ഓണത്തെക്കുറിച്ച് പറയുമ്പോൾ തന്നെ പഴമക്കാർ പറഞ്ഞു പഴകിയ പഴഞ്ചൊല്ല് ആണ് മനസ്സിലേക്ക് എത്തുക. അത് മറ്റൊന്നുമല്ല, ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നതാണ്. എന്നാൽ, കാലം മാറിയപ്പോൾ ചൊല്ല് ഒന്ന് മാറ്റിപ്പിടിച്ചാലും കുഴപ്പമില്ല, ‘കടൽ കടന്ന് മഞ്ഞുനാട്ടിൽ എത്തിയാലും ഓണം ഉണ്ണണ്ണം’ എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് ഗൂഗിൾ സെർച്ചിൽ തെളിഞ്ഞിരിക്കുന്നത്. 2024ൽ ലോകത്ത് രണ്ടാമതായി ഏറ്റവും കൂടുതൽ ആളുകൾ ‘എനിക്ക് ഏറ്റവും അടുത്ത്’ (നിയർ മി) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടി ആയിരുന്നു. മലയാളി എവിടെ പോയാലും അവരുടെ മനസ്സിൽ എന്നും ഓണസദ്യ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെയാണ് ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ അന്വേഷിച്ച കാര്യങ്ങളിൽ ഒന്നായി ഓണസദ്യ മാറിയതും. മലയാളികളെ സംബന്ധിച്ച് സദ്യ പ്രത്യേകിച്ച് ഓണസദ്യ വെറുമൊരു ഭക്ഷണം മാത്രമല്ല, അതൊരു വൈകാരികത ആണ്. കേരളത്തിന് പുറത്ത് എവിടെയായാലും അതിപ്പോൾ ബംഗളൂരു,ഡൽഹി, മുംബൈ, കൊൽക്കത്ത എന്നല്ല ഇന്ത്യയ്ക്ക് പുറത്ത് തന്നെയാകട്ടെ ഓണത്തിൻ്റെയന്ന് സദ്യ കഴിച്ചെന്ന് ഉറപ്പു വരുത്തുന്നവരാണ് മലയാളികൾ. ‘കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്ന വാക്കിൻ്റെയർത്ഥം തന്നെ എന്ത് വിലകൊടുത്തും ഓണസദ്യ കഴിച്ചിരിക്കണം എന്നാണ്. അത് തലമുറ തലമുറ മാറിയാലും കൈമോശം വരാതെ മലയാളികൾ കാത്തുസൂക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ ഗൂഗിൾ സെർച്ച്.
