ഊതിച്ചോളൂ, ‌മദ്യപിക്കാത്തവർ കുടുങ്ങില്ല; എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കി കേരള ഹൈക്കോടതി

വാഹനം ഓടിക്കുന്ന ആൾക്ക് ചക്കപ്പഴം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ. അരിഷ്ടം കുടിച്ചയാളും കുടുങ്ങി. മദ്യപിച്ചവരെ കുടുക്കാനാണ് ബ്രെത്തലൈസർ. എന്നാലിപ്പോ കുടിച്ചവരും കുടിക്കാത്തവരും കുടുങ്ങുന്ന സ്ഥിതിയാണ്.  ഇനി മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിൽ ബ്രെത്തലൈസർ ഉപയോഗിക്കുന്നതിനു മുമ്പ് എയർ ബ്ലാങ്ക് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ഈ സമയം ഉപകരണത്തിൽ  ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊലീസ് ഡയറക്ടർ ജനറലിന്  കേരള ഹൈക്കോടതി നിർദ്ദേശം നൽകി.

ബ്രെത്തലൈസർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും മുൻ പരിശോധനകളിൽ നിന്നുള്ള ആൽക്കഹോളിന്റെ അശം അതിൽ കലർന്നിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് ബ്ലാങ്ക് ടെസ്റ്റിന്റെ പ്രാഥമിക ലക്ഷ്യമെന്നും കോടതി കൂട്ടിച്ചേർത്തു. പരിശോധന നടത്തിയ സമയത്തെ ബ്ലാങ്ക് ടെസ്റ്റ് റീഡിങ് ‘0.000’ എന്നതിനെ ആശ്രയിച്ചാണ്ബ്രെത്തലൈസർ പരിശോധനയുടെ ആധികാരികതയും സ്വീകാര്യതയും, വിലയിരുത്തുന്നതെന്നും കോടതി വിശദമാക്കി.

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 12 വരെ.

കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ  ഫാർമസി / ഹെൽത്ത് ഇൻസ്‌പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ 2025-26 ലെ  പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല.

16 കോഴ്‌സുകൾ
ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെൻറൽ മെക്കാനിക്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപറേഷൻ തിയേറ്റർ &  അനസ്തീസിയ ടെക്‌നോളജി, കാർഡിയോ വാസ്‌കുലർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെൻറൽ ഓപറേറ്റിങ് റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്‌നോളജി എന്നീ 16 ഡിപ്ലോമ കോഴ്‌സുകൾക്കാണ് പ്രവേശനം.പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 

 

കോഴ്‌സ് ദൈർഘ്യം

പൊതുവെ രണ്ടു വർഷമാണ് ഡിപ്ലോമ കോഴ്‌സുകൾ. റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി മൂന്നു വർഷ കോഴ്‌സാണ്. ഫാർമസി പ്രോഗ്രാമിന് മൂന്ന് മാസത്തെ പ്രാക്ടിക്കൽ പരിശീലനമുണ്ട്. ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് ഇന്റേൺഷിപ്പടക്കം  രണ്ടുവർഷമാണ്. ഓപറേഷൻ തീയേറ്റർ & അനസ്തീസിയ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, എൻഡോസ്‌കോപ്പി ടെക്‌നോളജി എന്നിവയ്ക്ക് ആറുമാസത്തെ ഇന്റേൺഷിപ്പടക്കം രണ്ടര വർഷമാണ് കോഴ്‌സ് ദൈർഘ്യം”

