എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കൽ കല്ല്.

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലയിലാണ് ഇല്ലിക്കൽ കല്ലുള്ളത്. മൂന്ന് ഭീമൻ പാറക്കെട്ടുകൾ ഒരുമിച്ച് ചേ‍ർന്നാണ് ഇല്ലിക്കൽ കല്ലുണ്ടായത്. ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ളതിനാൽ കുടക്കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളിൽ ഒരു ചെറിയ കൂനയുണ്ട്, അതിനാൽ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ മലയിൽ നിരവധി അരുവികൾ ഉണ്ട്. അവ താഴേക്ക് ഒഴുകി ശാന്തമായ മീനച്ചിൽ നദിയായി മാറുന്നു. 

ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. മുത്തശ്ശി കഥകളിലും സിനിമകളിലുമൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കൽ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്. സമ്പത്ത് വർദ്ധിപ്പിക്കാനും സമൃദ്ധമായ വിളവ് ഉറപ്പാക്കാനും കഴിയുന്ന അമാനുഷിക ശക്തികൾ നീലക്കൊടുവേലിയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മലഞ്ചെരിവുകളെ നീലനിറത്തിൽ കുളിപ്പിക്കുന്ന നീല കൊടുവേലിയ്ക്ക് അമാനുഷിക ശക്തികൾ ഉണ്ടെന്നാണ് പഴമക്കാ‍‍ർ പറയുന്നത്. കൂനുകല്ലിന് കുറുകെ നരകപാലം (നരകത്തിലേക്കുള്ള പാലം) എന്നറിയപ്പെടുന്ന 1/2 അടി വീതിയുള്ള പാലം ഉണ്ട്. ഇതിന് 20 അടിയിലേറെ താഴ്ചയുള്ള ഒരു വിടവുണ്ടെന്നും നീലക്കൊടുവേലി വളരുന്നത് ഇവിടെയാണെന്നുമാണ് പറയുന്നത്.

നീലക്കൊടുവേലി തേടി പണ്ടുകാലത്ത് നിരവധിയാളുകൾ ഇല്ലിക്കൽ കല്ല് കയറിയെന്നും അപകടങ്ങൾ സംഭവിച്ചെന്നും കഥകളുണ്ട്. എന്നാൽ, നീലക്കൊടുവേലിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിൽ എപ്പോഴും ശക്തമായ കാറ്റ് വീശാറുണ്ട്. ഉയരം കൂടിയ പ്രദേശമായതിനാൽ ഇടിമിന്നൽ അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. മഴയും തണുപ്പുമുള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ലിനെ കോടമഞ്ഞ് മൂടും. ഇത്തരം സന്ദർഭങ്ങളിൽ പലർക്കും ഇല്ലിക്കൽ കല്ല് നേരിൽ കാണാൻ സാധിക്കാതെ മടങ്ങിപ്പോകേണ്ട സ്ഥിതി പോലും ഉണ്ടാകാറുണ്ട്. മലമുകളിൽ നിന്ന് നോക്കിയാൽ വിദൂര ചക്രവാളത്തിൽ നേർത്ത നീലരേഖയായി അറബിക്കടൽ കാണാം. ഓറഞ്ച് നിറത്തിലുള്ള സൂര്യൻ അസ്തമിക്കുമ്പോൾ മറ്റൊരു സൂര്യനെപ്പോലെ ചന്ദ്രൻ ഉദിച്ചുയരുന്നത് കാണാൻ കഴിയുന്ന പൂർണ്ണചന്ദ്ര ദിനത്തിലെ സൂര്യാസ്തമയം അതിമനോഹരമായ കാഴ്ചയാണ്.

വാഴയിലപ്പുട്ട് വെറും വെറൈറ്റിയല്ല, അതുക്കുംമേലെയാണ്; ഉണ്ടാക്കിനോക്കിയാലോ?

