രാജ്യ തലസ്ഥാനമായ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു.ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും
രക്തം കട്ടപിടിച്ചുള്ള മരണവും ഉയരുന്നു. ഇതുവരെ 98 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത ഞായറാഴ്ച വരെ അടച്ചിടാൻ സർക്കാർ നിർദേശം നൽകി.ഡൽഹിയിൽ കാഴ്ച ഏതാണ്ട് പൂർണമായി മറച്ചാണ് മൂടൽമഞ്ഞ് വ്യാപിച്ചിരിക്കുന്നത്.ഷാർജ-ഡൽഹി വിമാനം ജയ്പുരിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ 15 വിമാനങ്ങൾ വൈകി.ഉത്തരേന്ത്യയില്‍ 29 ട്രെയിനുകൾ വൈകിയോടുന്നു.

10 വർഷത്തിനിടയിലെ ഡൽഹിയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്, 1.9 ഡിഗ്രി സെൽഷ്യസ്. അർധരാത്രി മുതൽ തന്നെ നഗരത്തിൽ കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് റോഡ്-റെയിൽ-വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നാല് ദിവസമായി തുടരുന്ന ശൈത്യതരംഗം ചൊവ്വാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.