പെരിയാറിലൂടെ ആലുവയില്‍ നിന്ന് എട്ട് കിലോമീറ്റര്‍; കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ സാധ്യത പരിശോധിക്കുന്നു.

കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം ഈ റൂട്ടാണ് പരിഗണിക്കുന്നത്.

കൊച്ചി മെട്രോയ്ക്കും സിയാലിനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും ഗതാഗത തടസം മൂലം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും വാട്ടര്‍ മെട്രോയ്ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു. പ്രാരംഭ പഠനത്തിന്റെ ഭാഗമായി ഏതുതരം ബോട്ടാണ് ഇവിടെ സര്‍വ്വീസ് നടത്താന്‍ സാധ്യയുള്ളത് എന്ന് പഠിക്കും. കണക്ടിവിറ്റി ഏതൊക്കെ മാര്‍ഗത്തിലാകണം എന്നതും വിശദ പഠനത്തിന് വധേയമാക്കും.

ആലുവ സ്റ്റേഷനുമായും എയര്‍പോര്‍ട്ടുമായും ഏതുതരത്തിലാണ് ബന്ധിപ്പിക്കാനാകുക, അതിന് നിലവില്‍ സാധ്യമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്, എയര്‍ വോക്ക് വേയാണോ ഉപകാരപ്രദം തുടങ്ങിയവയും പഠനത്തിന് വിധേയമാക്കും. ഏകദേശം എട്ട് കിലോമീറ്ററാണ് ആലുവയില്‍ നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം.

ആലുവയില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സര്‍വ്വീസാണോ ഇടയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതാണോ അഭികാമ്യം, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രാരംഭ സാധ്യത പഠനത്തിന്റെ ഭാഗമായി പരിശോധിക്കും

ഓണത്തെ വരവേറ്റ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്.

ഓണത്തെ വരവേറ്റ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്.
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ സംഘടിപ്പിച്ച കാഹളം 2025 ഓണാഘോഷം നടത്തി. മലയാളിയുടെ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഓണത്തിൻ്റെ സൗന്ദര്യം കൂട്ടുന്നതിന് ഫ്ലവേഴ്സ് ടിവിയുടെയും 24 ന്യൂസിൻ്റെയും ഓണരഥം എത്തിയിരുന്നു. കേരളത്തിന്റെ തനത് വസ്ത്രങ്ങൾ അണിഞ്ഞാണ് വിദ്യാർഥികളും അധ്യാപകരും എത്തിയത്. പൂക്കള മത്സരം മുതൽ വടംവലി മത്സരം വരെയുള്ള കലയും കായികവും ഒത്തുചേരുന്ന മത്സരങ്ങളാണ് അരങ്ങേറിയത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ പരിപാടികളും നടത്തി. വിപുലമായ ഓണസദ്യയും പായസവും വിതരണം ചെയ്തു കോളേജ് ഓണാഘോഷം തകൃതിയാക്കി.

ഇ-മാലിന്യം കുറയ്ക്കാൻ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും പഠിപ്പിച്ച് VISAT -Arts & Science കോളേജ് നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു.

ഇ-മാലിന്യം കുറയ്ക്കാൻ എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും പഠിപ്പിച്ച് VISAT -Arts & Science കോളേജ് നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. സുസ്ഥിരമായ സാങ്കേതിക വിദ്യകളിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കാനായി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ , ഇലഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ, LSDG വകുപ്പുമായി സഹകരിച്ചു വിദ്യാർഥികളിൽ നൈപുണ്യ വികസനത്തിനും, വ്യവസായിക സാദ്ധ്യതകൾ തിരിച്ചറിയുന്നതിനുമായി നവീനമായ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. “എൽഇഡി ബൾബ് നിർമ്മാണവും റിപ്പയർ സാങ്കേതിക വിദ്യകളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെഷൻ, വിദ്യാർത്ഥികൾക്കും,  ഇലഞ്ഞി പഞ്ചായത്തിലെ ഇരുപതോളം  ഹരിതകർമസേനഗങ്ങൾക്കും,പുതിയ എൽഇഡി ബൾബുകൾ നിർമ്മിക്കാനും കേടായവ റിപ്പയർ ചെയ്യാനും ആവശ്യമായ പ്രായോഗിക കഴിവുകൾ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