പുട്ട്…ഐറ്റം നൊസ്റ്റാൾജിക്ക് ആണെങ്കിലും കഴിക്കാൻ പലർക്കും മടിയാണ്. പക്ഷേ, വെറൈറ്റികൾ പരീക്ഷിച്ചാൽ പുട്ട് ജന്മത്ത് കഴിക്കാത്തവർ പോലും അതിന്റെ ആരാധകരാകും. വാഴയിലപ്പുട്ടാണ് ഏറ്റവും പുതിയ ഐറ്റം. വളരെ എളുപ്പത്തിൽ അല്പംപോലും ടെൻഷനില്ലാതെ ആർക്കും ഇതുണ്ടാക്കാം. കടലക്കറി, മുട്ടക്കറി തുടങ്ങി എല്ലാ കറികളും ഇതിനൊപ്പം ചേരുകയും ചെയ്യും.

ചിരകിയ തേങ്ങ, ആവശ്യത്തിന് പുട്ടിന്റെ പൊടി, ഉപ്പ്, കറിവേപ്പില, കാരറ്റ്, വാഴയില എന്നിവാണ് വാഴയിലപ്പുട്ട് ഉണ്ടാക്കാൻ വേണ്ടത്. ആദ്യം സാധാരണ പുട്ടുണ്ടാക്കാൻ പൊടി നനയ്ക്കുന്നതുപോലെ നനയ്ക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പുചേർന്ന് നന്നായി ഇളക്കിയെടുക്കുക. തുടർന്ന് അല്പം കറിവേപ്പിലയും കാരറ്റ് ഗ്രേറ്റ് ചെയ്തെടുത്തതും മാവിലേക്ക് ചേർത്ത് വീണ്ടും ഇളക്കുക.

നേരത്തേ എടുത്തുവച്ച വാഴയില ചെറുതായി വാട്ടിയശേഷം കീറിയെടുത്ത് പുട്ടുകുറ്റിയുടെ രൂപത്തിലാക്കുക. ഇല ഇളകിപ്പോകാതിരിക്കാൻ വശങ്ങളിൽ പച്ച ഈർക്കിൽ കുത്തിയെടുക്കാം. വാഴയിലപുട്ടുകുറ്റികളെ ആവി കയറാൻ പാകത്തിലുള്ള പാത്രത്തിൽ നിരത്തിവച്ചശേഷം ഇഡലിപ്പാത്രത്തിനുളളിവയ്ക്കുക. അതിനുശേഷം വാഴയിലപുട്ടുകുറ്റികളിൽ ഓരോന്നിലും തേങ്ങയും ആവശ്യത്തിന് മാവും ചേർത്ത് നിറയ്ക്കണം. തുടർന്ന് ഇഡലിപ്പാത്രം അടച്ചുവച്ച് വേവിക്കുക. അല്പം കഴിയുമ്പാേഴേക്ക് വാഴയിലപ്പുട്ട് റെഡിയാവും. വാങ്ങിയെടുത്ത് പാത്രത്തിലേക്ക് വച്ച് ഇല പൊട്ടിക്കുമ്പോഴുള്ള ആ നറുമണം ആരുടെയും വായിൽ വെള്ളം നിറയ്ക്കുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ട. പിന്നെ ഇഷ്ടപ്പെട്ട കറിചേർത്ത് മൂക്കുമുട്ടെ കഴിക്കാം.

സുവർണാവസരമെന്ന് എംവിഡി, അവസാന തിയ്യതി മാർച്ച് 31.

നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. 2020 മാർച്ച് 31ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. വാഹനം ഉപയോഗ ശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റ തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാമെന്ന് എം വി ഡി അറിയിച്ചു.

ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർ ടി ഓഫീസുമായി ബന്ധപ്പെടാമെന്നും എം വി ഡി വ്യക്തമാക്കി. 

കേരളത്തില്‍ 16നും 17നും ഇടിമിന്നലോട് കൂടിയ മഴ

കേരളത്തില്‍ മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. ഇവിടെ മാര്‍ച്ച് 15 ശനിയാഴ്ചയും ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേ സമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്നു. 16നും 17നും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടാവുക എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചുള്ള വീട്ടുപകരണങ്ങള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തിനാല്‍ വീട്ടുകാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.”

