കുട്ടികളിലെ അമിത ഫോൺ ഉപയോഗം; ജാഗ്രതയോടെ പരിഹരിക്കാം

സ്മാർട്ട്‌ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാ​ഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.

 
പഠനത്തിൽ ശ്ര​ദ്ധകുറവ്

ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോ​ഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്ര​ദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോ​ഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോ​ഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോ​ഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നത്

കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.

പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ലിംഗനിര്‍ണയ പരിശോധന ആകാം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ലിംഗനിര്‍ണയ പരിശോധന നിയമവിധേയമാക്കുന്നതിനെ അംഗീകരിക്കുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മുന്‍കൂട്ടി ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പ്രസവം വരെ കുട്ടിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ച്ച പ്രാപിച്ചതിനാല്‍ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ലിംഗനിര്‍ണയം നടത്തുന്നതിലൂടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനും ലിംഗാനുപാതം മെച്ചപ്പെടുത്താനും കഴിയും.
ഗര്‍ഭകാലത്തെ ലിംഗ നിര്‍ണയം അതായത് Pre-Conception and Pre-Natal Diagnostic Techniques (PCPNDT) നോട് യോജിക്കുന്നില്ലെന്ന് ഡോ ആര്‍ വി അശോകന്‍ മുന്‍പ് പറഞ്ഞിരുന്നു.

കൊല്‍ക്കത്തയിലെ ആര്‍ജികാര്‍ മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പശ്ഛിമബംഗാള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു. സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രൊഫഷണലായി സമീപിച്ചിരുന്നെങ്കില്‍ കേസ് ഇങ്ങനെ അവസാനിക്കാല്ലായിരുന്നു. ഇത്തരം കേസുകളെല്ലാം രാഷ്ട്രീയക്കാരാണ് നിയന്ത്രിക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെയുളള ആക്രമണം തടയാനുളള സംസ്ഥാനത്തെ നിയമങ്ങള്‍ ഫലപ്രദമല്ലെന്നും അവ ശരിയായി നടപ്പിലാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും ഐഎംഎം പ്രസിഡൻ്റ് കുറ്റപ്പെടുത്തി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും ഡോ. ആര്‍ വി അശോകന്‍ വ്യക്തമാക്കി.

ആൻ്റിബയോട്ടിക്കുകൾ ഇനി നീല കവറുകളിൽ, ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്.

പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ നൽകാൻ. സർക്കാർ ഫാർമസികൾക്കും നിയമംബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും അന്ന് മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.

ആന്റിബയോട്ടിക്: ശ്രദ്ധിക്കാൻ 
• ഡോക്‌ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം വാങ്ങുക. 
• ഒരു വ്യക്തിക്ക് ഡോക്‌ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്. 
• ഉപയോഗശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻ‌റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

കോട്ടയം ജില്ലയിലെ എല്ലാ മെഡിക്കൽ സ്റ്റോറിലും ഒക്ടോബർ 27 മുതൽ നീലക്കവറിൽ ആന്റിബയോട്ടിക് നൽകിത്തുടങ്ങും. മരുന്നുകൾ കഴിക്കേണ്ട വിധത്തിന് പുറമേ അവബോധ സന്ദേശങ്ങളും കവറിൽ ഉണ്ട്. അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയുകയാണ് ലക്ഷ്യം. എല്ലാ മെഡിക്കൽ സ്റ്റോറുകൾക്ക് മുമ്പിലും ബോധവത്‌കരണ പോസ്റ്ററും പതിപ്പിക്കും.


എ.ടി.എം. പറയും ആരോഗ്യം; മെഷീന് മുന്നിൽ നിന്നാൽ രോഗാവസ്ഥ അറിയാം, പദ്ധതിയുമായി മഹാരാഷ്ട്ര .

ആരോഗ്യസ്ഥിതി അറിയാൻ മഹാരാഷ്ട്രക്കാർക്ക് ഇനി ഡോക്ടറെ നേരിട്ടു കാണേണ്ട ആവശ്യമില്ല. ‘ക്ലിനിക്സ് ഓൺ ക്ലൗഡ്’ എന്നറിയപ്പെടുന്ന ഹെൽത്ത് എ.ടി.എമ്മിന് മുന്നിലിരുന്നാൽ രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കിട്ടും. മുംബൈ, നാഗ്പുർ, പുണെ, ബാരാമതി, ചന്ദ്രാപുർ, സംഭാജി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എട്ട് സർക്കാർ ആശുപത്രികളിൽ ഈ യന്ത്രം സ്ഥാപിക്കാൻ സർക്കാർ 25 കോടി അനുവദിച്ചു.