repair-Reuse-Reduce എന്ന ആശയം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇ-മാലിന്യം കുറയ്ക്കുന്നതിന്റെ പ്രാധാന്യവും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ പെരുമാറ്റത്തിന്റെ ആവശ്യകതയും വർക്ക്‌ഷോപ്പിൽ എടുത്തുകാട്ടി. പുതിയ  എൽ  ഇ  ഡി ബൾബുകൾ  നിർമിക്കുക, എൽഇഡി ബൾബ് അസംബ്ലി ചെയ്യുക, സാധാരണ തകരാറുകൾ തിരിച്ചറിയുക, അടിസ്ഥാന റിപ്പയർ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുത്തവർക്ക് കൈപ്പുണ്യം ലഭിച്ചു. എലഞ്ഞി ഗ്രാമപഞ്ചായത്തിലെ വനിതാ ഹരിതകർമ്മസേന അംഗങ്ങൾ വർക്ക്‌ഷോപ്പിൽ സജീവമായി പങ്കെടുത്തു. അവരുടെ സാന്നിധ്യം പ്രാദേശിക ഭരണകൂടവും കമ്മ്യൂണിറ്റി തല ഇടപെടലുകളും പരിസ്ഥിതി സൗഹൃദ ജീവിതരീതികൾ  തിരിച്ചറിയുന്നതിനും,  നടപ്പിൽ വരുത്തേണ്ടതിന്റെയും ആവശ്യകത എത്രത്തോളം നിർണായകമാണെന്ന് തെളിയിച്ചു.

തുരുത്തിക്കരയിലെ സയൻസ് സിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. തങ്കച്ചൻ പി. ടി. യാണ് വർക്ക്‌ഷോപ്പ് നയിച്ചത്. ഭൗതികശാസ്ത്രത്തിലെ സങ്കീർണ്ണ സിദ്ധാന്തങ്ങൾ വളരെ എളുപ്പത്തിൽ വിശദീകരിച്ചുകൊണ്ട്, ശാസ്ത്ര പശ്ചാത്തലം ഇല്ലാത്ത വിദ്യാർത്ഥികൾക്കും ഹരിതകർമ്മസേനാംഗങ്ങൾക്കും വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

ഈ അവസരത്തിൽ പ്രസംഗിച്ച കോളേജ്പ്രിൻസിപ്പൽ ഡോ രാജുമാവുങ്കൾ, ഇലഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡണ്ട്‌, ശ്രീമതി…… മറ്റുഅദ്ധ്യാപക പ്രതിനിധികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുന്നതിനൊപ്പം, പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തോടെ അടിയന്തരമായ പരിസ്ഥിതി വെല്ലുവിളികളെ നേരിടുന്നതിലും സഹായകമാണെന്ന് അഭിപ്രായപ്പെട്ടു. ഹരിതകർമ്മസേനയുടെ സാന്നിധ്യം സുസ്ഥിര ജീവിതശൈലിക്കായുള്ള  വിസാ റ്റിന്റെ കൂട്ടായ്മാ ശ്രമങ്ങളെ കൂടുതൽ ശക്തമാക്കി.

വർക്ക്‌ഷോപ്പ് സജീവ സംവാദ സെഷനോടെ സമാപിച്ചു. ഗൃഹങ്ങളിലും സമൂഹത്തിലും ഇ-മാലിന്യം കുറയ്ക്കാൻ ‘റിപ്പെയർ-റീയൂസ്’ ശീലങ്ങൾ സ്വീകരിക്കാൻ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചു.

നിരവധി തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്.

ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സ് നിരവധി തൊഴിലവസരങ്ങളുമായി രംഗത്ത്. ക്യാബിന്‍ക്രൂ ആയി ജോലി ചെയ്യാന്‍ നിരവധി പേര്‍ക്കാണ് ഇതിലൂടെ അവസരം ഒരുങ്ങുന്നത്. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് ജോലി അവസരങ്ങള്‍ പരിശോധിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട് എന്നാണ് കമ്പനി അറിയിക്കുന്നത്.

സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവരെയാണ് പുതിയ തസ്തികകളിലേക്ക് പരിഗണിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ എന്ന നിലയില്‍, എമിറേറ്റ്സില്‍ 24,500 ഓളം പേരാണ് ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്നത്. ഇറ്റലിയിലെ യാത്രാ പ്രേമികള്‍ക്ക് ഓഗസ്റ്റ് 24 ന് സസാരി-സാര്‍ഡിനിയയിലും ഫ്രാന്‍സിലുള്ളവര്‍ക്ക് അതേ തീയതിയില്‍ കോര്‍സിക്കയും സന്ദര്‍ശിക്കാം.

ഓഗസ്റ്റ് 30 ന് പോര്‍ച്ചുഗലിലെ മദീരയിലും ഓഗസ്റ്റ് 31 ന് ഇറ്റലിയിലെ പിസയിലും ആയിരിക്കും ഇതിനായി അവസരം ഒരുങ്ങുക. എയര്‍ലൈനില്‍ ജോലി ചെയ്യുന്ന ക്യാബിന്‍ ക്രൂവിന് താമസസൗകര്യം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും ലോകോത്തര പരിശീലനവും അവര്‍ക്ക് നല്‍കുന്നു.

മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും ഇവര്‍ക്ക് ലഭിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ കിഴിവുള്ള ടിക്കറ്റുകള്‍ ലഭിക്കും. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യം ദുബായിലായിരിക്കും ജോലി ലഭിക്കുക. എമിറേറ്റ്‌സിലെ ഒരു ക്യാബിന്‍ ക്രൂ റോള്‍ ഉപയോഗിച്ച്, ഇവര്‍ക്ക് ലോകം ചുറ്റി സഞ്ചരിക്കാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ എമിറേറ്റ്സ് ക്യാബിന്‍ ക്രൂവില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ചില ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്.

ഹോസ്പിറ്റാലിറ്റി, ടൂറിസം അല്ലെങ്കില്‍ ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമുള്ള അപേക്ഷകരെയാണ് കമ്പനി തേടുന്നത്. യാത്ര ചെയ്യാനും ആളുകളുമായി ബന്ധപ്പെടാനും താല്‍പ്പര്യമുള്ളവര്‍ക്ക്് ഈ ജോലിക്കായി അപേക്ഷിക്കാം. ഉപഭോക്തൃ സേവനം, ടീം വര്‍ക്ക്, ആളുകളുമായി ഒത്തുപോകല്‍ എന്നിവയുള്‍പ്പെടെയുള്ള കഴിവുകള്‍ ഉള്ളവര്‍ മാത്രം ഈ ജോലിക്കായി അപേക്ഷിച്ചാല്‍ മതി.

ഓണക്കിറ്റുകളുടെ വിതരണം 26 മുതൽ.

തിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതൽ. ആറ് ലക്ഷത്തിൽ പരം എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

സെപ്തംബർ നാലോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി പി എൽ- എ പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെയാണിത്. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും. പുതുതായി പുറത്തിറക്കിയ സാധങ്ങൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ ലഭിക്കും.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും. അടുത്ത മാസത്തെ സബ്സിഡി ഉത്പന്നങ്ങൾ ഈ മാസം 25 മുതൽ വിൽപ്പന തുടങ്ങും. ഈ മാസം 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും  മന്ത്രി അറിയിച്ചു.

വിസാറ്റിൽ ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.