ഹോട്ടലിൽ കിട്ടുന്ന മൊരിഞ്ഞ ദോശ ഉണ്ടാക്കണോ? മാവ് ഈ രീതിയിൽ അരച്ചാൽ മതി.

ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുമ്പോള്‍ ഒന്നു നന്നായിക്കിട്ടുക എന്ന് പറയുന്നത് തന്നെ എന്തോ ഭാഗ്യമാണ്. ദോശ മൊരിഞ്ഞു കിട്ടാന്‍ നല്ല പാടാണ്. ഇഡ്ഡലിയാണെങ്കില്‍ പലപ്പോഴും കല്ലുപോലെയാകുന്നതും പതിവാണ്. ഹോട്ടലുകളിലൊക്കെ കിട്ടുന്ന ദോശയാകട്ടെ, എപ്പോഴും നല്ല മൊരിഞ്ഞു തന്നെയിരിക്കും. അപ്പോള്‍പ്പിന്നെ, ദോശ നന്നായി കിട്ടുന്നത് ഭാഗ്യമല്ല, ടെക്നിക് ആണെന്ന് പറയേണ്ടി വരും!

ആ ടെക്നിക്ക് ഉപയോഗിച്ച് വീട്ടിലുള്ള ആളുകളെ കയ്യിലെടുക്കാം. നല്ല മൊരിഞ്ഞ ദോശ കിട്ടാന്‍ മാവ് എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞുതരുന്നത് പ്രശസ്ത ഷെഫ് ആയ അര്‍ച്ചന ഹെബ്ബാര്‍ ആണ്. മൊരിഞ്ഞ അടിപൊളി ദോശ തന്നെ എപ്പോഴും ഉണ്ടാക്കാനുള്ള അടിപൊളി ട്രിക്ക് അറിയാം!

വേണ്ട സാധനങ്ങള്‍

ഉഴുന്ന് – 1 കപ്പ്‌

കടലപ്പരിപ്പ് – കാല്‍ കപ്പ്‌

ഉലുവ – 1 ടീസ്പൂണ്‍

സോന മസൂറി അരി – 3 കപ്പ്‌

വെള്ള അവല്‍ – 1 കപ്പ്‌

ഉപ്പ് – ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം”

ഉഴുന്ന്, കടലപ്പരിപ്പ്, ഉലുവ ഇവ മൂന്നും എടുത്ത് നന്നായി കഴുകിയ ശേഷം, മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക


∙അരി നന്നായി കഴുകിയ ശേഷം, അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. സോന മസൂറി അരി, ദോശ നല്ല ക്രിസ്പി ആയി കിട്ടാന്‍ സഹായിക്കും.


∙ ഇനി, നേരത്തെ കുതിര്‍ത്ത ഉഴുന്ന്, കടലപ്പരിപ്പ്, ഉലുവ എന്നിവ വെള്ളത്തോടെ തന്നെ, ഗ്രൈന്‍ഡറില്‍ ഇട്ടു അര മണിക്കൂര്‍ നല്ല സ്മൂത്തായി അടിച്ചെടുക്കുക. ഇടയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. 


∙ ഇനി നേരത്തെ കുതിര്‍ത്ത അരി, നന്നായി കഴുകിയ അവല്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ ഇട്ടു തരി തരിയായി കിട്ടുന്ന പരുവത്തില്‍ അടിച്ചെടുക്കുക.

ഇനി അടിച്ചുവെച്ച രണ്ടു മാവുകളും കൂടി ഒരു പാത്രത്തിലേക്ക് ഒഴിച്ച്, കൈകൊണ്ട് നന്നായി ഇളക്കി മിക്സ് ചെയ്യുക. കൈകൊണ്ട് ഇളക്കുന്നത് ദോശ നല്ല രീതിയില്‍ പുളിക്കാന്‍ സഹായിക്കും. ഇനി ഇത് പുളിപ്പിക്കാന്‍ വയ്ക്കുക.