അപേക്ഷാ യോഗ്യത
അപേക്ഷകർക്ക് 2025 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ സർവിസ് ക്വാട്ടക്കാർക്ക് 49 വയസിൽ കൂടാൻ പാടില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡി.ഫാമിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. ഡി.ഫാം ഒഴികെ കോഴ്‌സുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്ലസ്ടുവിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 35 ശതമാനം മതി. ഡി.ഫാമിന് മാർക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇയിൽ ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക് പ്രത്യേക സംവരണമുണ്ട്. ലാബ് ടെക്‌നീഷ്യൻ റിസർച്ച് & ക്വാളിറ്റി കൺട്രോൾ (ഘഠഞ)  പഠിച്ചവർക്ക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സിന് 5 ശതമാനം സീറ്റും മെയിന്റനൻസ് & ഓപറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപ്‌മെൻസ്  പഠിച്ചവർക്ക് ഓപറേഷൻ തീയേറ്റർ ടെക്‌നോളജി കോഴ്‌സിന്  2 ശതമാനം സീറ്റും ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി പഠിച്ചവർക്ക് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി കോഴ്‌സിന് 2 ശതമാനം സീറ്റുമാണ് നീക്കിവച്ചിട്ടുള്ളത്.   
പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെയും പ്രവേശനത്തിനു പരിഗണിക്കും. പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത സംവരണമുണ്ടാകും. വി.എച്ച്.എസ്.ഇ, വിവിധ നോമിനികൾ, ഹെൽത്ത് സർവിസസ് ഡിപ്പാർട്ട്‌മെന്റ്, സ്‌പോർട്‌സ്, വിമുക്തഭടന്മാർ, എയർഫോഴ്‌സ് മുതലായ വിഭാഗക്കാർക്ക് വിവിധ കോഴ്‌സുകൾക്ക് സംവരണമുണ്ട്. അപേക്ഷ 12 വരെ

www.lbscentre.kerala.gov.in വഴി ഓഗസ്റ്റ് 12 നകം അപേക്ഷ സമർപ്പിക്കണം. എല്ലാ കോഴ്‌സുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. 600 രൂപയാണ് അപേക്ഷാഫീ. പട്ടികവിഭാഗക്കാർക്ക് 300 രൂപ മതി. സർവിസ് ക്വാട്ടക്കാർക്ക് 600 രൂപയാണ് ഫീസ്. ഫീസ് ഓൺലൈനായോ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അടയ്ക്കാം. ആവശ്യമായ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ ഓഗസ്റ്റ് 15നു മുമ്പ് ചെയ്തിരിക്കണം. 

 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം വെബ്‌സൈറ്റ് വഴി താൽപര്യമുള്ള സ്ഥാപനം/കോഴ്‌സുകളുടെ ഓപ്ഷനുകൾ നൽകി അലോട്ട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം. 

മാനേജ്‌മെന്റ് സീറ്റുകളുടെ പ്രവേശനം അതത് സ്ഥാപനങ്ങളാണ് നടത്തുന്നത്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: lbstvpm@gmail.com. ഫോൺ: 0471-2560363, 9400977754.”

പ്ലസ്ടുവിന് 50% മാർക്കുണ്ടോ? വ്യോമസേനയിൽ എയർമാനാകാം, അപേക്ഷ ജൂലൈ 31 വരെ.

വ്യോമസേനയുടെ ഗ്രൂപ്പ്–വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാൻ ആകാൻ പുരുഷന്മാർക്ക് അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 25 മുതൽ. കമ്മിഷൻഡ് ഓഫിസർ/ പൈലറ്റ്/നാവിഗേറ്റർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പല്ല ഇത്.

യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ബി) ഡിപ്ലോമ/ബിഎസ്‌സി ഫാർമസി ഉദ്യോഗാർഥികൾ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം. 50% മാർക്കോടെ ഡിപ്ലോമ/ബിഎസ്‌സി ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷൻ.

പ്രായം: മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (പ്ലസ് ടു): 2005 ജൂലൈ 2നും 2009 ജൂലൈ 2നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). അവിവാഹിതരായിരിക്കണം

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (ഡിപ്ലോമ/ബിഎസ്‌സി ഫാർമസി): 2002 ജൂലൈ 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ച അവിവാഹിതർ (രണ്ടു തീയതിയും ഉൾപ്പെടെ). വിവാഹിതർ 2002ജൂലൈ 2നും 2005 ജൂലൈ 2നും മധ്യേ ജനിച്ചവരായിരിക്കണം.”

