വിനേഷ് ഫോഗട്ടിൻ്റെ ഹർജിയിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) വിധി പറയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഓഗസ്റ്റ് 16 ന് ഇന്ത്യൻ സമയം രാത്രി 9 30 നാണ് വിധി പറയുക. ഇത് മൂന്നാം തവണയാണ് കായിക കോടതി വിഷയത്തിൽ സമയം നീട്ടി ചോദിക്കുന്നത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുണ്ടായ തൻ്റെ അയോഗ്യതയെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽനൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ അപേക്ഷ.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിൻ്റെയും തീരുമാനത്തെ ചോദ്യം ചെയ്താണ് വിനേഷ് ഫോഗട്ടും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും അപ്പീൽനൽകിയിരുന്നത്.
“ഒളിമ്പിക് ഗെയിംസിനായുള്ള CAS ആർബിട്രേഷൻ നിയമങ്ങളുടെ ആർട്ടിക്കിൾ 18 ൻ്റെ പ്രയോഗത്തിലൂടെ, CAS അഡ്‌ഹോക്ക് ഡിവിഷൻ പ്രസിഡൻ്റ് പാനലിന് തീരുമാനമെടുക്കാനുള്ള സമയപരിധി 2024 ഓഗസ്റ്റ് 16 ന് 6 മണി വരെ (പാരീസ് സമയം) നീട്ടുന്നു.” സിഎഎസിൻ്റെ അഡ്‌ഹോക്ക് ഡിവിഷൻ പറഞ്ഞു.
വിനേഷിൻ്റെ അപ്പീൽ എന്തായിരുന്നു?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി കൽപ്പിച്ച അയോഗ്യത അസാധുവാക്കണമെന്ന് വിനേഷ് തൻ്റെ അപ്പീലിൽ ആദ്യം കായിക കോടതിയുടെ അഡ്-ഹോക്ക് ബെഞ്ചിനോട് ഫൈനലിൽ മത്സരിക്കാൻഅനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
അടിയന്തര ഇടക്കാല നടപടികൾ അവർ ആവശ്യപ്പെട്ടിരുന്നില്ല. സിഎഎസിൻ്റെ അഡ്‌ഹോക്ക് ബെഞ്ച് അതിവേഗം വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. പക്ഷേ വ്യാഴാഴ്ച വൈകുന്നേരം ഷെഡ്യൂൾ ചെയ്ത ഫൈനലിന് മുമ്പ് കക്ഷികളെ കേൾക്കാൻ പോലും അതിന് കഴിഞ്ഞില്ല.
തുടർന്ന് അയോഗ്യത പിൻവലിക്കണമെന്നും തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നും വിനേഷ് അപ്പീലിൽ വ്യക്തമാക്കി. അതേസമയം വിനേഷിനെ അയോഗ്യയാക്കുന്നതിന് മുമ്പ് നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് മേധാവി നെനാദ് ലാലോവിച്ച് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.