∙ പൊങ്ങി വന്ന മാവില്‍ നിന്നും വേണ്ടത്ര എടുത്ത് ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇളക്കുക. ബാക്കി ഫ്രിഡ്ജില്‍ വയ്ക്കുക.


∙ ദോശക്കല്ല് അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. മുകളില്‍ കുറച്ചു വെള്ളം കുടയുക. ഉള്ളിയുടെ അരമുറി ഇതിനു മുകളില്‍ ഉരസുക, ഇങ്ങനെ ചെയ്യുന്നത് ദോശ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കും.


∙ ഇനി ഒരു തവി മാവെടുത്ത് ഒഴിച്ച് ദോശ ചുടാം.”

ഗർഭധാരണത്തിന് പ്രായപരിധിയുണ്ടോ? ദമ്പതികളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

വിവാഹത്തിനും ഗര്‍ഭധാരണത്തിനും മാനസിക തയാറെടുപ്പാണ് ആദ്യം വേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം തയാറെടുപ്പുകള്‍ കഴിഞ്ഞ് വരുമ്പോഴേക്കും പലരും വന്ധ്യതയാല്‍ ബുദ്ധിമുട്ടുന്ന ഘട്ടമെത്തിയിട്ടുണ്ടാകും. കണക്കുകള്‍ പ്രകാരം നിലവില്‍ വന്ധ്യത കൂടിവരുകയാണ്. ഇതിന് തെളിവായാണ് വന്ധ്യതാ ചികില്‍സാ കേന്ദ്രങ്ങളുടെ വളര്‍ച്ച. ജീവിതശൈലിയും ഭക്ഷണരീതികളുമൊക്കെയാണ് വന്ധ്യത വര്‍ധിക്കാനുള്ള കാരണം. 

ഒരു വര്‍ഷം ഒരു കുഞ്ഞിനായി നിരന്തരം ശ്രമിച്ചിച്ചിട്ടും പരാജയപ്പെട്ടാലാണ് അതിനെ വന്ധ്യതയായി കണക്കാക്കാന്‍ കഴിയുക. ഇവര്‍ക്ക് ഡോക്ടറെ സമീപിക്കാം. ഗര്‍ഭധാരണത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ്. പുകവലിയും മദ്യപാനവും ഭക്ഷണ, ജീവിതശൈലിയും ചെറുപ്പത്തിൽ തന്നെ വന്ധ്യതയ്ക്ക് കാരണമാകാം.

പൊതുവെ നാല്‍പ്പതുകളോട് അടുക്കുമ്പോഴാണ് വന്ധ്യതയുടെ സാധ്യത കൂടുന്നത്. 38 വയസുമുതൽ അണ്ഡോല്പാദനം കുറഞ്ഞുതുടങ്ങും. അതിന് മുൻപേ അണ്ഡോല്‍പാദനം നിലച്ചാൽ, പിന്നെ ഗർഭം ധരിക്കണമെങ്കിൽ ചികിത്സ വേണ്ടിവരും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും അണ്ഡാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. 35 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകൾ ഉല്‍പാദിപ്പിക്കുന്ന അണ്ഡങ്ങളുടെ ശേഷിയും എണ്ണവും കുറയാൻ തുടങ്ങും. പിന്നീട് ഗർഭധാരണം അത്ര എളുപ്പത്തിൽ നടക്കണമെന്നില്ല.

വിവാഹശേഷം ഉടനെ കുട്ടികളെ വേണമിന്നില്ലാത്തവര്‍ക്ക് ആദ്യമേ എ.എം.എച്ച് പോലുള്ള ചില പരിശോധനകള്‍ നടത്താം. അണ്ഡാശയത്തിൽ ഇനി എത്ര അണ്ഡങ്ങൾക്കുള്ള കോശങ്ങൾ ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതിനാണ് ഇത്. ഇതിലൂടെ വന്ധ്യതയുടെ സാധ്യതയെക്കുറിച്ച് അറിയാം.

സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മണിക്കൂറുകള്‍.

