍ ആസ്വദിക്കുന്നു.

ഒരു സമൂഹമെന്ന നിലയില്‍ ഇവിടുത്തെ ജനങ്ങള്‍ അവരുടെ സത്യസന്ധതയിലും പേരുകേട്ടവരാണ്. ഹോണ്‍ മുഴക്കുന്നത് മര്യാദയില്ലാത്തതും അനാവശ്യവുമാണെന്ന് അവര്‍ കണക്കാക്കുന്നു. ഹോണ്‍മുഴക്കലും ട്രാഫിക്കും നിത്യജീവിതത്തിന്റെ ഭാഗമായ ലോകത്ത് നഗര ജീവിതത്തെ എങ്ങനെ പുനര്‍ നിര്‍വ്വചിക്കുമെന്നും ആളുകളെ എങ്ങനെ കൂടുതല്‍ ഉത്തരവാദിത്തമുളളവരാക്കാമെന്നും ഐസ്വാള്‍ തെളിയിക്കുന്നു.

ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ഇപ്പോൾ ആൻഡ്രോയിഡിൽ.

റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ‘സ്വറെയിൽ’ ലഭ്യമായി തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ദീർഘദൂര, ലോക്കൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഭക്ഷണവും ഓർഡർ ചെയ്യാം. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ അറിയാനും ചരക്ക് കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല. തുടക്കത്തിൽ അനുവദിച്ച ഡൗൺലോഡുകൾ പൂർത്തിയായതിനാൽ പുതിയ ആളുകൾക്ക് നിലവിൽ ഡൗൺലോഡുകൾ ലഭ്യമല്ല.ആപ്പ് ഉടൻ ലഭ്യമാകുമെന്നാണ് റെയിൽവെ അറിയിപ്പ്.

ഐ.ആർ.സി.ടി.സിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷൻ. നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ടും ഉണ്ടാക്കാവുന്നതാണ്.

യു.ടി.എസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിലെ ആർ വാലറ്റ് സൗകര്യം പുതിയ ആപ്പുമായി ബന്ധിപ്പിക്കാവുന്നതാണ്. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പി.എൻ.ആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക, റെയിൽവേയുടെ സഹായങ്ങൾ, പരാതി നൽകുക തുടങ്ങി ഒട്ടേറെ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.

സംസ്ഥാനത്ത് മഴ ശക്തം.

കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പലയിടത്തും കനത്തമഴ. കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തുകളായ തീക്കോയി , തലനാട്, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിൽ ജാഗ്രത തുടരുന്നു. വിനോദസഞ്ചാരകേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിൽ വെള്ളച്ചാട്ടം അതിശക്തമായതോടെ സന്ദർശകർക്ക്  നിയന്ത്രണപ്പെടുത്തി.

അതിരപ്പിള്ളി ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. കോഴിക്കോട് പലയിടത്തും റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. മലയോര മേഖലയിലും മഴ ലഭിച്ചു. മുക്കത്തെ ഗ്രാമീണ റോഡുകളിൽ ഗതാഗതം മുടങ്ങി. ഹൈസ്‌കൂൾ റോഡിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കുടുങ്ങി. പുഴകളിലും ജല നിരപ്പ് ഉയർന്നു.  കല്ലാച്ചിയിലെ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം മന്ദഗതിയിൽ ആണ്.

Verified by MonsterInsights