ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി പ്രധാനമായും തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്ട്രേലിയ തന്നെയാണ്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.

ഇതേ ഓസ്ട്രേലിയെ തോല്പിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത് ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.

2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് ഇന്ത്യ – പാകിസ്ഥാന് പോരാട്ടവും നടക്കും.
