പഴയ ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, കംപ്യൂട്ടർ എന്നിവ ഹരിതകർമസേന വാങ്ങും.

 വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ–മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം. ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ ഇ–മാലിന്യം വില നൽകി ശേഖരിക്കാനുള്ള നടപടി തുടങ്ങി. ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ നഗരസഭകളിലും ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കും. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

ക്ലീൻ കേരള കമ്പനിയാണു ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെയും അതതു നഗരസഭകളുടെ നേതൃത്വത്തിലുമാണു ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കും.
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും. അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണു ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ തുടങ്ങിയവ ശേഖരിക്കും. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിൽ വില നൽകും.

രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുനഃസംസ്കരണത്തിനു യോഗ്യമായ മാലിന്യത്തിനാണു പണം ലഭിക്കുക.ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ-മാലിന്യങ്ങളുടെ പണം നൽകും ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്കു പരിശീലനവും നൽകും.

ഇന്ന് കർക്കിടകം ഒന്ന്;ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍.

തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. തിരിമുറിയാതെ പെയ്യുന്ന മഴയിൽ കൃഷി നാശവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്ന കർക്കിടകം. ആ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മനസിനും ശരീരത്തിനും ആശ്വാസം പകരാനായി ഭക്തിയിൽ അഭയം തേടുന്നവർ.

സന്ധ്യാ നേരങ്ങളിൽ എങ്ങും ഉയർന്നു കേള്‍ക്കുന്ന രാമായണ ശീലുകള്‍. കർക്കിടക മാസാരംഭത്തിന് മുൻപ് തന്നെ വീടും പരിസരവുമെല്ലാം വൃത്തിയാക്കും. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം

പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലി ദർപ്പണവും നടത്തും. ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.

KSRTC ബസ് എവിടെയെത്തി, സീറ്റുണ്ടോ? എല്ലാ വിവരങ്ങളും ലൈവാണ് ചലോ ആപ്പിൽ

കെഎസ്ആർടിസി യാത്രക്കാരെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് ബസ് എവിടെ എത്തി, എപ്പോൾ എത്തും സീറ്റുണ്ടോ എന്നതടക്കമുള്ള ലൈവ് ബസ് സ്റ്റാറ്റസ്. അതിനിതാ ഇപ്പോൾ പരിഹാരമായിരിക്കുന്നു. കെഎസ്ആർടിസി അവതരിപ്പിച്ച ചലോ ആപ്പിൽ യാത്രക്കാർ അറിയാൻ ആഗ്രഹിക്കുന്ന വിവരങ്ങളെല്ലാം അതിലുണ്ട്. സ്റ്റോപ്പിലേക്ക് എത്ര മിനിറ്റിനുള്ളിൽ ബസ് എത്തും, വരുന്ന ബസിൽ സീറ്റുണ്ടോ, പിന്നാലെ മറ്റ് ബസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാകുക

ട്രെയിൻ ലൈവ് സ്റ്റാറ്റസ് അറിയുന്ന നിരവധി ആപ്പുകൾക്ക് സമാനമായി തത്സമയ ലൊക്കേഷൻ വിവരം മാപ്പിലുടെ ലഭ്യമാകും. ടിക്കറ്റ് മെഷീനിലെ ജിപിഎസ് ഡേറ്റ ഉപയോഗിച്ചാണ് ഇൻഫർമേഷൻ സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റോപ്പിലെത്തി ആപ് തുറന്ന് മാപ്പിൽ പ്രവേശിച്ചാൽ യാത്രക്കാരന്റെ നിശ്ചിത ചുറ്റളവിലെ ബസുകൾ കാണാനാകും. യാത്രക്കാരന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ സ്വീകരിച്ചാണ് വിവരങ്ങൾ  ലഭ്യമാക്കുക. പോകേണ്ട ബസ് സെലക്ട് ചെയ്താൽ അതിന്റെ നിലവിലെ ലൊക്കേഷനും എത്ര മിനിറ്റിനുള്ളിൽ എത്തുമെന്നതും റൂട്ടും കൃത്യമായി കാണാം.

