മൂന്നേ മൂന്ന് ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കൂ, തലച്ചോറില്‍ വലിയ മാറ്റം വരുത്താം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന നിഗമനങ്ങള്‍ അടിവരയിട്ട് പുതിയ പഠനം, മൊബൈലിന്‍റെ അമിത ഉപയോഗം എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നത് എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഇക്കാലത്ത് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് സ്മാർട്ട്‌ഫോണ്‍. മനുഷ്യരുടെ ആശയവിനിമയത്തിലും വിനോദത്തിലും വലിയ പങ്കുവഹിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് തലച്ചോറിന്‍റെ പ്രവർത്തനത്തില്‍ പ്രതികൂലമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നതായി പുതിയ പഠനം പറയുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം കുറയ്ക്കുന്നത്, മാനസ്സികാരോഗ്യം മെച്ചപ്പെടുത്തുന്ന രീതിയിൽ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന നിര്‍ണായക ഗവേഷണ ഫലമാണ് ജര്‍മനിയില്‍ നിന്ന് പുറത്തുവരുന്നത്.

സ്‌മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് ഈ നിഗമനത്തെ പിന്തുണയ്ക്കുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള 25 യുവാക്കളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഫോൺ ഉപയോഗം കുറയ്ക്കുന്നത് അവരുടെ തലച്ചോറിന്‍റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം.

ഗവേഷകർ ഈ യുവാക്കളോട് 72 മണിക്കൂർ (മൂന്ന് ദിവസം) സ്മാർട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടു. അത്യാവശ്യ ആശയവിനിമയത്തിനും ജോലികൾക്കും മാത്രം ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. പഠന കാലയളവിൽ ഇവരെ MRI (Magnetic Resonance Imaging) സ്കാനുകൾക്കും മനഃശാസ്ത്രപരിശോധനകൾക്കും വിധേയരാക്കുകയും ചെയ്തു. ഈ ശാസ്ത്രീയ പരിശോധനകൾ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമായി നടത്തി.

ഗവേഷകര്‍ പരിശോധനാ ഫലങ്ങൾ താരതമ്യം ചെയ്തപ്പോള്‍, ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവും തലച്ചോറിന്‍റെ പ്രവർത്തന രീതിയിൽ ഗണ്യമായ മാറ്റങ്ങൾ കാണാനിടയായി. ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റം ഏറെ പ്രകടമായിരുന്നു. ഫോൺ ഉപയോഗം കുറച്ചതോടെ തലച്ചോറിന്‍റെ പ്രവർത്തനം ഊര്‍ജ്ജസ്വലമായതായി പഠനത്തിൽ പറയുന്നു. ആദ്യ പരിശോധനയിൽ തലച്ചോറിന്‍റെ പ്രവർത്തനം സാവധാനമായിരുന്നു എങ്കിൽ രണ്ടാം പരിശോധനയിൽ ബ്രെയിന്‍ സെല്ലുകള്‍ വേഗത്തില്‍ പ്രവർത്തിച്ചതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.

സ്മാർട്ട്‌ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകാൻ കഴിയുമെന്നാണ് ഈ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച്, അതിന്റെ അമിത ഉപയോഗം ഒഴിവാക്കാനായാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന സന്ദേശമാണ് ഈ ഗവേഷണം നമുക്ക് നൽകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തുടര്‍ പഠനങ്ങള്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

ചങ്ങല വലിച്ചല്ല,​ അടിയന്തരസാഹചര്യത്തിൽ വന്ദേഭാരത് ട്രെയിൻ എങ്ങനെ നിർത്തുമെന്ന് അറിയാമോ

ട്രെയിനിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും കംപാർട്‌മെന്റിന്റെ വശങ്ങളിൽ കാണുന്ന ചങ്ങല. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ട്രെയിൻ നിർത്താനാണ് ഈ ചങ്ങല. സാധാരണ ട്രെയിനുകളിൽ ഈ ചങ്ങലയുണ്ട്. എന്നാൽ വന്ദേഭാരത് ട്രെയിനിലോ?. പലരുടെയും സംശയമാണ് വന്ദേഭാരത് ട്രെയിൻ അടിയന്തര സാഹചര്യത്തിൽ എങ്ങനെ നിർത്തുമെന്നത്. ഇന്ന് കേരളത്തിൽ നിരവധിപേരാണ് വന്ദേഭാരതിനെ ആശ്രയിക്കുന്നത്.

