സ്വന്തമായി റെയില്‍വേ സ്‌റ്റേഷനുംട്രെയിനും; ആരായിരുന്നു ഇന്ത്യക്കാരനായ ആ സമ്പന്നന്‍.

ഇന്ത്യയിലെ ഏറ്റവും ധനികനായ നവാബുമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം.യാത്രചെയ്യാന്‍ സ്വന്തമായി വിമാനമുള്ള പല സമ്പന്നരും ഇന്നത്തെക്കാലത്തുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1966 കാലഘട്ടത്തില്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ട്രെയിനും റെയില്‍വേ സ്‌റ്റേഷനും ഒക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതും നമ്മുടെ ഇന്ത്യയില്‍ ഉണ്ടായിരുന്ന അതിസമ്പന്നനായ ഒരു രാജാവിനെക്കുറിച്ച്. സ്വന്തമായി ട്രെയിന്‍ ഉണ്ടെന്ന് മാത്രമല്ല ഇദ്ദേഹത്തിന്റെ താമസ സ്ഥലം വരെ ട്രെയിന്‍ എത്തുകയും ചെയ്യും. ചുരുക്കിപറഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത് വന്നിറങ്ങാം. ബ്രട്ടീഷ് ഇന്ത്യാ കാലത്ത് ജീവിച്ചിരുന്ന നവാബ് ഹാമിദ് അലി ഖാനാണ് ഈ നവാബ്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ റാംപൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം.

വളരെ സമ്പന്നമായ ജീവിതശൈലി ആസ്വദിച്ചിരുന്ന ആളായിരുന്നു നവാബ് ഹമീദ് അലി ഖാന്‍. യാത്ര ചെയ്യാന്‍ രണ്ട് റോയല്‍ സലൂണ്‍ കോച്ചുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മനോഹരമായ ഫര്‍ണിച്ചറുകള്‍, പേര്‍ഷ്യന്‍ പരവതാനികള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍, ഇംഗ്ലീഷ് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന അടുക്കളകള്‍ എന്നിവയാല്‍ സജ്ജീകരിച്ച കോച്ചുകള്‍ വെറും കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമായിരുന്നില്ല, മറിച്ച് ചലിക്കുന്ന രാജകൊട്ടാരങ്ങളായിരുന്നു.

1954-ലെ വിഭജനത്തിനുശേഷം നവാബ് രണ്ട് രാജകീയ കോച്ചുകളും ഇന്ത്യ ഗവണ്‍മെന്റിന് സമ്മാനിച്ചു. 1966 വരെ കോച്ചുകള്‍ ഉപയോഗത്തില്‍ തുടര്‍ന്നു. 1966-ല്‍ അദ്ദേഹത്തിന്റെ മരണശേഷം, സ്റ്റേഷനിലെ പ്രവര്‍ത്തനം ഗണ്യമായി കുറയുകയും ഒടുവില്‍ അടച്ചുപൂട്ടുകയും ചെയ്യുകയായിരുന്നു.