രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി ഏകദേശം 50,000 പേരെ പുതുതായി നിയമിക്കാനാണ് നീക്കം. ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലും.
12 പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവുമധികം നിയമനത്തിന് ഒരുങ്ങുന്നത് എസ്ബിഐ ആണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 20,000 പേരെ. എസ്ബിഐ ഇതിനകം തന്നെ 13,455 ജൂനിയർ അസോസിയേറ്റുമാരെയും 505 പ്രൊബേഷനറി ഓഫിസർമാരെയും നിയമിച്ചുകഴിഞ്ഞു. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) 5,500 പേരെ ചേർക്കാനുള്ള ഒരുക്കത്തിലാണ്; സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4,000 പേരെയും.
