പോസ്റ്റ് ബോക്സുകൾ പോകുന്നില്ല : അവസാനിക്കുന്നത് തപാൽ വകുപ്പിൻ്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ  ബാധിച്ചേക്കും. ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.