ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ഇങ്ങനെയൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചില്ല.

അപ്രതീക്ഷിതമായി വീശിയടിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റിലും ശക്തമായ മഴയിലും തമിഴ്‌നാട്ടില്‍ വ്യാപക കൃഷിനാശം സംഭവിച്ചതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറെ നാളുകളായി വലിയ ഉള്ളി, വെളുത്തുള്ളി, നാളികേരം എന്നിവയുടെ വില താഴാതെ നില്‍ക്കുകയാണ്. ഒക്ടോബറില്‍ 35 രൂപയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോള്‍ 65-80 രൂപ വരെ വിലയുണ്ട്. മാസങ്ങളായി 300 – 330 രൂപയുണ്ടായിരുന്ന വെളുത്തുള്ളി ഇപ്പോള്‍ 420 രൂപയിലെത്തി. മണ്ഡലകാലമായാല്‍ പച്ചക്കറിക്ക് പൊതുവെ വിലയുയരുമെങ്കിലും ഇത്തവണ കനത്തെ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോഡുകള്‍ വരാത്തതാണ് വില വര്‍ദ്ധനയ്ക്ക് കാരണം. പച്ചക്കറി വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളും സര്‍ക്കാര്‍ പച്ചക്കറിച്ചന്തകളുമെല്ലാം പേരിലൊതുങ്ങുകയാണ്.

“മുരിങ്ങക്കായ(400 രൂപ), നാളികേരം(70), തക്കാളി(50), അമര(80), ചെറിയ ഉള്ളി(80) എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് കാര്യമായി വില വര്‍ദ്ധന ഉണ്ടായിട്ടില്ല. പച്ചക്കറിക്കു പുറമെ നേന്ത്രപഴത്തിനും 70-75 രൂപയായിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശികമായി പച്ചക്കറി ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ 70 ശതമാനത്തോളവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. സവാളയും ഉരുളക്കിഴങ്ങും ചെറിയുള്ളിയും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, ഉടുമല്‍പേട്ട, ഒട്ടന്‍ചത്രം എന്നിവിടങ്ങളില്‍ നിന്നുമാണ്.

വില വിവരം

മുരിങ്ങക്കായ: 400 രൂപ
തക്കാളി: 50രൂപ
വലിയ ഉള്ളി: 65 രൂപ
ചെറിയ ഉള്ളി: 80 രൂപ
വെളുത്തുള്ളി: 420 രൂപ
ഉരുളക്കിഴങ്ങ്: 50 – 58 രൂപ
തേങ്ങ: 70 രൂപ
വെണ്ടയ്ക്ക: 44 രൂപ
പാവയ്ക്ക: 40 രൂപ
വെള്ളരിയ്ക്ക: 40 രൂപ
പടവലം: 40 രൂപ
വഴുതനങ്ങ: 48 രൂപ
ക്യാരറ്റ്: 55 – 60 രൂപ
ചേമ്പ്: 100 രൂപ
ചേന: 68 രൂപ
മത്തന്‍: 20 രൂപ
പച്ച ഏത്തന്‍: 70 രൂപ
ബീറ്റ്രൂട്ട്: 50 – 60 രൂപ
ബീന്‍സ്: 60 രൂപ
പയര്‍: 50 രൂപ
ഇഞ്ചി: 80 രൂപ
ചെറുനാരങ്ങ: 80 രൂപ.

Verified by MonsterInsights