സീറ്റുണ്ടെങ്കിൽ പച്ച. ഇല്ലെങ്കിൽ ചുവപ്പ്. ടിക്കറ്റ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് ആപ് പ്രവർത്തിക്കു ന്നത് എന്നതിനാൽ എന്റർ ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ബസിൽ സീറ്റുണ്ടോ എന്ന വിവ രം ലഭ്യമാക്കുന്നത്. ഉദാഹരണം കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള 50 സീറ്റുള്ള ബസിൽ 65 യാത്രക്കാരുണ്ടെന്ന് കണക്കാക്കുക. തൃശൂരിൽ നിന്ന് ഈ ബസിൽ കയറാനുദ്ദേശിക്കുന്നയാൾ ആപ് വഴി പരിശോധിക്കുമ്പോ ൾ സീറ്റില്ല എന്ന വിവരം കടും ചുവപ്പ് നിറത്തിൽ കാണിക്കും.

ബസിൽ 52 പേരാണ് ഉള്ളതെങ്കിൽ ഓറഞ്ച് നിറത്തിൽ ‘യാത്രക്കാർ നിൽക്കുന്നു’ എന്ന വിവരം ലഭ്യമാകും. ഇനി 40 പേരേ ഉള്ളൂവെങ്കിൽ പച്ച നിറത്തിൽ ‘സിറ്റ് ലഭ്യമാണ്’ എന്ന വിവരം കാണിക്കും.

11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര.

റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര കോറമാൻഡൽ തീരം വഴി അരക്കുതാഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. 11 ദിവസത്തേതാണ് യാത്ര. www. tourtimes.in വഴി ബുക്കിങ് നടത്താം. ഫോൺ: 7305858585,”

കരിമ്പനും കറയും ഞൊടിയിടയിൽ അകറ്റാം? ഇതാ ചില പൊടിക്കൈകൾ

“മഴക്കാലമായാൽ വസ്ത്രങ്ങളിൽ എല്ലായിപ്പോഴും ഈർപ്പമായിരിക്കും, ഇത് കരിമ്പൻ പോലെയുള്ള ഫംഗസുകൾ ഉണ്ടാകുന്നതിന് കാരണമാകും

വിനാഗിരി

വിനാഗിരിയും വെള്ളവും ഒരേ അളവിൽ കലർത്തിയെടുക്കാം. കരിമ്പൻ ബാധിച്ച തുണി അതിൽ മുക്കിയെടുക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കരിമ്പൻ ബാധിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകാം.

പുളിച്ച മോര്

കരിമ്പൻ ബാധിച്ച ഭാഗത്ത് പുളിപ്പിച്ച മോര് പുരട്ടി കുറച്ചു സമയം കഴിഞ്ഞ് കഴുകാം.

ചൂടുവെള്ളം

കരിമ്പൻ ബാധിച്ച തുണികൾ ചൂടുവെള്ളത്തിൽ കഴുകുന്നത് ചില സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും. ഇവയൊന്നും കൂടാതെ കടകളിൽ കരിമ്പൻ അകറ്റാൻ സഹായിക്കുന്ന ലിക്വിഡുകളും ലഭ്യമാണ്, അവ ഉപയോഗിച്ചു നോക്കാം.

ഈർപ്പം ഒഴിവാക്കാം

കഴുകിയ തുണികൾ വെയിലത്ത് നന്നായി ഉണകിയെടുക്കാൻ ശ്രദ്ധിക്കാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അലമാരയിൽ സൂക്ഷിക്കാം.

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി.

തദ്ദേശ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കേരളം അടുക്കുന്നു. ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് അറിയുന്നത്. ഡിസംബറിലാണ് പുതിയ ഭരണസമിതി നിലവിൽവരിക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുതിയ ഭരണസമിതികൾ നിലവിൽ വരുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീണ്ടു.

അതിനാൽ ഡിസംബര്‍ 20ന് നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കുന്ന മുറക്ക് 21ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടത്തിവരുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നീ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയായി. 14 ജില്ല പഞ്ചായത്തുകളിലെ വാർഡ് വിഭജനമാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിന്‍റെ കരട് റിപ്പോർട്ട് 21ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.