വിസാറ്റിൽ ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു
വിസാറ്റ് എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബിടെക് വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.ശ്രീ അജിത് കുമാർ (എക്സിക്യൂട്ടീവ് ചെയർമാൻ ബോർഡ് പബ്ലിക് ട്രാൻസ്ഫർമേഷൻ) ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രായോഗികമായി ചിന്തിച്ച് ഓരോ വിഷയവും പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എൻജിനീയറിങ്ങിന്റെ അനന്ത സാധ്യതകളെ പ്പറ്റി സ്വന്തം ജീവിത അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം വിശദീകരിച്ചു. ഡോ അനുപ് KJ പ്രിൻസിപ്പാൾ ,വിസാറ്റ് എൻജിനീയറിങ് കോളേജ് അധ്യക്ഷത വഹിച്ചു .ഡയറക്ടർ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. രാജുമോൻ ടി മാവുങ്കൽ പ്രിൻസിപ്പാൾ, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്ലേസ്മെന്റ് ഓഫീസർ സാം T മാത്യു, PTA വൈസ് പ്രസിഡൻറ് ശ്രീ ജയകുമാർ, പി ആർ ഓ ശ്രീ ഷാജി ആറ്റുപുറം എന്നിവർ ആശംസകൾ അർപ്പിച്ചു .S & H HoD പ്രൊഫസർ ഷീജ ഭാസ്കർ സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഷീന ഭാസ്കർ കൃതജ്ഞതയും അർപ്പിച്ചു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ E D ക്ലബ് ഉദ്ഘാടനം ചെയ്തു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺട്രപ്രെണർ ഡെവലപ്മെൻറ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ തങ്കച്ചൻ പി എ ഉദ്ഘാടനം നിർവഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ മുഖ്യപ്രഭാഷണം നടത്തി. പ്ലേസ്മെന്റ് ഓഫീസർ സാം റ്റി മാത്യു, PRO ഷാജി ആറ്റുപുറം, കോളേജ് വൈസ് ചെയർപേഴ്സൺ അമലു തുടങ്ങിയവർ സംസാരിച്ചു. E D ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ അസി. പ്രൊഫ. ലിൻറ്റ ബേബി സ്വാഗതവും, സെക്രട്ടറി സയന ജോർജ് നന്ദിയും പറഞ്ഞു.
വിവിധ വേസ്റ്റ് പദാർത്ഥങ്ങൾ കൊണ്ട് മനോഹരവും ഉപകാരപ്രദവുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. വരുന്ന 22 ആം തീയതി ഇലഞ്ഞി പഞ്ചായത്തിലെ ഹരിത കർമ്മ സേന, E D ക്ലബ് അംഗങ്ങൾ എന്നിവർക്കുള്ള പരിശീലന പരിപാടി വിസാറ്റിൽ വെച്ച് സംഘടിപ്പിക്കും പ്രിൻസിപ്പൽ അറിയിച്ചു. സയൻസ് സെൻററിലെ പത്തോളം വിദഗ്ധ പരിശീലകർ ഈ പരിപാടിയിൽ പങ്കെടുക്കും.

യുവകർഷക അവാർഡ് നേടിയ എൻജിനീയറെ വിസാറ്റ് ആദരിച്ചു.

എൻജിനീയറിങ് കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയ യുവ എൻജിനീയറായ മോനു വർഗീസ് മാമനെ വിസാറ്റ് എൻജിനീയറിങ് കോളേജ് ആദരിച്ചു 18/ 8 /2025 തിങ്കളാഴ്ച സംഘടിപ്പിച്ച പുതിയ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിൽ മോനു വിശിഷ്ടാതിഥി ആയിരുന്നു .ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കൃഷികളിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് തൻറെ മെക്കാനിക്കൽ എൻജിനീയറിങ് പഠനം അടിത്തറ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഏതു പ്രൊഫഷനും തിരഞ്ഞെടുക്കാൻ കഴിയുമെന്നും വിവിധ മേഖലകളിൽ പ്രശസ്തരായ പല വ്യക്തികളും എൻജിനീയർമാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ ഡോ. ദിലീപ് കെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ,പി ആർ ഓ ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു,PTA വൈസ് പ്രസിഡൻറ് ജയകുമാർ പി ജി തുടങ്ങിയവർ സംസാരിച്ചു .മുഖ്യാതിഥി ശ്രീ അജിത് കുമാർ K പൊന്നാടയും മെമന്റേയും നൽകി ശ്രീ മോനു വർഗീസിനെ ആദരിച്ചു.

പ്ലസ്ടു/ബിരുദക്കാർക്ക് എംആർഎഫിൽ മികച്ച ജോലി നേടാം.

ടയർ നിർമാണ കമ്പനിയായ എംആർഎഫ് പ്രൈവറ്റ് ലിമിറ്റഡിൽ അപ്രന്റിസ് അവസരത്തിനായി എംജി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ & മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു.

പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്കാണ് അവസരം. പ്രായം: 18നും 35നും ഇടയിൽ. ഓഗസ്റ്റ് 16നകം bit.ly/MCCKTM3 എന്ന ലിങ്ക് വഴി റജിസ്‌റ്റർ ചെയ്യണം. ഒഴിവ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM എന്ന ഫെയ്സ്ബുക് പേജ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0481-2731025, 94956 28626. 

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം.

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.