ഇ.സി.ജി., കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര, നാഡീ മിടിപ്പ്, ശരീരത്തിലെ കൊഴുപ്പ്, രക്താതിമർദം, ഹീമോഗ്ലോബിൻ, ഓക്സിജന്റെ അളവ് തുടങ്ങിയവയെല്ലാം ഈ യന്ത്രം പറയും. രക്തം-മൂത്രം പരിശോധന, മലേറിയ, ഡെങ്കി, ടൈഫോയ്ഡ്, കോവിഡ്, കാഴ്ചപരിശോധന തുടങ്ങിയവയും നടത്താം. ഫലം പ്രിന്റ് ഔട്ടായും മൊബൈൽ ഫോണിൽ വാട്‌സാപ്പ് സന്ദേശമായും ലഭിക്കും.ഉത്തർ പ്രദേശിലും കർണാടകത്തിലും മധ്യപ്രദേശിലും വിവിധ ഇടങ്ങളിൽ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ സേവനം കുറവുള്ള ഗ്രാമങ്ങളിലാണ് ഇവ കൂടുതലായുള്ളത്.





രോഗി ആദ്യം യന്ത്രത്തിൽ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. കൈയിൽ പിടിക്കാവുന്ന സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് സ്വയം ശരീരപരിശോധന നടത്തണം. വിരലിന്റെ അറ്റത്ത് പിന്നുകൊണ്ട് കുത്തി യന്ത്രത്തിന്റെ ഒരുഭാഗത്ത് രക്തം പതിപ്പിക്കണം. ഇ.സി.ജി. പരിശോധിക്കാനാവശ്യമായ ക്ലിപ്പ് കണങ്കൈയിൽ ഘടിപ്പിക്കണം. ഡോക്ടറുമായി വീഡിയോ കോൺഫറൻസ് വഴി നിർദേശം തേടാനുള്ള സൗകര്യവും യന്ത്രത്തിലുണ്ട്. ഡോക്ടറുടെ കുറിപ്പടിയുടെ പകർപ്പും യന്ത്രത്തിൽനിന്നെടുക്കാം.




ലിഫ്റ്റിലെ കണ്ണാടി മുഖം നോക്കാന്‍ മാത്രമല്ല; അറിയാം ആരോഗ്യഗുണങ്ങള്‍

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ ബഹുനില കെട്ടിടങ്ങളിലും ലിഫ്റ്റ് നിര്‍ബന്ധമായും ഉണ്ടാകും. ലിഫ്റ്റില്‍ കയറിയാല്‍ അതിലെ കണ്ണാടിയില്‍ മുഖസൗന്ദര്യം നോക്കാതെ പോകുന്ന ആരും തന്നെ ഉണ്ടാകില്ല. എന്തിനാണ് ലിഫ്റ്റില്‍ ഇത്തരത്തില്‍ കണ്ണാടി സ്ഥാപിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?. ജപ്പാനിലെ എലിവേറ്റര്‍ അസോസിയേഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് ലിഫ്റ്റിനുള്ളില്‍ കണ്ണാടി നിര്‍ബന്ധമാക്കിയത്. ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്ഗധര്‍ പറയുന്നു.

ചിലര്‍ക്ക് ലിഫ്റ്റിനുള്ളില്‍ കയറുമ്പോള്‍ ക്ലോസ്‌ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്‌ട്രോഫോബിക്. ഇത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിലേക്ക് വരെ ഇത് നയിക്കാം. ക്ലോസ്‌ട്രോഫോബിക് ഒരു പരിധി വരെ തടയാന്‍ കണ്ണാടി സഹായിക്കും. സാധാരണയായി കണ്ണാടികള്‍ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കും. ഇടുങ്ങിയ സ്ഥലത്ത് പെട്ടത്പോലുള്ള തോന്നൽ ഒഴിവാക്കാൻ ഇത് സഹായിക്കും.