14 ജില്ല പഞ്ചായത്തുകളിലായി 15 വാർഡുകളാണ് വർധിക്കുക. നിലവിലെ 331 വാർഡുകൾ 346 ആയി വർധിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. 187 വാർഡുകളാണ് ഇവിടെ കൂടിയത്. ആകെ വാർഡുകൾ 2080ൽനിന്ന് 2267 ആയി വർധിച്ചു.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയാണ് കൂടിയത്. 1375 വാർഡുകളാണ് കൂടിയത്. 87 മുനിസിപ്പാലിറ്റികളിൽ 128 വാർഡുകൾ പുതുതായി നിലവിൽവന്നു. 3113ൽനിന്ന് 3241 ആയി ഇത് വർധിച്ചു. ആറ് കോർപറേഷനുകളിൽ ഏഴു വാർഡുകളും കൂടി. 414ൽ നിന്ന് 421 ആയാണ് വർധിച്ചത്.

“വോട്ടര്‍പട്ടിക പുതുക്കലും വേഗം പൂർത്തിയാക്കാനാണ് തീരുമാനം. പഞ്ചായത്ത് തലത്തിലെ ഒരുപോളിങ് ബൂത്തില്‍ 1300 വോട്ടര്‍മാരും കോര്‍പറേഷനില്‍ 1600 വോട്ടര്‍മാരുമാണുള്ളത്. സുഗമമായി വോട്ട് രേഖപ്പെടുത്തുന്നതിനും കള്ളവോട്ട് തടയാനുമായി വോട്ടര്‍മാരുടെ എണ്ണം 1100 ആയി നിജപ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയും ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍, വോട്ടര്‍മാരുടെ എണ്ണം കുറച്ചാല്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കേണ്ടി വരുമെന്നും ഇത് അധിക ചെലവാകുമെന്നുമാണ് കമീഷന്റെ വിലയിരുത്തൽ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുത്, മോട്ടോര്‍ പൊട്ടിത്തെറിച്ചേക്കാം.

മഴക്കാലത്ത് വാഷിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് കാരണം മോട്ടോര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് സാധാരണ ആളുകള്‍ ചെയ്യുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ചില സ്ഥലങ്ങളില്‍ വാഷിങ് മെഷീന്‍ പുറത്തോ ടെറസിനു മുകളിലോ ഒക്കെ വയ്ക്കുന്നതു കാണാം. ഇങ്ങനെ വയ്ക്കുമ്പോള്‍ മഴത്തുള്ളികള്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. മെഷീന്റെ കണ്‍ട്രോള്‍ പാനലിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. മെഷീനില്‍ വച്ചിരിക്കുന്ന ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മെഷീന്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും. 

തുണി കുത്തി നിറയ്ക്കല്‍

ചിലര്‍ വാഷിങ് മെഷീനില്‍ തുണികള്‍ കുത്തി നിറയ്ക്കുന്നതു കാണാം. കൂടുതല്‍ തുണികള്‍ ഒരേ സമയമിട്ടു കഴുകിയാല്‍ സമയവും വൈദ്യുതിയും ലാഭിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇത് തികച്ചും തെറ്റാണ്. ആവശ്യത്തില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ നിറയ്ക്കുന്നത് മെഷീനിന്റെ മോട്ടോറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതാണ്. ഇതുകാരണം വസ്ത്രങ്ങള്‍ ശരിയായി കഴുകുകയോ ഡ്രം ശരിയായി കറങ്ങുകയോ ചെയ്യുകയില്ല. മാത്രമല്ല മോട്ടോര്‍ കത്താനുള്ള സാധ്യതയും കൂടുതലാണ്. 

