വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ E D ക്ലബ് ഉദ്ഘാടനം ചെയ്തു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓൺട്രപ്രെണർ ഡെവലപ്മെൻറ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ സയൻസ് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ തങ്കച്ചൻ പി എ ഉദ്ഘാടനം നിർവഹിച്ചു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ മുഖ്യപ്രഭാഷണം നടത്തി. പ്ലേസ്മെന്റ് ഓഫീസർ സാം റ്റി മാത്യു, PRO ഷാജി ആറ്റുപുറം, കോളേജ് വൈസ് ചെയർപേഴ്സൺ അമലു തുടങ്ങിയവർ സംസാരിച്ചു. E D ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ അസി. പ്രൊഫ. ലിൻറ്റ ബേബി സ്വാഗതവും, സെക്രട്ടറി സയന ജോർജ് നന്ദിയും പറഞ്ഞു.
വിവിധ വേസ്റ്റ് പദാർത്ഥങ്ങൾ കൊണ്ട് മനോഹരവും ഉപകാരപ്രദവുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. വരുന്ന 22 ആം തീയതി ഇലഞ്ഞി പഞ്ചായത്തിലെ ഹരിത കർമ്മ സേന, E D ക്ലബ് അംഗങ്ങൾ എന്നിവർക്കുള്ള പരിശീലന പരിപാടി വിസാറ്റിൽ വെച്ച് സംഘടിപ്പിക്കും പ്രിൻസിപ്പൽ അറിയിച്ചു. സയൻസ് സെൻററിലെ പത്തോളം വിദഗ്ധ പരിശീലകർ ഈ പരിപാടിയിൽ പങ്കെടുക്കും.

യുവകർഷക അവാർഡ് നേടിയ എൻജിനീയറെ വിസാറ്റ് ആദരിച്ചു.

എൻജിനീയറിങ് കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയ യുവ എൻജിനീയറായ മോനു വർഗീസ് മാമനെ വിസാറ്റ് എൻജിനീയറിങ് കോളേജ് ആദരിച്ചു 18/ 8 /2025 തിങ്കളാഴ്ച സംഘടിപ്പിച്ച പുതിയ വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിൽ മോനു വിശിഷ്ടാതിഥി ആയിരുന്നു .ഇസ്രയേൽ പോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. കൃഷികളിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് തൻറെ മെക്കാനിക്കൽ എൻജിനീയറിങ് പഠനം അടിത്തറ നൽകിയെന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഏതു പ്രൊഫഷനും തിരഞ്ഞെടുക്കാൻ കഴിയുമെന്നും വിവിധ മേഖലകളിൽ പ്രശസ്തരായ പല വ്യക്തികളും എൻജിനീയർമാരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ അധ്യക്ഷനായ ചടങ്ങിൽ ഡയറക്ടർ ഡോ. ദിലീപ് കെ ,ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ,പി ആർ ഓ ഷാജി ആറ്റുപുറം, പ്ലേസ്മെന്റ് ഓഫീസർ സാം ടി മാത്യു,PTA വൈസ് പ്രസിഡൻറ് ജയകുമാർ പി ജി തുടങ്ങിയവർ സംസാരിച്ചു .മുഖ്യാതിഥി ശ്രീ അജിത് കുമാർ K പൊന്നാടയും മെമന്റേയും നൽകി ശ്രീ മോനു വർഗീസിനെ ആദരിച്ചു.

സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം.

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇലഞ്ഞി : വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻറെ നേതൃത്വത്തിൽ ‘ജോർ ഖാനാ ‘ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി എഞ്ചിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ, PRO ഷാജി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ വീട്ടിൽ തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷണ സാധനങ്ങൾ 10 സ്റ്റാളുകളിലായി സജ്ജീകരിച്ചു വ്യത്യസ്ത ഭക്ഷണ സാധനങ്ങൾ ചേർത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ കൂട്ട് വിഭവങ്ങൾ, പായസങ്ങൾ, സലാഡുകൾ, വിവിധതരം ഡ്രിങ്കുകൾ, പഴംപൊരി ബീഫ്, സിംഗപ്പൂർ ഷാംപെയിൻ, പാനിപൂരി, മോമോസ് എന്നിവ ഫെസ്റ്റിൽ ശ്രദ്ധേയമായി.
കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ സ്വാഗതവും ജനറൽ സെക്രട്ടറി അജയ് എൻ എസ് നന്ദിയും രേഖപ്പെടുത്തി. ആർട്സ് ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഫെസ്റ്റിൽ പങ്കെടുത്തു.യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനി സീനിയർ എൻജിനീയർ ശ്രീ ബിനു പിള്ള ,ജനറൽ മാനേജർ ഗ്രിഗറി കോട്ടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഇത്തവണ ഓണക്കിറ്റിൽ 14 ഇനം അവശ്യവസ്തുക്കൾ.