സമയലാഭത്തിന്റെ കാര്യത്തിലായാലും മെച്ചപ്പെട്ട യാത്രാ സൗകര്യത്തിന്റെ കാര്യത്തിലായാലും വന്ദേഭാരത് ഒരുപടി മുകളിലാണ്. സാധാരണ ട്രെയിനുകളിൽ 10 മുതൽ 14 മണിക്കൂ‌ർ വരെ ആവശ്യമായ യാത്രകൾക്ക് വന്ദേഭാരതിൽ പരമാവധി എട്ട് മണിക്കൂർ മതി. അപ്പോൾ അത്തരം വന്ദേഭാരത് അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ നിർത്തണമെന്ന് പലർക്കും അറിയില്ല. സാധാരണ ട്രെയിനിലുള്ള ചങ്ങലയും ഇതിൽ ഉണ്ടാകില്ല. പിന്നെ ട്രെയിൻ എങ്ങനെ നിർത്തും എന്നല്ലേ?

മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ കഴിയുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പെട്ടെന്ന് നിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ ട്രെയിൻ നിർത്തണമെങ്കിൽ യാത്രക്കാർക്ക് അധികൃതരെ വിവരമറിയിക്കാനും ലോക്കോ പെെലറ്റുമായി ബന്ധപ്പെടാനും അലാറം ബട്ടൻ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.

അലാറം ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്യാമറയും മെെക്കും ഉണ്ട്. അലാറം മുഴക്കിയാൽ ലോക്കോ പെെലറ്റിന് നിങ്ങളെ കാണാനും സംസാരിക്കാനും കഴിയും. അടിയന്തര സാഹചര്യമാണെന്ന് ലോക്കോ പെെലറ്റിന് ബോദ്ധ്യപ്പെട്ടാൽ ട്രെയിൻ നിർത്തും. അനാവശ്യമായി അലാറം മുഴക്കുന്നവർക്കെതിരെ ഇന്ത്യൻ റെയിൽവേ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.

കൊടും ചൂടിനാശ്വാസം; രണ്ടുദിവസം കനത്ത മഴ പെയ്യും.

“സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ രണ്ട് – മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മാർച്ച് 11നും 12നും വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ചെറുപയറും കടലയും നിങ്ങൾ മുളപ്പിച്ച് കഴിക്കാറുണ്ടോ? ഒരാഴ്ച വരെ ഇങ്ങനെ വയ്ക്കാം

സൂപ്പുണ്ടാക്കിയും സാലഡിലാക്കിയും ആവിയില്‍ വേവിച്ചും, തോരന്‍ വച്ചുമെല്ലാം കഴിക്കാന്‍ ബെസ്റ്റ് ആണ് മുളപ്പിച്ച പയര്‍ ഇനങ്ങള്‍. കടലയും ചെറുപയറും വന്‍പയറുമെല്ലാം മുളപ്പിച്ച് കഴിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികമാണ്. ജീവിതശൈലീരോഗങ്ങളെ ചെറുക്കാനുള്ള സൂപ്പര്‍പവര്‍ ഇവയ്ക്കുണ്ട്. മാത്രമല്ല, ചര്‍മം എന്നും ഭംഗിയായി നിലനിര്‍ത്താനും ഇവ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് സാധിക്കും.

മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിലെ പ്രധാനഘടകങ്ങളാണ്. മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും മറ്റു പോഷകഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.

ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ, ചെറുപയര്‍, കടല മുതലായവ മുളപ്പിച്ചെടുക്കാം. എന്നാല്‍ ഇവ സൂക്ഷിക്കുന്നതാണ് ടാസ്ക്. പുറത്ത് സൂക്ഷിച്ചാല്‍ പെട്ടെന്ന് തന്നെ വളര്‍ന്ന് വള്ളിയായി മാറും, ഫ്രിഡ്ജില്‍ സൂക്ഷിച്ചാലോ, മുള കരിഞ്ഞു പോകുന്നതും സാധാരണയായി കാണാറുണ്ട്. എപ്പോഴും എപ്പോഴും വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് മുളപ്പിച്ചെടുക്കുക എന്നത് പ്രായോഗികമല്ല. അതിനാല്‍, ഒരിക്കല്‍ മുളപ്പിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഉപയോഗത്തിനായി, ശരിക്ക് സൂക്ഷിച്ചു വയ്ക്കാം.


ഇവ എങ്ങനെ ശരിയായി സൂക്ഷിക്കാം

മുളകളുടെ പുതുമയും മൃദുത്വവും രുചി, പോഷകമൂല്യം എന്നിവയും നിലനിർത്താൻ അവ ശരിയായി സൂക്ഷിക്കാം. അതിനായി ഈര്‍പ്പം ഉള്ളതും എന്നാല്‍ വരണ്ടതുമായ സ്ഥലത്ത് ഇത് സൂക്ഷിക്കുക. 

മുളകളില്‍ വെള്ളം ഉണ്ടെങ്കില്‍, ഫ്രിജില്‍ പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്ന സമയത്ത് അവ ചീഞ്ഞുപോകാനിടയുണ്ട്. അതിനാല്‍ അവ സൂക്ഷിക്കുന്നതിനുമുമ്പ് തണുത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം,അധിക ഈർപ്പം നീക്കം ചെയ്യുക. ഒരു സാലഡ് സ്പിന്നർ ഉപയോഗിക്കുന്നത് വെള്ളം വേഗത്തിലും കാര്യക്ഷമമായും നീക്കം ചെയ്യാൻ സഹായിക്കും. ഈ മുളകൾ ചീസ്ക്ലോത്തിൽ പൊതിഞ്ഞ് അധിക ഈർപ്പം കളയുക, 8-12 മണിക്കൂർ ഉണങ്ങാൻ അനുവദിക്കുകമുളകളുടെ പുതുമയും മൃദുത്വവും രുചി, പോഷകമൂല്യം എന്നിവയും നിലനിർത്താൻ അവ ശരിയായി സൂക്ഷിക്കാം. അതിനായി ഈര്‍പ്പം ഉള്ളതും എന്നാല്‍ വരണ്ടതുമായ സ്ഥലത്ത് ഇത് സൂക്ഷിക്കുക. 

ഇത് വായുസഞ്ചാരം ഉറപ്പാക്കുന്ന ഒരു പാത്രത്തിലേക്ക് മാറ്റി 34-38 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. മുളകൾ നനയാതിരിക്കാൻ പാത്രത്തിൽ നിന്ന് അധിക ഈർപ്പം നീക്കം ചെയ്യേണ്ടതും പ്രധാനമാണ്. മെഷ് മൂടിയുള്ള ഗ്ലാസ് പാത്രമോ വായുസഞ്ചാര ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് പാത്രമോ ഉപയോഗിക്കാം. അടച്ച പാത്രങ്ങളിലോ പ്ലാസ്റ്റിക് ബാഗുകളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഇത് അധിക ഈർപ്പം അടിഞ്ഞുകൂടാനും പെട്ടെന്ന് കേടാകാനും കാരണമാകും.

ശരിയായി സൂക്ഷിച്ചാൽ, ഇത് റഫ്രിജറേറ്ററിൽ ഒരു ആഴ്ച വരെ കേടുകൂടാതെയിരിക്കും. എന്നിരുന്നാലും, മികച്ച ഗുണനിലവാരത്തിനും പുതുമയ്ക്കും വേണ്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കഴിക്കുന്നതാണ് നല്ലത്.