വാനനിരീക്ഷകര്‍ കാത്തിരിക്കുന്ന ആകാശ വിസ്മയമായ ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ ഹോളി ആഘോഷങ്ങളുടെ ദിവസമായ 2025 മാർച്ച് 14 നാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 11:57 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:29 ന് ചന്ദ്രഗ്രഹണം ഉച്ചസ്ഥായിയിലെത്തും. 01:01 ന് ഗ്രഹണം അവസാനിക്കുകയും ചെയ്യും. പകല്‍ വെളിച്ചത്തിലായതുകൊണ്ടു തന്നെ രാജ്യത്ത് സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും ഗ്രഹണത്തിന്‍റെ തല്‍സമയ സംപ്രേക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണങ്ങള്‍ പതിവാണെങ്കിലും പൂർണ്ണ ചന്ദ്രഗ്രഹണത്തിൽ ഭൂമിയുടെ നിഴലിന്റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഈ സമയം ചന്ദ്രൻ പൂർണ്ണമായി ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ കാണപ്പെടും. അതിനാല്‍ തന്നെ ‘രക്ത ചന്ദ്രന്‍’ (Blood Moon) എന്നാണ് പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തെ ചന്ദ്രന്‍ അറിയപ്പെടുന്നത്. ഒരു മണിക്കൂറോളം ഇത്തവണ സമ്പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കും.

സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷം തന്നെയാണ് ചന്ദ്രനെ ‘രക്ത ചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശമാണ് ചന്ദ്രനില്‍ പതിക്കുന്നത്. ഈ സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തില്‍ അപവര്‍ത്തനത്തിന് വിധേയമാകുന്നു. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്ത ചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്. നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ രക്തചന്ദ്രനെ കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍‌ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും.  മുകളില്‍ പറഞ്ഞതുപോലെ സമ്പൂര്‍ണ ചന്ദ്രഹ്രഹണം ഇത്തവണ ഇന്ത്യയില്‍ ദൃശ്യമാകില്ല. അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, അറ്റ്ലാന്‍റിക് സമുദ്രം തുടങ്ങിയ ഇടങ്ങളില്‍ ഈ ആകാശകാഴ്ച ദൃശ്യമാകും. അമേരിക്കയിലുടനീളം പൂർണ്ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. മാർച്ച് 13 രാത്രി മുതൽ മാർച്ച് 14 പുലർച്ചെ വരെയായിരിക്കും അമേരിക്കയില്‍ ഗ്രഹണം. അമേരിക്കയില്‍ രാത്രി 10 മണിയോടെ ഗ്രഹണം ആരംഭിച്ച് പുലർച്ചെ 1 മണിയോടെ ഗ്രഹണം ഉച്ചസ്ഥായിയിലെത്തും. നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍ക്കായി Timeanddate.com ല്‍ പൂർണ്ണ ചന്ദ്രഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യും.

ഇനി നാലു നാള്‍; ചെഞ്ചുമപ്പ് അമ്പിളിമാമനെ കാണാന്‍ കാത്തിരിക്കാം.

നാലു ദിവസം, അതായത് കൃത്യം മാര്‍ച്ച് 14ന് ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകും. അപ്പോള്‍ ഈ ലോകം അമ്പിളി മാമനെ കാണുക വെള്ളിതിങ്കളായല്ല മറച്ച് ചെഞ്ചുമപ്പ് നിറത്തിലാകും. ഇത് തത്സമയം നമുക്ക് കാണാമോ എന്ന് ചോദിച്ചാല്‍. ഉത്തരം നിരാശ ഉണ്ടാക്കുന്നതാണ്. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ദൃശ്യാനുഭവം തല്‍ക്കാലം നേരിട്ടു കാണാന്‍ നിര്‍വാഹമില്ലെന്നാണ് വിവരം. എങ്കിലും നാസ നിരീക്ഷണം നടത്തുന്നതിനാല്‍ ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ലൈവ് വീഡിയോ സ്ട്രീമിംഗ് നടത്തുന്നത് വഴി കാണാം.

വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ ഈ അപൂര്‍വ ആകാശ പ്രതിഭാസം നന്നായി കാണാന്‍ കഴിയും അതേസമയം ഇന്ത്യയിലും ഏഷ്യയിലെ മറ്റ് ഭാഗങ്ങളിലും അതിന് സാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രകൃതിയിലെ ഈ അപൂര്‍വ ദൃശ്യം ലോകത്തുള്ള എല്ലാവരിലും എത്തണമെന്ന ഉദ്ദേശത്തില്‍, പൂര്‍ണ ചന്ദ്രഗ്രഹണം കാണാനായി നിരവിധി നിരീക്ഷണാലയങ്ങളും ജ്യോതിശാസ്ത്ര സംഘടനകളും തത്സമയ സ്ട്രീം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഭൂമി സൂര്യനും ചന്ദ്രനും ഇടയിലെത്തുന്നു, സൂര്യപ്രകാശ മേല്‍ക്കുന്ന ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. ഇതിന്റെ പ്രഭാവത്തില്‍ ചന്ദ്രന്‍ മങ്ങുകയോ ചുവന്ന് നിറത്തിലായി കാണപ്പെടുകയോ ചെയ്യുന്നു. പ്രകൃതിയൊരുക്കുന്ന അപൂര്‍വ ചന്ദ്രഗ്രഹണ കാഴ്ച… തീര്‍ന്നില്ല ഭൂമിയുടെ അന്തരീക്ഷം സൂര്യന്റെ പ്രകാശത്തെ വ്യതിചലിപ്പിക്കുകയും ചുവപ്പ് നിറത്തിലുള്ള പ്രകാശം മാത്രം ചന്ദ്രനില്‍ എത്തും. ചുവപ്പ് നിറത്തിന് പിന്നിലെ കാരണം മനസിലായില്ലേ. ചുവന്ന നിറത്തിലോ ഓറഞ്ച് നിറത്തിലോ ചന്ദ്രനെ കാണാനുള്ള അപൂര്‍വ കാഴ്ചയ്ക്കായി ശാസ്ത്ര ലോകം കാത്തിരിക്കുകയാണ്.

ഈടില്ലാതെ വായ്പ, സ്ത്രീ സംരംഭകർക്ക് വമ്പൻ അവസരവുമായി എസ്ബിഐ.

വനിതാദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീ സംരംഭകര്‍ക്കായി പുതിയ വായ്പാ പദ്ധതി ആരംഭിച്ചു. അസ്മിത എന്ന പേരിലുള്ള പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ ലഭിക്കും. കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.സ്ത്രീകള്‍ക്ക് ബിസിനസ് വായ്പകള്‍ എടുക്കുന്നതില്‍ താല്‍പ്പര്യം കുറവാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും വായ്പ എടുക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീകള്‍ എടുക്കുന്ന വായ്പകളില്‍ 3 ശതമാനം മാത്രമേ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ളൂ, അതില്‍ 42 ശതമാനം വ്യക്തിഗത വായ്പകള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ഭവന ഉടമസ്ഥാവകാശം തുടങ്ങിയ വ്യക്തിഗത ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ളതും 38 ശതമാനം സ്വര്‍ണ്ണ പണയത്തിലൂടെ എടുത്തതുമാണ്.

സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍, സ്വയം സംരംഭക പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലും ധനസഹായം നല്‍കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ സിഎസ് സെറ്റി പറഞ്ഞു. അസ്മിത വായ്പകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്. ജിഎസ്ടിഐഎന്‍, ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, സിഐസി ഡാറ്റാബേസ് എന്നിവ ഉപയോഗിച്ച് വായ്പക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് വായ്പ നല്‍കും . ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് വായ്പാ പരിധി നിശ്ചയിക്കുന്നത്. മികച്ച വനിതാ സംരംഭകരെ ബാങ്ക് തിരിച്ചറിയുകയും അവര്‍ക്ക് മാനേജ്മെന്‍റ്, ബിസിനസ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.  സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധതയാണ് പുതിയ വായ്പാ പദ്ധതിയിലൂടെ നിര്‍വഹിക്കുന്നതെന്ന് എസ്ബിഐ പറഞ്ഞു.