ലിഫ്റ്റില്‍ കയറുന്നവരുടെ സുരക്ഷക്കും കണ്ണാടി വളരെ ഗുണം ചെയ്യും. ലിഫ്റ്റിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ നടന്ന നിരവധി വിവരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് മുൻകരുതൽ എടുക്കാനും ലിഫ്റ്റിലെ കണ്ണാടികൾ സഹായകമാണ്. അടുത്ത് നില്‍ക്കുന്ന ആള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയാന്‍ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങള്‍ തടയാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.

കണ്ണാടിയെ ഒരു ശ്രദ്ധ തിരിക്കല്‍ ഉപകരണമായും ഉപയോഗിക്കാം. കണ്ണാടി കണ്ടാല്‍ ഒന്ന് നോക്കാത്തവര്‍ ഉണ്ടാകില്ല. ഇത് ശ്രദ്ധതിരിക്കാന്‍ സഹായിക്കും. ബഹുനില കെട്ടിടങ്ങളിലാണ് കൂടുതലായും ലിഫ്റ്റ് സ്ഥാപിക്കുന്നത്. ലിഫ്റ്റില്‍ കുറേ നേരം ചെലവഴിക്കേണ്ട അവസരങ്ങളില്‍ ശ്രദ്ധതിരിക്കാനും വിരസത അറിയാതിരിക്കാനും ഇത് സഹായിക്കും.

ഓർമ്മകൾ ജീവിതത്തിൽ നിന്നും നമ്മളറിയാതെ പറന്നു പോകുമ്പോൾ; അറിയാം അൾഷിമേഴ്സിൻ്റെ മൂന്ന് ഘട്ടങ്ങൾ

നമുക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ എന്തെല്ലാം ഓര്‍മകളാണല്ലേ ഉള്ളത്. നമ്മെയൊക്കെ ജീവിപ്പിക്കുന്നത് തന്നെ ഓര്‍മകളാണ്. പെട്ടെന്നൊരു ദിവസം അല്ലെങ്കില്‍ പതുക്കെ പതുക്കെ ഈ ഓര്‍മകളൊക്കെ നമ്മുടെ ഉള്ളില്‍നിന്ന് ഇല്ലാതായാലോ. അത്രമേല്‍ ചേര്‍ത്ത് നിര്‍ത്തിയവരെപ്പോലും മറന്നു പോയാലോ? മുഖങ്ങളും പേരുകളും സ്ഥലങ്ങളും എന്നുവേണ്ട എല്ലാം ഓര്‍മയില്‍ നിന്ന് മാഞ്ഞ് പോയാലോ? ലോകത്തിലേറ്റവും വേദനതരുന്ന ഒരു കാര്യമാണല്ലേ അത്. അതെ ഓര്‍മകള്‍ നമ്മെവിട്ട് ഓടിയകലുന്ന രോഗമാണ് (അല്‍ഷിമേഴ്‌സ്) അഥവാ മറവിരോഗം. തന്മാത്രയെന്ന ബ്ലെസി സിനിമ കണ്ടതോടെയാണ് സാധാരണ മലയാളികളുടെ മുന്നിലേയ്ക്ക് മറവിരോഗത്തിൻ്റെ നിസ്സഹായത അതേ അർത്ഥത്തിൽ കടന്നു വന്നത്. പിന്നീട് കാലം പിന്നിടവെ നമുക്ക് ചുറ്റും നമ്മളറിയുന്ന പലരും മറവി രോഗത്തിൻ്റെ നിസ്സഹായതയിലേയ്ക്ക് വീണ് പോയതും നമ്മൾ കണ്ടിട്ടുണ്ട്. മറവി രോഗത്തെ പറ്റി പുറത്ത് വരുന്ന പഠനങ്ങൾ ഈ രോഗത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകളാണ് ഇപ്പോൾ സമ്മാനിക്കുന്നത്.

 

തലച്ചോറിലെ നാഡീകോശങ്ങള്‍ ദ്രവിച്ച് പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥായണ് അല്‍ഷിമേഴ്‌സ്. അത്യാധുനിക ബ്രെയിന്‍മാപ്പിംഗ് രീതികള്‍ ഉപയോഗിക്കുന്ന നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുളള പുതിയ കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് അല്‍ഷിമേഴ്‌സ് രോഗം തലച്ചോറിനെ തകര്‍ക്കുന്നത്.

