രാജ്യത്തെ പ്രധാന ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, ബിഎസ്എൻഎൽ, വിഐ എന്നിവയുടെ വരിക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ടെലിക്കോം ഡിപ്പാർട്ട്മെന്റ് രംഗത്ത്. രാജ്യത്ത് പല രീതയിൽ ഡിജിറ്റൽ തട്ടിപ്പുകൾ വർധിച്ച് വരികയാണ്. ദിവസവും നിരവധി ആളുകൾ സൈബർ ക്രിമിനലുകളുടെ കെണിയിൽ വീഴുന്നു. ഇപ്പോൾ ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള കോളുകളിലൂടെയുള്ള തട്ടിപ്പുകളും വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ടെലിക്കോം ഉപയോക്താക്കൾ ഏറെ ജാഗ്രത പാലിക്കണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) മുന്നറിയിപ്പ് നൽകി. പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ വിദേശ നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് കോളുകൾ പലതും എത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI), ഡിഒടി എന്നിവ ടെലിക്കോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അധികൃതർ എന്ന തരത്തിൽ എത്തുന്ന കോളുകൾ വ്യാജ കോളുകൾ ആണെന്നും തങ്ങൾ ഇത്തരം കോളുകൾ ചെയ്യാറില്ല എന്നും ടെലിക്കോം വകുപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ട്രായ് അധികൃതർ എന്ന വ്യാജേന എത്തുന്ന കോളുകളെ തുടർന്ന് നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് കൂടാതെ, പോലീസ് അധികൃതർ, കസ്റ്റംസ് അധികൃതർ, ടാക്സ് അധികൃതർ എന്നിങ്ങനെ വിവിധ പേരുകളിലും വ്യാജ കോളുകൾ എത്തുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ ട്രായിയിൽ നിന്ന് എന്ന വ്യാജേന ഒരു വിദ്യാർഥിക്ക് കോൾ എത്തുകയും വിദ്യാർഥിയുടെ നമ്പറിനെപ്പറ്റി വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസിൽ നിന്ന് ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിച്ഛായ ഭയന്ന് വിദ്യാർഥി തന്റെ ബാങ്ക് വിവരങ്ങൾ വിളിച്ച ആളുമായി പങ്കുവയ്ക്കുകയും വിദ്യാർഥിക്ക് ഏകദേശം 7.29 ലക്ഷം രൂപ നഷ്ടമാകുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരത്തിൽ അധികൃതർ എന്ന വ്യാജേന കോളുകൾ ലഭിച്ചാൽ അത് തട്ടിപ്പാണ് എന്ന് തിരിച്ചറിയുക. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന വിളിക്കുന്നതിനാൽ പലരും ഭയക്കുകയും ആ പേടിയിൽ നിൽക്കുന്നതിനാൽ അവർ പറയുന്നത് പ്രകാരം അനുസരിക്കുകയും ചെയ്യുന്നു. അതിനാൽ വിളിക്കുന്നത് തട്ടിപ്പുകാരാണ് എന്ന ബോധ്യത്തോടെ ഇത്തരം അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നേരിടണം.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഏജൻസികളുടെ പേരുകളിലും തട്ടിപ്പുകാർ ആളുകളെ വിളിക്കുകയും പണം തട്ടുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം സൈബർ തട്ടിപ്പുകളിലൂടെ ഈവർഷം ഇതുവരെ ഏകദേശം 2,140 കോടി രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. ശരാശരി 214 കോടി രൂപ ഓരോ മാസവും കൊള്ളയടിക്കപ്പെടുന്നു.