ലുലു മാളിനെ ഏറ്റെടുത്ത് കോട്ടയം, ഓഫറുകളുടെ പെരുമഴ

“ഡിസംബര്‍ 14 നാണ് കോട്ടയത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഏതൊരു നഗരത്തില്‍ ലുലുവിന്റെ മാള്‍ തുറന്നാലും അത് അവിടത്തുകാര്‍ ഹൃദയം കൊണ്ട് ഏറ്റെടുക്കുന്നതാണ് ചരിത്രം. കോട്ടയത്തും ഇതിന് യാതൊരു മാറ്റവുമില്ല. ഇത്രയും നാളും പ്രധാനപ്പെട്ട ഒരു മാളോ ഷോപ്പിംഗ് കോംപ്ലക്‌സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പന്‍ മാളുമായി ലുലു ഗ്രൂപ്പ് എത്തുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് പിറ്റേ ദിവസം ഞായറാഴ്ചയായതിനാല്‍ തന്നെ ഇന്നലെ വന്‍ തിരക്കാണ് ലുലുവില്‍ അനുഭവപ്പെട്ടത്. ലോകോത്തര ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്ന ലുലുവിന്റെ മാളുകളെ കുറിച്ച് കേട്ടറിവ് മാത്രമുള്ള പലരും ഇന്നലെ തന്നെ ലുലുവിലേക്ക് വെച്ച് പിടിക്കുകയായിരുന്നു. ശനിയും ഞായറുമായി മാളില്‍ എത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു എന്നാണ് വിവരം. സന്ധ്യയോടെ തിരക്കൊഴിയുന്ന മണിപ്പുഴയിലെ നിരത്തുകള്‍ ഇനി ഓര്‍മ്മ മാത്രമാകും എന്നുറപ്പാണ്. പ്രായഭേദമന്യേ എല്ലാവരും ലുലു ലക്ഷ്യമാക്കി ഒത്തുകൂടുകയാണ്. റീല്‍സ് ചിത്രീകരണവും ഫോട്ടോയെടുപ്പും പര്‍ച്ചേസിംഗുമെല്ലാമായി ലുലു മാളിനെ ആദ്യ ഞായറാഴ്ച തന്നെ കോട്ടയത്തുകാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഉദ്ഘാടനം പ്രമാണിച്ച നല്ല ഓഫറുകളും ലുലു ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗള്‍ഫിലെ അതേ നിലവാരത്തിലുള്ള മാളാണ് കോട്ടയത്തും ഒരുക്കിയിരിക്കുന്നത് എന്നാണ് ചങ്ങനാശേരി സ്വദേശിയും വ്യവസായിയുമായ ജോഷി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്. ഗുണമേന്മയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടുമെന്നതാണ് ലുലുവിന്റെ പ്രധാന ആകര്‍ഷണം. 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണു കോട്ടയം ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 1.4 ലക്ഷം ചതുരശ്ര അടിയും ഹൈപ്പര്‍ മാര്‍ക്കറ്റാണ്.

350 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാത്രം 23 ബില്ലിംഗ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയും ഉണ്ട്.

.”500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. നാടന്‍, ഉത്തരേന്ത്യന്‍, വിദേശ ഭക്ഷണങ്ങളുടെ വ്യത്യസ്ത വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 250 ലേറെ കുട്ടികള്‍ക്ക് ഒരേ സമയം കളിക്കാനായി 9000 ചതുരശ്ര അടിയില്‍ ഒരുക്കിയ വിനോദ കേന്ദ്രമായ ഫണ്‍ടൂറ മറ്റൊരു അത്ഭുതമാണ്. കാര്‍ണിവല്‍ തീമിലാണ് ഫണ്‍ടൂറയുടെ ഉള്‍വശം സജ്ജമാക്കിയിരിക്കുന്നത്.

ഏത് ലുലു മാളിലെയും ‘ഫണ്‍ടൂറ’ കാര്‍ഡ് ഇവിടെ സ്വീകരിക്കുന്നതാണ്. പുതിയ കാര്‍ഡ് എടുക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുമുണ്ട്. ഒരേ കാര്‍ഡ് ഒന്നിലേറെ പേര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യ ദിവസം തന്നെ 5000 ത്തിലേറെ ഫണ്‍ടൂറ കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉദ്ഘാടനം പ്രമാണിച്ച് ഓഫറും നല്‍കുന്നുണ്ട്. 4000 രൂപയുടെ ഗെയിമുകള്‍ കളിക്കാന്‍ നികുതി ഉള്‍പ്പടെ 2360 രൂപ അടച്ചാല്‍ മതി”. അതേസമയം ആദ്യ രണ്ട് ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് എന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ നിഖില്‍ രാജ് പറയുന്നു. ഇറക്കുമതി ചെയ്തു സാധനങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആവശ്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ സമയം ആയിരത്തിലേറെ കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സംവിധാനമുണ്ട്. തിരക്ക് പരിഗണിച്ചു കൂടുതല്‍ സ്ഥലങ്ങളിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നില്ല.

Verified by MonsterInsights