ശാരീരികയോഗ്യത: ഉയരം 152 സെമീ, നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

∙നിയമനം: തുടക്കത്തിൽ 20 വർഷത്തേക്കാണു നിയമനം. ഇത് 57 വയസ്സുവരെ നീട്ടിക്കിട്ടാം.

ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. പരിശീലനം പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കി. ശാരീരികക്ഷമതാ പരിശോധനയിൽ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബിഎസ്‌സി ഫാർമസി യോഗ്യതക്കാർക്കും 7½ മിനിറ്റ് അനുവദിക്കും). 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: www.airmenselection.cdac.in.

ദിവസങ്ങൾ പെട്ടെന്ന് തീരുന്നതായി തോന്നുന്നുണ്ടോ; ഭൂമിയുടെ ഭ്രമണത്തിന് വേഗത കൂടിയതാണ് കാരണമെന്ന് പഠനം

24 മണിക്കൂറുണ്ടായിട്ടും തികയുന്നില്ല എന്ന് ഈ ഇടെയായി തോന്നുന്നുണ്ടോ? എങ്കിൽ ഈ അടുത്ത കാലത്തായി ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസത്തിന് ദൈർഘ്യം കുറവാണ് എന്ന തോന്നലുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിശദീകരണം. ചരിത്രത്തിൽ ഇന്ന് വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത്തിലാണ് ഭൂമി കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്നു വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

ഈ വർഷത്തിൽ ഇതിനോടകം തന്നെ നമ്മൾ ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ കറങ്ങിയ ദിവസത്തിലൂടെ കടന്ന് പോയി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് ജൂലൈ ഒൻപത് ആയിരുന്നു. ഇതുപോലെ ജൂലൈ 22, ഓഗസ്റ്റ് 5 എന്നീ ദിവസങ്ങൾക്കും ദൈർഘ്യം കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കാലങ്ങൾക്ക് മുന്നേയുള്ള പഠനത്തിൽ തന്നെ ഭൂമി മുന്നത്തെക്കാൾ വേഗത്തിലാണ് കറങ്ങുന്നത് എന്ന് കണ്ടെത്തപ്പെട്ടിരുന്നു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് അടക്കമുള്ളവ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വേഗത്തിലുള്ള ഈ കറക്കം ഇങ്ങനെ തുടർന്നാൽ 2029 ആകുമ്പോഴേക്കും ക്ലേക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്ന് വിദഗ്ധർ പറയുന്നു.

2022 മുതലാണ് ആക്‌സിലേറ്റർ ഒന്ന് അമർത്തി ചവിട്ടാം എന്ന് ഭൂമി കരുതി തുടങ്ങിയത്. ഇൻഡിജിനസ് ഒബ്‌സർവേഷൻസ് ഓഫ് ആർട്ടിക് എൻവയോൺമെന്റൽ ചേഞ്ചിന്റെ റിപ്പോർട്ട് പ്രകാരം ഭൂമി ഇപ്പോൾ വളരെ വേഗത്തിൽ കറങ്ങുകയാണ്. ഓഗസ്റ്റ് അഞ്ച് ആയിരിക്കും ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ ദിവസത്തെക്കാൾ 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈർഘ്യം എന്നാണ് കരുതുന്നത്.

പെട്ടെന്ന് വാർത്തകൾ കേൾക്കുമ്പോൾ ഇതെല്ലാം വിചിത്രമായി തോന്നാമെങ്കിലും ഭൂമിയുടെ ഭ്രമണ വേഗതയിൽ ഇത്തരത്തിൽ ദീർ‌ഘകാലങ്ങളായി മാറ്റം സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് ദിനോസറുകൾ 23 മണിക്കൂർ ദൈർഘ്യമുള്ള ദിവസമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തിൽ ശരാശരി ദിവസം ഇന്നത്തെക്കാൾ ഏകദേശം അര സെക്കൻഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വർഷം കഴിയുമ്പോൾ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്. സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂർ അഥവാ 86,400 സെക്കൻഡ് ദൈർഘ്യമുണ്ട്. എന്നാൽ അത് പൂർണ്ണമായും കൃത്യമല്ല. ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത പ്രവർത്തനങ്ങൾ, വേലിയേറ്റങ്ങൾ, ഭൂഗർഭ മാറ്റങ്ങൾ എന്നിവ പോലുള്ള പല കാര്യങ്ങൾക്കും ഭൂമിയെ അൽപം വേഗത്തിലോ സാവധാനത്തിലോ കറക്കാൻ കഴിയും.