ഉപയോഗിച്ച ഡയപ്പർ എന്തുചെയ്യും? ഹരിത കർമസേന ശേഖരിക്കും, പക്ഷേ പാലക്കാട് മാത്രം; മാതൃകയായി സംസ്കരണ പ്ലാന്‍റ്

ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ എന്തുചെയ്യുമെന്നത് നഗരവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാൽ, ഇതിന് പരിഹാരമായി സംസ്കരണ പ്ലാന്‍റ് ഒരുക്കിയാണ് പാലക്കാട് നഗരസഭ മാതൃകയാകുന്നത്. ഹരിതകര്‍മ സേനാംഗങ്ങള്‍ ആഴ്ചയിലൊരിക്കൽ ഡയപ്പറടക്കം ശേഖരിച്ച് പ്ലാന്‍റിലെത്തിക്കും. ഉപയോഗിച്ച സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ എന്തുചെയ്യുമെന്നത് നഗരവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. എന്നാൽ, നിങ്ങള്‍ പാലക്കാട് നഗരസഭാ പരിധിയിലാണ് താമസിക്കുന്നതെങ്കിൽ ഇത്തരം ടെൻഷനുകളൊന്നും വേണ്ട. കുട്ടികളുടെയും പ്രായമായവരുടെയും ഡയപ്പറുകളും സാനിറ്ററി നാപ്കിനുകളും സംസ്കരിക്കുന്നതിന് മികവുറ്റ മാതൃകയാണ് പാലക്കാട് നഗരസഭ മുന്നോട്ടു വെക്കുന്നത്. സംസ്ഥാനത്തെ നഗരസഭകളിൽ പാലക്കാട്ട് മാത്രമാണ് ഇത്തരം മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് നഗരത്തിലെ എല്ലായിടത്തും ഹരിത കര്‍മ സേനാംഗങ്ങളാണ് ഡയപ്പറും നാപ്കിനുകളും ശേഖരിക്കുന്നത്. 

രാവിലെ എട്ടുമുതൽ വീടുകളിലെത്തി ഇവ ശേഖരിക്കും. തുടര്‍ന്ന് കൂട്ടുപാതയിൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലെ കമ്യൂണിറ്റി ലവൽ നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റിലെത്തിക്കും. നഗരത്തിലെ ഇത്തിരി പോന്ന പുരയിടത്തിൽ ഇത്തരം മാലിന്യം എന്തു ചെയ്യുമെന്നത് എന്നുമൊരു തലവേദനയാണ്. നഗരസഭയുടെ ഈ പദ്ധതി നഗരവാസികള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്. പ്രതിമാസം വെറും 50 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. വീടുകളിൽ നിന്ന് സാനിറ്ററി പാഡും ഡയപ്പറും ശേഖരിച്ചു സംസ്കരിക്കാനുളള നഗരസഭയുടെ പദ്ധതി തുടങ്ങിയിട്ടിയിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സംസ്ഥാനത്തിനാകെ മാതൃകയായ പ്ലാൻറ് കൂറിച്ചു കൂടി വിപുലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ് പറഞ്ഞു.തിരുവനന്തപുരത്തടക്കം സ്വകാര്യ കമ്പനികള്‍ വൻതുക ഈടാക്കിയാണ് ഡയപ്പറുകള്‍ ശേഖരിച്ചുകൊണ്ടുപോകുന്നത്. ജില്ലയിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ എറണാകുളം അടക്കമുള്ള സ്ഥലത്തെത്തിച്ചാണ് ഇവ സംസ്കരിക്കുന്നത്. അതിനാൽ പാലക്കാട്ടെ മാതൃക തലസ്ഥാനമടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിച്ചാൽ അത് ഏറെ ഗുണം ചെയ്യും.

ചൂടുവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ചു കുടിക്കാറുണ്ടോ..?

“നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭൂരിഭാഗം പേരും പച്ചവെള്ളമാണ്  കുടിക്കുക. എന്നാല്‍ ചിലര്‍ക്ക് ചൂടുവെള്ളം തന്നെ വേണ്ടിവരും കുടിക്കാന്‍. ഇതിനും ഗുണങ്ങളുണ്ട്. ശരീരത്തില്‍ നിന്നു വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാല്‍ എളുപ്പത്തില്‍ ചൂടുവെള്ളം കുടിക്കാന്‍ വേണ്ടി നമ്മള്‍ എന്തു ചെയ്യും.

വേഗം അതിലേക്ക് പച്ചവെള്ളം ചേര്‍ത്തി കുടിക്കും. ഇതാണ് മിക്ക മലയാളികളുടെയും ശീലം. ഇത് ചൂടാറാനുള്ള ക്ഷമ പോലും നമ്മള്‍ കാണിക്കില്ല. വേഗം അതിലേക്ക് പച്ചവെള്ളമൊഴിക്കും. ചൂടുള്ള വെള്ളം സ്വമേധയാ തണുത്ത് കഴിഞ്ഞ് കുടിക്കാനുള്ള ക്ഷമയില്ലാത്തതാണ് കാരണം.

“ദാഹം കൂടിയാല്‍ വേഗം ചൂടുവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ചു കുടിക്കും. എന്നാല്‍ ഇങ്ങനെ കുടിക്കുന്ന വെളളം ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നതാണ് കാര്യം. 

തിളപ്പിച്ച് ആറിയ വെള്ളമാണെങ്കില്‍ ഇതില്‍ രോഗകാരികളായ അണുക്കളെ കാണാന്‍ കഴിയില്ല. എന്നാല്‍ തിളപ്പിച്ച വെള്ളത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ താപനില കുത്തനെ പകുതിയാവും

ഈ താപനിലയാകുമ്പോള്‍ തണുത്ത വെള്ളത്തിലുണ്ടായിരുന്ന രോഗാണുക്കള്‍ മുഴുവനായും നശിക്കണമെന്നില്ല. അതുകൊണ്ട് ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിനാണെങ്കിലും ആരോഗ്യത്തിനാണെങ്കിലും തിളച്ച വെള്ളം തണുക്കുന്നതു വരെ കാത്തിരുന്നോ അല്ലെങ്കില്‍ ചൂടാറ്റിയോ കുടിക്കുന്നതാണ് ഉത്തമം.

സ്മാർട് മീറ്റർ സ്ഥാപിക്കുന്നത് മേയ് മുതൽ.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ആദ്യ ബാച്ച് സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി മേയിൽ തുടങ്ങും. സ്മാർട് മീറ്ററും ഡേറ്റ ശേഖരണവും വ്യത്യസ്ത പാക്കേജുകളായി തിരിച്ച് ടെൻഡർ ചെയ്ത് കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിച്ചെങ്കിലും സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി തന്നെ ചെയ്യേണ്ടി വരും. ഇതിനായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തു. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു ജീവനക്കാർക്കു പ്രത്യേക പരിശീലനവും നൽകും.

സ്മാർട് മീറ്ററും ആശയവിനിമയ ശൃംഖലയും അനുബന്ധ സോഫ്റ്റ്‌വെയറും ഉൾപ്പെടുന്ന ഒന്നാം പാക്കേജിൽ കുറഞ്ഞ നിരക്കായ 160.9 കോടി രൂപ ക്വോട്ട് ചെയ്ത ഇസ്ക്രാമെക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, രാമലിംഗം കൺസ്ട്രക്‌ഷൻ കമ്പനി ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്.

എംഡിഎംഎസ് സോഫ്റ്റ്‌വെയർ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടുന്ന രണ്ടാം പാക്കേജിൽ കുറഞ്ഞ തുകയായ 4.45 കോടി രൂപ ക്വോട്ട് ചെയ്ത ഈസിയാസോഫ്റ്റ് എന്ന കമ്പനിയുമായാണ് കരാറിലെത്തിയത്. ആദ്യത്തെ പാക്കേജ് ഒന്നര വർഷം കൊണ്ടും രണ്ടാം പാക്കേജ് ഒരു വർഷം കൊണ്ടും പൂർത്തിയാക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ ഭാഗമായാണ് ആദ്യത്തെ ബാച്ച് സ്മാർട് മീറ്റർ മേയിൽ എത്തിക്കാൻ നിർദേശം നൽകിയത്.

