പുതിയ പാമ്പൻ പാലം തുറന്നതോടെ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടിയേക്കും. ട്രെയിനിന്റെ സമയത്തിൽ ചെറിയ മാറ്റം വരുന്നതിനൊപ്പം കോച്ചുകളുടെ വർധനയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30ന് രാമേശ്വരത്ത് എത്തുന്ന രീതിയിലായിരിക്കും സർവീസ് എന്നാണു വിവരം. ട്രെയിൻ നീട്ടാൻ നേരത്തേതന്നെ നിർദേശം ഉണ്ടെങ്കിലും ഉത്തരവും പുതിയ സമയക്രമവും പുറത്തിറങ്ങണം.
രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം – ചെന്നൈ ട്രെയിനായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ട്രെയിൻ അമൃതയായി തിരുവനന്തപുരത്തേക്കുമുള്ള സർവീസാണ് പരിഗണനയിൽ. പുലർച്ചെ അഞ്ചിന് അമൃതയിൽ പാലക്കാട്ടു നിന്നു കയറിയാൽ പന്ത്രണ്ടരയ്ക്ക് രാമേശ്വരത്തെത്തി പിറ്റേ ദിവസം ഒന്നരയ്ക്കുള്ള തിരുവനന്തപുരം അമൃതയ്ക്കു മടങ്ങാമെന്ന സൗകര്യമുണ്ടാകും. കോച്ച് കൂട്ടുന്നതോടെ വരുമാനവും വർധിക്കും. നേരത്തേ അനുവദിച്ച മംഗളൂരു – രാമേശ്വരം വീക്ക്‌ലി എക്സ്പ്രസിന്റെ സർവീസിനും പാലം ഉദ്ഘാടനത്തോടെ വഴി തെളിഞ്ഞു. അതു ദൈനംദിന സർവീസാക്കണം എന്നാണ് ആവശ്യം.