പഴയ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ എന്നിവ ഹരിതകർമസേന വാങ്ങും.

 വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ–മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം. ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ ഇ–മാലിന്യം വില നൽകി ശേഖരിക്കാനുള്ള നടപടി തുടങ്ങി. ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ നഗരസഭകളിലും ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലീൻ കേരള കമ്പനിയാണു ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെയും അതതു നഗരസഭകളുടെ നേതൃത്വത്തിലുമാണു ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കും.
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണു ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ തുടങ്ങിയവ ശേഖരിക്കും. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിൽ വില നൽകും.

രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുനഃസംസ്കരണത്തിനു യോഗ്യമായ മാലിന്യത്തിനാണു പണം ലഭിക്കുക.ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ-മാലിന്യങ്ങളുടെ പണം നൽകും ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്കു പരിശീലനവും നൽകും.

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?, കുടിനിര്‍ത്താനുറച്ച മദ്യപന്‍മാര്‍ ഇനി താല്‍ക്കാലികാശ്വാസത്തിനു ചക്കയുടെ പിന്നാലെ പാ‍ഞ്ഞേക്കും. കാരണം അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം പന്തളത്തുണ്ടായത്. ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തനലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചിട്ടില്ലെന്നു മൂന്ന് ജീവനക്കാരും പറഞ്ഞതോടെ, ആദ്യം നടത്തിയ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ജീവനക്കാരനെ വിളിച്ചു. 

ചക്കപ്പഴം കൊടുത്ത ശേഷം വീണ്ടും പരിശോധിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും ‘ഫിറ്റ്’ ആയി . ഇതോടെ തേൻവരിക്കയാണു പ്രതിയെന്നുറപ്പിച്ചു. എല്ലാവരെയും നിരപരാധികളായി പ്രഖ്യാപിച്ചു. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് ഇന്നലെ ചക്കപ്പഴവുമായെത്തിയത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ്  ചക്കപ്പഴം കഴിച്ച ആളാണ്  ആദ്യം കുടുങ്ങിയത്. ഇതോടെ ഡിപ്പോയിൽ ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്‌ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസറാകാം, 2500 ഒഴിവുകൾ; അപേക്ഷ ജൂലൈ 24 വരെ.

മുൻനിര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസറാകാൻ അവസരം. ബാങ്ക് ഓഫ് ബറോഡയിലെ 2500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് ജൂലൈ 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 50, കർണാടകയിൽ 450 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത

അംഗീകൃത സർവകലാശാല ബിരുദവും ഒരു ഷെഡ്യൂൾഡ് ബാങ്കിൽ/ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂൾഡിൽ ഉൾപ്പെട്ട റൂറൽ/തുത്തുല്യം ബാങ്കിൽ ഓഫീസർ ജോലിയിൽ ഒരു വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (വായന, എഴുത്ത്, സംസാരിക്കൽ) ഉണ്ടായിരിക്കണം. പ്രായം 01-7-2025 ന് 21 നും 30 വയസ്സിനുമിടയിൽ. ഉയർന്ന പ്രായപരിധിയിൽ പിന്നോക്ക/പട്ടിക/ ഭിന്നശേഷി അപേക്ഷകർക്ക് യഥാക്രമം മൂന്ന്/അഞ്ച്/ പത്ത് വർഷത്തിൻ്റെ ഇളവുണ്ട്. ഇത് പിന്നോക്ക ഭിന്നശേഷി വിഭാഗത്തിന് പതിമൂന്നും പട്ടിക വിഭാഗം ഭിന്നശേഷിക്കാർക്ക് പതിനഞ്ചു വർഷവുമാണ്. വിമുക്തഭടന്മാർക്കും നിബന്ധനകൾക്ക് വിധേയമായി ആനുകൂല്യമുണ്ട്.