ഫീഡർ / ബോർഡർ,  വിതരണ ട്രാൻസ്ഫോമർ എന്നിവയ്ക്കും സർക്കാർ ഓഫിസുകൾ, ഹൈടെൻഷൻ  (എച്ച്ടി) ലൈൻ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾ എന്നിവർക്കുമാണ് ആദ്യ ഘട്ടത്തിലെ 3 ലക്ഷം സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്.

കട്ട് ഓഫ് മാർക്കിൽ വൻ വർധന; ഉദ്യോഗാർഥികളെ നിരാശരാക്കി പിഎസ്‌സി.

  1. ഉദ്യോഗാർഥികളെ നിരാശരാക്കി, വിവിധ വകുപ്പുകളിലെ ക്ലാർക്ക് (എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റിലും പിഎസ്‌സി വക വെട്ടിനിരത്തൽ. ഇതുവരെ ലിസ്റ്റ് പ്രസിദ്ധീകരിച്ച 10 ജില്ലകളിൽ നിന്നു 14,896 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഈ ജില്ലകളിൽ നിന്നു 17,133 പേരാണ് ലിസ്റ്റിലുൾപ്പെട്ടത്. ഇത്തവണ 2237 പേരുടെ കുറവ്. കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ഒഴികെ 10 ജില്ലകളിലെ സാധ്യതാ ലിസ്റ്റാണ് മാർച്ച് ഒന്നു വരെ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിൽ ഉൾപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്– 2259. കുറവ് വയനാട് ജില്ലയിൽ– 720. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നിലവിലുളള റാങ്ക് ലിസ്റ്റുകൾ ജൂലൈ 31ന്.അവസാനിക്കുന്നതോടെ ഒാഗസ്റ്റ് ഒന്നിന് പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും.


കട്ട് ഓഫ് മാർക്കിൽ വൻ വർധന

വിവിധ ജില്ലകളിലെ കട്ട് ഒാഫ് മാർക്കും ഇത്തവണ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 48.67മുതൽ 55.33 വരെയായിരുന്നു 14 ജില്ലകളിലെയും എൽഡിസി കട്ട് ഒാഫ് മാർക്ക്. ഇത്തവണ 57 മുതൽ 72.67 വരെയാണ് കട്ട് ഒാഫ് മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന കട്ട് ഒാഫ് മാർക്ക് തിരുവനന്തപുരം ജില്ലയിലും (72.67) കുറവ് കണ്ണൂർ (57) ജില്ലയിലുമാണ്.



“പത്തനംതിട്ട, വയനാട് ജില്ലകളിലെ ക്ലാർക്ക് സാധ്യതാ ലിസ്റ്റിൽ മുൻ ലിസ്റ്റിനെ അപേക്ഷിച്ച് ഉദ്യോഗാർഥികൾ കൂടിയിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽ ആളെ കൂട്ടിയതാണ് വർധനയ്ക്കു കാരണം. കഴിഞ്ഞ തവണ പത്തനംതിട്ട ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റിൽ 523 പേരെയാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ 571 പേരെ ഉൾപ്പെടുത്തി. ഇതോടെ സാധ്യതാ ലിസ്റ്റിൽ 2 പേരുടെ വർധനയുണ്ടായി. എന്നാൽ, മുൻ മെയിൻ ലിസ്റ്റിൽ 571 പേർ ഉൾപ്പെട്ടിരുന്നപ്പോൾ ഇത്തവണത്തെ മെയിൻ ലിസ്റ്റിൽ 552 പേരാണുളളത്–19 പേരുടെ കുറവ്.