ആദ്യഘട്ടം സാവധാനത്തിലും നിശബ്ദമായുമാണ് സംഭവിക്കുന്നത്. ഓര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് അത് ദുര്‍ബലമായ സെല്ലുകളെ മാത്രമേ ബാധിക്കാറുളളൂ. രണ്ടാമത്തെ ഘട്ടത്തില്‍ ഇത് കോശങ്ങളില്‍ വളരെ വ്യാപകമായ നാശങ്ങള്‍ ഉണ്ടാകുന്നു.അല്‍ഷിമേഴ്‌സ് കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിലുമുളള ഏറ്റവും വലിയ വെല്ലുവിളി രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതാണ്. 84 പേരുടെ തലച്ചോറില്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ചാണ് ഈ കണ്ടെത്തൽ. തുടക്കത്തില്‍ ഇന്‍ഹിറ്ററി ന്യൂറോണ്‍ എന്ന് വിളിക്കുന്ന ഒരുതരം കോശത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് ന്യൂറല്‍ സര്‍ക്യൂട്ട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

 

ഇതോടെ ഒരാൾ മറവി രോഗത്തിൻ്റെ പിടിയിലായെന്ന് പറയാം. ഇത് മാത്രമല്ല അല്‍ഷിമേഴ്‌സ് തലച്ചോറിനെ എങ്ങനെ തകരാറിലാക്കുന്നുവെന്നും രോഗസമയത്ത് സംഭവിക്കാവുന്ന പല പുതിയ മാറ്റങ്ങളെക്കുറിച്ചും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാഷ , ഓര്‍മ, കാഴ്ച എന്നിവയെ സ്വാധീനീനിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് മിഡില്‍ ടെമ്പറല്‍ ഗൈറസ് . ഇതിലുള്ള കോശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ വുപുലമായ ജനിതക വിശകലന യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അപ്പോള്‍ മനസിലാക്കിയത് അല്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഗൈറസ് ദുര്‍ബലമാകുന്നുവെന്നാണ്.

രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പുള്ള ആദ്യഘട്ടത്തില്‍ മാറ്റങ്ങള്‍ സാവധാനമാണ് സംഭവിക്കുന്നത്. തലച്ചോറിന്റെ രോഗ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുക, ന്യൂറോണുകള്‍ക്ക് സിഗ്നലുകള്‍ അയക്കാന്‍ സഹായിക്കുന്ന ബ്രയിന്‍ ഇമ്യൂണ്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുക. സൊമാറ്റോസ്റ്റാറ്റിന്‍ (എസ്എസ്ടി) ഇന്‍ബിറ്ററി ന്യൂറോണുകളുടെ കോശങ്ങളുടെ നാശം എന്നിവയാണ് ആദ്യഘട്ടത്തില്‍ സംഭവിക്കുന്നത്. പിന്നീട് ന്യൂറല്‍ സിഗ്നലുകള്‍ സജീവമാക്കാന്‍ സഹായിക്കുന്ന ഉത്തേജക ന്യൂറോണുകള്‍ നശിക്കുകയും തലച്ചോറിലെ ന്യൂട്രല്‍ സര്‍ക്യൂട്ടറിയിലെ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. അല്‍ഷിമേഴ്‌സ് ബാധിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നത്.

കണ്ണ് തിരുമ്മല്ലേ..കാഴ്ച കുഴപ്പത്തിലാകാം, കണ്ണിന്റെ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.

കണ്ണ് തിരുമ്മാന്‍ വരട്ടെ. സ്ഥിരമായി കണ്ണ് തിരുമ്മുന്നത് നേത്രപടലത്തിന്റെ ആകൃതിമാറ്റത്തിലേക്കും അന്ധതയിലേക്കും നയിക്കുമെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാര്‍. ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് സ്ഥിരമായി കണ്ണ് തിരുമ്മുന്ന ശീലം കണ്ടുവരുന്നത്. ടി.വി.യുടെയും കംപ്യൂട്ടറിന്റെയും അമിതോപയോഗമാണ് പലപ്പോഴും ഇതിന് പ്രേരിപ്പിക്കുന്നത്.കെരാട്ടോകോണസ്’ എന്ന രോഗാവസ്ഥയിലേക്കും അന്ധതയിലേക്കും ഇത് നയിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണിന്റെമേക്കപ്പ് വ്യാപകമായ സാഹചര്യത്തില്‍ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.








കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഐ ഹോസ്പിറ്റല്‍, ഓഫ്താല്‍മിക് സൊസൈറ്റി ഓഫ് കണ്ണൂര്‍, തലശ്ശേരി െഎ.എം.എ. എന്നിവയുടെ സഹകരണത്തോടെയാണിത്. ഡോ. ശ്രീനി എടക്ലോണ്‍ അധ്യക്ക്ലോണ്‍ അധ്യക്ഷത വഹിച്ചു.




പാകിസ്താനിൽ പോളിയോ കേസുകള്‍ കൂടുന്നു

പാകിസ്താനിൽ പോളിയോ കേസുൾ കൂടുന്നതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലാണ് രണ്ട് പുതിയ പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ ഏറ്റവും ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഗര്‍, മിര്‍പുര്‍ഖാസ് ജില്ലകളിലാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. ഈ വര്‍ഷംമാത്രം റിപ്പോര്‍ട്ട് ചെയ്തത് 39 പോളിയോ കേസുകളാണ്. പോളിയോ വൈറസ് ഇല്ലാതാക്കാനുളള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് മേലെയുള്ള തിരിച്ചടിയാണ് ഇത്തരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍.ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് പോളിയോബാധ നിലനില്‍ക്കുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങളാണ് പാകിസ്താനും അഫ്ഗാനിസ്ഥാനും. ഏപ്രില്‍ മുതല്‍ പരിശോധിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ രണ്ട് അയല്‍ ജില്ലകളില്‍ വൈറസിൻ്റെ വ്യാപനം ഇതിനോടകംതന്നെ സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 39 കേസുകളില്‍ 20 എണ്ണം ബലൂചിസ്ഥാനില്‍ നിന്നും12 എണ്ണം സിന്ധില്‍നിന്നും അഞ്ച് കേസുകള്‍ ഖൈബര്‍ പക്തൂണ്‍ഖ്വാ, അഞ്ചെണ്ണം പഞ്ചാബ്, ഇസ്ലമാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ്.

പോളിയോ നിര്‍മ്മാര്‍ജനത്തിനുള്ള പ്രധാനമന്ത്രിയുടെ ഫോക്കല്‍ പേഴ്‌സണായ ആയിഷ റാസ ഫറൂഖ് രാജ്യത്ത് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2025 ജൂണോടെ പോളിയോ നിര്‍മ്മാർജ്ജനം ചെയ്യണം എന്നുളള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പുതിയതായി കേസുകള്‍ എന്നാണ് വിലയിരുത്തൽ. അഞ്ച് വയസില്‍ താഴെയുള്ള 45 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനായി ഒക്ടോബര്‍ 28 മുതല്‍ പാകിസ്ഥാന്‍ രാജ്യവ്യാപകമായി പുതിയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിന്‍ കിട്ടാനില്ല; പ്രതിസന്ധി.

സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി (കരളിനെ ബാധിക്കുന്ന വൈറസ്) പ്രതിരോധ വാക്‌സിന്‍ കിട്ടാനില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പിന്നാലെ സ്വകാര്യമേഖലയിലും 
വാക്‌സിന്‍ തീര്‍ന്നതോടെ പ്രതിസന്ധി രൂക്ഷമായി.മെഡിക്കല്‍, നഴ്‌സിങ് പ്രവേശനം നേടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ മുടങ്ങി. ഇവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. ചില വിദേശരാജ്യങ്ങളില്‍ പോകുന്നതിനു വാക്‌സിന്‍ നിര്‍ബന്ധമാണ്.രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്‌സിന്‍ ഉത്പാദിപ്പിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഉത്പാദനം നിയന്ത്രിക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കു കാരണമെന്നു വിതരണക്കാര്‍ പറയുന്നു.







അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. വിലനിയന്ത്രണപ്പട്ടികയില്‍ വന്നതോടെ പൊതുവിപണിയില്‍ ഒരു മില്ലി വാക്‌സിന് 100 രൂപയില്‍ താഴയേ വിലയുള്ളൂ.
സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലൊന്നും മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്‍ കിട്ടാനില്ല. കേന്ദ്ര വാക്‌സിന്‍ പട്ടികയിലുള്ളതിനാല്‍ കുട്ടികളുടേതു മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. കാരുണ്യ ഫാര്‍മസികളില്‍ ഒരാഴ്ച മുന്‍പുവരെ വാക്‌സിന്‍ ഉണ്ടായിരുന്നു.




രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണു രോഗം പകരുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരളിലെ അര്‍ബുദത്തിനു വരെ കാരണമാകും.രക്തം സ്വീകരിക്കുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, രക്തവും രക്തോത്പന്നങ്ങളും കൈകാര്യം 
ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, പച്ചകുത്തുന്നവര്‍, മറ്റുള്ളവരുടെ ഷേവിങ് ഉപകരണം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കു രോഗസാധ്യത കൂടുതലാണ്.
ആദ്യ ഡോസ് എടുത്തതിനുശേഷം ഒരുമാസം, ആറുമാസം, അഞ്ചുവര്‍ഷം കൂടുമ്പോള്‍ എന്നിങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനെടുക്കേണ്ടത്. ആരോഗ്യസ്ഥാപനങ്ങള്‍ക്കു ദേശീയ അംഗീകാരവും മറ്റുസര്‍ട്ടിഫിക്കേഷനുമൊക്കെ ലഭിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തതാണോയെന്നു പരിശോധിക്കും. വാക്‌സിന്‍ക്ഷാമം ആരോഗ്യ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും തടസ്സമാകും.






ക്ഷയരോഗ നിര്‍ണയത്തിൽ നിർണ്ണായക മുന്നേറ്റം; ചെലവുകുറഞ്ഞ എക്സ്റേ ഉപകരണം കണ്ടുപിടിച്ചു

2025 ആകുന്നതോടെ ക്ഷയരോഗം (ടിബി) തുടച്ചു നീക്കുക എന്നതാണ് നമ്മുടെ രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതിലേക്ക് വഴിതെളിക്കുന്ന ഒരു കണ്ടുപിടുത്തത്തിലേയ്ക്കാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വെളിച്ചം വീശിയിരിക്കുന്നത്. രാജ്യത്ത് ക്ഷയരോഗനിര്‍ണയം വേഗത്തിലും ഫലപ്രദമായും നടത്തുന്നതിനുള്ള പരീക്ഷണങ്ങൾക്കൊടുവിലാണ് ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ശാസ്ത്രജ്ഞരുമായി സഹകരിച്ച് ക്ഷയരോഗനിര്‍ണ്ണയം നടത്തുന്നതിനായി ഒരു ഹാന്‍ഡ്‌ഹെല്‍ഡ് എക്സ്റേ ഉപകരണം കണ്ടുപിടിക്കുകയായിരുന്നു.

രോഗനിര്‍ണയത്തിനായി വിലകൂടിയ എക്‌സറേ ഉപകരണങ്ങളെ ആശ്രയിക്കുന്നതിന് പകരം രാജ്യത്തെ ക്ഷയരോഗ പരിശോധനയില്‍ മാറ്റം വരുത്തുന്നതിനായിട്ടാണ് ഇങ്ങനെയൊരു യന്ത്രം വികസിപ്പിച്ചെടുത്തത്. ഈ എക്‌സറേ ഉപകരണം ആരോഗ്യസംരക്ഷണ രംഗത്ത് വലിയ മാറ്റത്തിലേക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെലവുകുറഞ്ഞ ഈ പോര്‍ട്ടബിള്‍ എക്സറേ മെഷീൻ ആരോഗ്യ സേവനങ്ങള്‍ ലഭിക്കാന്‍ തടസമുളള ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹാന്‍ഹെല്‍ഡ് എക്‌സറേ ഉപകരണം നിര്‍മ്മിക്കാനായി ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ക്ക് 2022ൽ 4.60 കോടി രൂപ അനുവദിച്ചിരുന്നു.

ക്ഷയരോഗം തടയാന്‍ കഴിയുന്ന രോഗമാണെങ്കിലും ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതുമൂലം മരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമായി ഇന്നും ഈ രോഗം നിലനില്‍ക്കുന്നു. ക്ഷയരോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സമയബന്ധിതമായി അത് കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യമുണ്ട്. നേരത്തെ രോഗനിര്‍ണയം കണ്ടെത്തിയാല്‍ രോഗം മെച്ചപ്പെടുത്താനും തടയാനും സാധിക്കും.

Verified by MonsterInsights