ഇത്തവണത്തെ ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

പഞ്ചസാര-1 കിലോ, വെളിച്ചെണ്ണ 500 എംഎല്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250ഗ്രാം, വന്‍പയര്‍ – 250 ഗ്രാം, കശുവണ്ടി-50 ഗ്രാം, മില്‍മ നെയ്യ് – 500 എംഎല്‍, ശബരി ഗോള്‍ഡ് തേയില – 250 ഗ്രാം, ശബരി പായസം മിക്‌സ് – 200 ഗ്രാം, ശബരി സാമ്പാര്‍ പൊടി – 100 ഗ്രാം, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി – 100 ഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം, ഉപ്പ് – 1 കിലോ, തുണി സഞ്ചി 1 എണ്ണം എന്നിങ്ങനെയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗതാഗത, കയറ്റിറക്കു കൂലി ഉള്‍പ്പെടെ 710 രൂപയാണ് ഒരു കിറ്റിനു ചെലവാകുന്ന ഏകദേശ തുക. 6,03,291 കിറ്റുകള്‍ക്കായി ആകെ ചെലവാകുന്നത് 42,83,36,610 രൂപയാണ്.

ബുധനാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

ഇന്ന്കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.

“ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്

https://www.globalbrightacademy.com/

വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സജീവമായി പരിഗണിച്ച് കെഎംആർഎൽ; സാധ്യതകൾ.

 കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും.
 തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു സാധ്യതയാവും പരിഗണിക്കുക. രണ്ടാമത്തേതാണെങ്കിൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു പുറമേ കാലടി ടൗണുമായും വാട്ടർ മെട്രോ ബന്ധിപ്പിക്കാം. കാലടിയിൽ പെരിയാറിൽ ഒരു ടെർമിനൽ കൂടി നിർമിച്ചാൽ മതിയാവും.

സാധ്യതാ പഠനത്തിനു ശേഷമേ പദ്ധതിയുമായി മുന്നോട്ടു പോകണോ എന്നു തീരുമാനിക്കൂ. ആലുവയിൽ നിന്നു റോഡ് മാർഗം വിമാനത്താവളത്തിലേക്ക് 12 കിലോമീറ്റർ ഉണ്ട്. വാട്ടർ മെട്രോയിലാവുമ്പോൾ അതിന്റെ പകുതി മാത്രം. പെരിയാറിൽ ചെങ്ങലിനും ആലുവയ്ക്കും ഇടയിൽ അങ്ങിങ്ങായി പാറക്കൂട്ടങ്ങളുണ്ട്. ഇതു പൊട്ടിച്ചു കളയേണ്ടിവരും. ചെങ്ങൽ തോട് ഇപ്പോൾ ഗതാഗതയോഗ്യമല്ല. അത് വീതികൂട്ടി ആഴംകുട്ടേണ്ടി വരും. ജനവാസം കുറവായതിനാൽ സ്ഥലമെടുപ്പിനും കാര്യമായ തടസ്സമുണ്ടാവില്ല. കൊച്ചി തുറമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കാർഗോ ബോട്ട് സർവീസിനു കിൻകോയും ആലുവയിൽ നിന്നു നെടുമ്പാശേരിയിലേക്ക് പനയക്കടവ്, കുഴിപ്പള്ളം, ചെങ്ങൽ തോടുകളെ ബന്ധിപ്പിച്ചു ബോട്ട് സർവീസിനു സിയാലും നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ടു മുന്നോട്ടുപോയില്ല.

പോസ്റ്റ് ബോക്സുകൾ പോകുന്നില്ല : അവസാനിക്കുന്നത് തപാൽ വകുപ്പിൻ്റെ ‘രജിസ്റ്റേർഡ് പോസ്റ്റ്’ സേവനം

തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ  ബാധിച്ചേക്കും. ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.

ഓണക്കാലത്ത് ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ.

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി സപ്ലൈകോ.

18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് പുറത്തിറക്കിയത്.

500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിന് തയാറാണ്

.

മഴ കനക്കുന്നു, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും. തിങ്കളാഴ്ച അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇതിനിടെ, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഈ ജില്ലകളിലുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് നിർദേശം.

ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ ലഭിക്കുന്ന മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിലാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കടൽതീരങ്ങളിൽ ശക്തമായ തിരമാലയും കാറ്റുമുണ്ടാകുമെന്നതിനാൽ തീരദേശവാസികൾ ജാഗ്രതപാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://www.globalbrightacademy.com/