വയനാട് ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റിൽ കഴിഞ്ഞ തവണ 280 പേരെ ഉൾപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 364 പേരായിട്ടുണ്ട്. ഇവിടെയും മെയിൻ ലിസ്റ്റ് കുറച്ചു. കഴിഞ്ഞ തവണ 372 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണ 339 പേർ മാത്രം. 33 പേരുടെ കുറവ്. സപ്ലിമെന്ററി ലിസ്റ്റിൽ 84 പേർ വർധിച്ചപ്പോൾ സാധ്യതാ ലിസ്റ്റിൽ ആകെ 35 പേരുടെ വർധനയുണ്ടായി.മെയിൻ ലിസ്റ്റ് വെട്ടിക്കുറച്ച് സപ്ലിമെന്ററി ലിസ്റ്റ് വർധിപ്പിച്ചതുകൊണ്ട് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു പ്രത്യേകിച്ചു നേട്ടമൊന്നുമില്ല. മെയിൻ ലിസ്റ്റ് അവസാനിച്ചാൽ സപ്ലിമെന്ററി ലിസ്റ്റും ഇല്ലാതാകും.

തസ്തികമാറ്റം ലിസ്റ്റിൽ 11 ജില്ലകളിലായി 1364 പേർ തസ്തികമാറ്റം വഴിയുള്ള ക്ലാർക്ക് സാധ്യതാ ലിസ്റ്റിൽ 11 ജില്ലകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് 1364 പേരെ. ഏറ്റവും കൂടുതൽ ലിസ്റ്റിൽ ഉൾപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്–265. കുറവ് വയനാട് ജില്ലയിൽ–45. പരീക്ഷയിൽ 40% മാർക്കും അതിൽ കൂടുതലും നേടിയവരെയാണ് ഈ വിഭാഗത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാസ്‍പോർട്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നൂ; പുതിയ ചട്ടം ബാധകമാവുന്നത് കുട്ടികൾക്ക്.

പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി.

ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പാസ്‍പോർട്ട് അപേക്ഷയോടൊപ്പം ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്പോർട്ട് അപേക്ഷകൾക്ക് ജനന തീയ്യതി സ്ഥിരീകരിക്കുന്നതിനായി സ്വീകരിക്കുന്നത്.

അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർഫിക്കറ്റോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി അംഗീകരിക്കും.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‍പോർട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല പാസ്‍പോർട്ടുകൾ തന്നെ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്‍പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള പാസ്പോർട്ടുകളുമായിരിക്കും നൽകുക.

പാസ്പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം  ചെയ്യുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സാധാരണ ഗതിയിൽ ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങൾ നീക്കുന്നതോടെ വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കളുടെ കാര്യത്തിൽ സഹായകമാവുമെന്ന നിലയ്ക്കാണ് മാറ്റം കൊണ്ടുവരുന്നത്.

പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം, ആകർഷകമായ ശമ്പളം; അപേക്ഷ ക്ഷണിച്ചു.

കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേയ്ക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി മാർച്ച് 21 വരെ അപേക്ഷിക്കാം. പോസ്റ്റ് ഓഫീസ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിൽ മൊത്തം 51 ഒഴിവുകളാണുള്ളത്. 30,000 രൂപയാണ് തുടക്ക ശമ്പളം. 21 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്ക് അപേക്ഷിക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 150 രൂപയാണ് ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. ഫീസ് അടയ്ക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഛത്തീസ്ഗഡ്, അസം, ബിഹാർ, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, കേരളം (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പോസ്റ്റ്‌ ഓഫീസ് ബാങ്കില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

അപേക്ഷിക്കേണ്ട വിധം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റെ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ https://www.ippbonline.com/ സന്ദർശിക്കുക ഹോം പേജിൽ നിന്ന് റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്ന തസ്തികയുടെ യോ​ഗ്യതകൾ പരിശോധിക്കുക അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക അപേക്ഷ പൂർത്തിയാക്കുക ഫീസടച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
Verified by MonsterInsights