തിരഞ്ഞെടുപ്പു രീതി

ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്/തുടർന്നുള്ള തിരഞ്ഞെടുപ്പിനു അനുയോജ്യമായ തത്തുല്യം ടെസ്റ്റ് എന്നിവ ഉൾപ്പെട്ടതാണ് പ്രാഥമിക തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിൽ യോഗ്യത നേടിയവരെ ഗ്രൂപ്പ് ഡിസ്കഷൻ, ഇൻ്റർവ്യൂ എന്നിവക്ക് ക്ഷണിക്കും. ഓൺലൈൻ ടെസ്റ്റ് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ ആണ്. രണ്ട് മണിക്കൂർ120 മാർക്ക് .ഇംഗ്ലീഷ് ഭാഷ, ബാങ്കിങ് പരിജ്ഞാനം, സാമ്പത്തിക മേഖലയെക്കുറിച്ച് പൊതുധാരണ , യുക്തി -സംഖ്യാവബോധം എന്നീ നാലു വിഷയങ്ങളിൽ നിന്നു 30 വീതം ചോദ്യങ്ങൾ ഉണ്ടാകും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എസ്എസ്എൽസി/ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ ലാംഗ്വേജ് ടെസ്റ്റ് എഴുതേണ്ട.

പന്ത്രണ്ട് വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്താൽ ജോലി ചെയ്യുന്ന സംസ്ഥാനത്ത് നിന്നു മാറ്റം കിട്ടും. ഓൺലൈൻ പരീക്ഷക്ക് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, ഗൂഡല്ലൂർ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ടെസ്റ്റ് എഴുതാം. അപേക്ഷ ഫീസ് 850 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർ എന്നിവർക്ക് 175 രൂപ. വെബ്സൈറ്റ്: www.bankofbaroda.in,bankofbaroda.co.in

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി.

തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു.

അതിനാൽ ഡിസംബര്‍ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായി. 14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്‍റെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.

14 ജില്ല പഞ്ചായത്തുകളിലായി 15 വാർഡുകളാണ് വർധിക്കുക. നിലവിലെ 331 വാർഡുകൾ 346 ആയി വർധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 187 വാർഡുകളാണ് ഇവിടെ കൂടിയത്. ആകെ വാർഡുകൾ 2080ൽനിന്ന് 2267 ആയി വർധിച്ചു.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയാണ് കൂടിയത്. 1375 വാർഡുകളാണ് കൂടിയത്. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽവന്നു. 3113ൽനിന്ന് 3241 ആയി ഇത് വർധിച്ചു. ആറ് കോർപറേഷനുകളിൽ ഏഴു വാർഡുകളും കൂടി. 414ൽ നിന്ന് 421 ആയാണ് വർധിച്ചത്.

“വോട്ടര്‍പട്ടിക പുതുക്കലും വേഗം പൂർത്തിയാക്കാനാണ് തീരുമാനം. പഞ്ചായത്ത് തലത്തിലെ ഒരുപോളിങ് ബൂത്തില്‍ 1300 വോട്ടര്‍മാരും കോര്‍പറേഷനില്‍ 1600 വോട്ടര്‍മാരുമാണുള്ളത്. സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനും കള്ളവോട്ട് തടയാനുമായി വോട്ടര്‍മാരുടെ എണ്ണം 1100 ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍, വോട്ടര്‍മാരുടെ എണ്ണം കുറച്ചാല്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഇത് അധിക ചെലവാകുമെന്നുമാണ് കമീഷന്റെ വിലയിരുത്തൽ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ചോക്ലേറ്റിന്റെ ആ കഥ നിങ്ങൾക്ക് അറിയുമോ?

ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയിലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു.

ചോക്ലേറ്റ് വിവിധ തരം”

മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു. ചോക്ലേറ്റ് വിവിധ തരമുണ്ട്. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്. ഡാർക്ക് ചോക്ലേറ്റ് (കൊക്കോ സോളിഡും കൊക്കോ ബട്ടറും പഞ്ചസാരയും േചരുന്ന ചോക്ലേറ്റ്), മിൽക്ക് ചോക്ലേറ്റ് (കൊക്കോസോളിഡി നൊപ്പം കൊക്കോ ബട്ടറും ഷുഗറും മിൽക്ക് പൗഡറും ചേരുന്ന ഉൽപന്നം), വൈറ്റ് ചോക്ലേറ്റ് (കൊക്കോ ബട്ടറിനൊപ്പം ഷുഗറും പാൽ ഉൽപന്നങ്ങളും ചേരുന്ന ചോക്ലേറ്റ്) തുടങ്ങിയവയാണു വിവിധതരം ചോക്ലേറ്റുകൾ.ഇതു കൂടാതെ പ്ലെയിൻ ചോക്ലേറ്റ് വേറെയും.

എന്നാൽ ഡാർക്ക് ചോക്ലേറ്റാണു ലോകമെങ്ങും റാങ്കിങ്ങിൽ ഒന്നാമൻ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ കൊക്കോയുടെ അളവു കൂടുതലായിരിക്കും ഇത്തരം ചോക്ലേറ്റുകൾ കൂടാതെ ലോ ഷുഗർ, ഗ്ലൂട്ടൻ ഫ്രീ തുടങ്ങിയവയും വിപണി കീഴടക്കി ക്കഴിഞ്ഞു.
ഇതു കൂടാതെ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയിൽ കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകളും ഭക്ഷ്യ ലോകത്തു സജീവമാണ്. ഹണി ഫില്ലിങ്, ഫ്രൂട്ട് ഫില്ലിങ് തുടങ്ങി ചോക്ലേറ്റിനൊപ്പം തേനും വിവിധയിനം പഴങ്ങളും ചേർത്തുള്ള രുചികരമായ പരീക്ഷണ ങ്ങളും ഹോംമെയ്ഡ് ചോക്ലേറ്റുകളുടെ പ്രത്യേകതയാണ്.ചോക്ലേറ്റുകളുടെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയാണ്. ചോക്ലേറ്റിലുള്ള കൊക്കോ ആരോഗ്യത്തിനു നല്ലതാണെങ്കിലും കൊഴുപ്പും മധുരവും അമിതമായി ചേരുന്നതു മൂലമാണു ഗുണം നഷ്ടപ്പെടുന്നത്. എന്നാൽ മധുരം കുറച്ചു ചെറിയ അളവിൽ ചോക്ലേറ്റു കഴിക്കുന്നതു പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. 

ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധി ക്കുമെന്നാണു കണ്ടെത്തൽ.രക്തസമ്മർദം കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർ ത്താനും സഹായിക്കുമെന്ന അവകാശവുമായി വ്യത്യസ്തമായ ചോക്ലേറ്റുകൾ പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണ ചോക്ലേ റ്റുകളിലുള്ളതിനെക്കാൾ കൊഴുപ്പും മധുരവും കുറച്ചാണ് ഇവ ഉണ്ടാക്കുന്നത്. 70 ശതമാനം കൊഴുപ്പും മധുരവും എന്ന അവസ്ഥ കുറച്ച് 30 ശതമാനമായി താഴ്ത്തിയാൽ ഔഷധ ഗുണം തിരികെ കിട്ടുമത്രേ. കൊക്കോച്ചെടിയുടെ നീരു ചേർത്താൽ പഞ്ചസാരയ്ക്കു തുല്യം രുചിയായി. ബുദ്ധിശക്തി കൂട്ടുന്ന ഘടകങ്ങളും ചോക്ലേറ്റുകളിലുണ്ടെന്നും ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി’, ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു.

ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു.

വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.