ഇതിനുപുറമെ, സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാര്‍ഡായ റുപേയില്‍ പ്രവര്‍ത്തിക്കുന്ന നാരി ശക്തി പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും എസ്ബിഐ അവതരിപ്പിച്ചു. വിവിധ മേഖലകളിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പദ്ധതി.

മൂന്നേ മൂന്ന് ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കൂ, തലച്ചോറില്‍ വലിയ മാറ്റം വരുത്താം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന നിഗമനങ്ങള്‍ അടിവരയിട്ട് പുതിയ പഠനം, മൊബൈലിന്‍റെ അമിത ഉപയോഗം എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നത് എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഇക്കാലത്ത് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ് സ്മാർട്ട്‌ഫോണ്‍. മനുഷ്യരുടെ ആശയവിനിമയത്തിലും വിനോദത്തിലും വലിയ പങ്കുവഹിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് തലച്ചോറിന്‍റെ പ്രവർത്തനത്തില്‍ പ്രതികൂലമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നതായി പുതിയ പഠനം പറയുന്നു. സ്മാർട്ട്‌ഫോൺ ഉപയോഗം കുറയ്ക്കുന്നത്, മാനസ്സികാരോഗ്യം മെച്ചപ്പെടുത്തുന്ന രീതിയിൽ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുവെന്ന നിര്‍ണായക ഗവേഷണ ഫലമാണ് ജര്‍മനിയില്‍ നിന്ന് പുറത്തുവരുന്നത്.

സ്‌മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം മനുഷ്യരുടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജർമനിയിലെ ഹൈഡൽബർഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് ഈ നിഗമനത്തെ പിന്തുണയ്ക്കുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള 25 യുവാക്കളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഫോൺ ഉപയോഗം കുറയ്ക്കുന്നത് അവരുടെ തലച്ചോറിന്‍റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം.

ഗവേഷകർ ഈ യുവാക്കളോട് 72 മണിക്കൂർ (മൂന്ന് ദിവസം) സ്മാർട്ട്‌ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടു. അത്യാവശ്യ ആശയവിനിമയത്തിനും ജോലികൾക്കും മാത്രം ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു. പഠന കാലയളവിൽ ഇവരെ MRI (Magnetic Resonance Imaging) സ്കാനുകൾക്കും മനഃശാസ്ത്രപരിശോധനകൾക്കും വിധേയരാക്കുകയും ചെയ്തു. ഈ ശാസ്ത്രീയ പരിശോധനകൾ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമായി നടത്തി.

ഗവേഷകര്‍ പരിശോധനാ ഫലങ്ങൾ താരതമ്യം ചെയ്തപ്പോള്‍, ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിന് മുമ്പും ശേഷവും തലച്ചോറിന്‍റെ പ്രവർത്തന രീതിയിൽ ഗണ്യമായ മാറ്റങ്ങൾ കാണാനിടയായി. ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റം ഏറെ പ്രകടമായിരുന്നു. ഫോൺ ഉപയോഗം കുറച്ചതോടെ തലച്ചോറിന്‍റെ പ്രവർത്തനം ഊര്‍ജ്ജസ്വലമായതായി പഠനത്തിൽ പറയുന്നു. ആദ്യ പരിശോധനയിൽ തലച്ചോറിന്‍റെ പ്രവർത്തനം സാവധാനമായിരുന്നു എങ്കിൽ രണ്ടാം പരിശോധനയിൽ ബ്രെയിന്‍ സെല്ലുകള്‍ വേഗത്തില്‍ പ്രവർത്തിച്ചതായി കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.

സ്മാർട്ട്‌ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകാൻ കഴിയുമെന്നാണ് ഈ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച്, അതിന്റെ അമിത ഉപയോഗം ഒഴിവാക്കാനായാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന സന്ദേശമാണ് ഈ ഗവേഷണം നമുക്ക് നൽകുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തുടര്‍ പഠനങ്ങള്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

Verified by MonsterInsights