ഡീസ്‌കെയിലര്‍ ഉപയോഗിക്കരുത്

നമ്മളെല്ലാവരും മെഷീനിന്റെ പുറം ഭാഗം മാത്രം നന്നായി കഴുകുന്നവരാണ്. നന്നായി മിനുക്കിവയ്ക്കാറുണ്ട്. എന്നാല്‍ അതിനുള്ളിലെ അതായത് ആന്തരിക വൃത്തിയാക്കലില്‍ ശ്രദ്ധിക്കാറില്ല. ഡീസ്‌കെയിലര്‍ പൊടിയുടെയോ ദ്രാവകത്തിന്റെയോ ഉപയോഗം മെഷീനിനുള്ളില്‍ അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

അതുകൊണ്ട് മാസത്തിലൊരിക്കലെങ്കിലും വസ്ത്രങ്ങളിടാതെ ഡീസ്‌കെയിലര്‍ ഉപയോഗിച്ച് മാത്രം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. ഇങ്ങനെ ചെയ്താല്‍ മെഷീന്‍ കേടുകൂടാതെയിരിക്കുകയും വളരെക്കാലം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 

ഡിറ്റര്‍ജന്റിന്റെ അമിത ഉപയോഗം

വസ്ത്രങ്ങള്‍ നന്നായി വൃത്തിയാകുമെന്ന് കരുതി കൂടുതല്‍ ഡിറ്റര്‍ജന്റ് ഇട്ടു കൊടുക്കുന്ന പതിവ് ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍ ഇത് കൂടുതല്‍ നുരയുണ്ടാക്കുകയും മെഷീനിന് പൂര്‍ണമായും കഴുകാന്‍ കഴിയുകയുമില്ല. ഇത് ഡ്രമ്മിലും പൈപ്പുകളിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതിനു കാരണമാവുകയും ചെയ്യും. ഡിറ്റര്‍ജന്റ് ട്രേ, ലിന്റ് ഫില്‍ട്ടര്‍, ഡ്രം എന്നിവയൊക്കെ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക. 

സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ വൈബിൽ പാലാ.

നഗരത്തിൽ ഇപ്പോൾ എന്നാ പെരുന്നാൾ വൈബാണന്നോ. രാത്രിയിൽ ഇറങ്ങിയാൽ നാട്ടുകാരേതാ ജൂനിയർ ആർടിസ്റ്റുകളേതാ എന്നു തിരിച്ചറിയാൻ പോലും സാധിക്കത്തില്ല. മൊത്തത്തിൽ കളറാണ്,’ കഴിഞ്ഞ ദിവസങ്ങളിലായി ഏതൊരു പാലാക്കാരനും ആദ്യം പറയുന്ന വിശേഷം ഇങ്ങനെയൊക്കെയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന പാലാക്കാരന്റെ കഥ പറയുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പാലാക്കാരുടെ സംസാര വിഷയം. പാലാക്കാരുടെ പ്രധാന പെരുന്നാളായ പാലാ ജൂബിലിയുടെ ചിത്രീകരണമാണു കുരിശുപള്ളി ജംക്‌ഷനിൽ നടക്കുന്നത്.

രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന യഥാർഥ ജൂബിലിയുടെ ടീസർ പോലെയാണ് സിനിമ ചിത്രീകരണമെന്നു ചുരുക്കം. രാത്രി 9ന് തുടങ്ങുന്ന ഷൂട്ടിങ് പുലർച്ചെ 5 വരെ നീളും. ജൂബിലിയുടെ യഥാർഥ ഫീൽ കിട്ടാൻ ഷൂട്ടിങ് നടക്കുന്ന ഭാഗങ്ങളിലെ കടകളെല്ലാം വെളുപ്പിനെ 5 വരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടുന്നു.ജൂബിലിയിൽ മാതാവിന്റെ പ്രദക്ഷിണം 2 ദിവസമാണെങ്കിൽ സിനിമയിൽ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണു പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി 9നു ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉൾപ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തിൽ വേഷമിടുന്നു.

നഗരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വെടിക്കെട്ടും വഴിയോര കച്ചവടവുമെല്ലാം ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെ വാടകയായി ഇവർക്കു നൽകുന്നുണ്ട്. കൂടാതെ താമസവും ഒരുക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പാലായ്ക്ക് ചുറ്റുവട്ടത്തായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങളും പാലായിൽ താമസിക്കുന്നു.

കാൻവാസിൽ ചിത്രം ഷൂട്ട് ചെയ്യുന്നതു ചങ്ങനാശേരിക്കാരൻ കൂടിയായ ഡയറക്ടർ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ആദ്യ സംവിധാന സംരഭമാണെങ്കിലും വലിയ ആൾക്കൂട്ടത്തെ പതർച്ചയില്ലാതെയാണു മാത്യു കൈകാര്യം ചെയ്യുന്നത്.

ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങിൽ എത്തുന്നുണ്ട്. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.

https://www.globalbrightacademy.com/

കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി’, ഓണത്തിന് ജനങ്ങളെ കൈവിടില്ല, 5676 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചു

ഓണക്കാലത്ത് കേരളം ആവശ്യപ്പെട്ട പ്രത്യേക അരി വിഹിതം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സംസ്ഥാനത്തെ കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിഹിതം നല്‍കാനാകില്ലെന്നാണ് കേന്ദ്രം അറിയിച്ചതെങ്കിലും ഓണത്തിന് കേരളത്തിലെ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു.

ഓണം വിപണിയില്‍ അരി വില പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കാര്‍ഡ് ഒന്നിന് 5 കിലോ അരി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. നിര്‍ത്തിവെച്ച ഗോതമ്പും നല്‍കില്ല. മണ്ണെണ്ണ വിഹിതം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. മണ്ണെണ്ണ കരാറുകാര്‍ പിന്മാറിയതിനാല്‍ വിതരണത്തിന് തടസ്സം നേരിട്ടു. ഒടുവില്‍ പ്രശ്‌നം കേരള സര്‍ക്കാര്‍ പരിഹരിച്ചു.

വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടന്‍ വിട്ടു നല്‍കുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. മൂന്നുമാസത്തേക്ക് 5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചത്. അതെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ ആയിരുന്നു. ഇത് സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആകർഷകമായ വ്യക്തിത്വം ഉള്ളവരാണോ? ജനിച്ച മാസം പറയും ഒാരോരുത്തരുടെയും സ്വഭാവം.

ജനിച്ച മാസപ്രകാരം ഒാരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ വ്യത്യസ്തമായിരിക്കും സ്ത്രീ ആയാലും പുരുഷൻ ആയാലും ജന്മമാസപ്രകാരമനുസരിച്ചു സ്വഭാവത്തിൽ മാറ്റമുണ്ടാവില്ല.  

ജനുവരിയിൽ ജനിച്ചവർ തന്നിഷ്ടക്കാരായിരിക്കും. നേതൃസ്വഭാവമുള്ള ഇവരെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഈ മാസക്കാർ പൊതുവേ സ്നേഹമുള്ളവരായിരിക്കും. തൊഴിലിൽ ആത്മാർഥതയുള്ളവരും നിരന്തര പരിശ്രമികളുമായിരിക്കും.

ഫെബ്രുവരിയിൽ ജനിച്ചവർ ഉറച്ച തീരുമാനങ്ങളുള്ളവരാണ്. ഇവർ ബുദ്ധിരാക്ഷസന്മാരായിരിക്കും. മാതാപിതാക്കളെ സ്നേഹിക്കുന്നവരുമാണ്.

മാർച്ചിൽ ജനിച്ചവർ ആകർഷകമായ വ്യക്തിത്വം ഉള്ളവരായിരിക്കും. സത്യസന്ധരുമായിരിക്കും.

ഏപ്രിലിൽ ജനിച്ചവർ ബുദ്ധിയിലും ഒാർമശക്തിയിലും മുന്നിൽ നിൽക്കുന്നു.

മേയിൽ ജനിച്ചവർ എഴുത്തുകാരോ അഭിനേതാക്കളോ ആയിരിക്കും. മാനസിക സൗന്ദര്യമാണു പ്രധാന ആകർഷകഘടകം.

ജൂണിൽ ജനിച്ചവർ പൊതുവേ അസൂയാലുക്കളായിരിക്കും. കുട്ടികളെപ്പോലെ പെരുമാറും.

ജൂലൈയിൽ ജനിച്ചവർ കുടുംബസ്നേഹം ഉള്ളവരായിരിക്കും. ബന്ധങ്ങൾ കൈവിടില്ല.

ഓഗസ്‍റ്റിൽ ജനിച്ചവർ സംഗീതജ്ഞരായിരിക്കും. മികച്ച നേതൃപാടവം കാണിക്കും. മാന്യത ഇവരുടെ കൂടപ്പിറപ്പാണ്.

സെപ്റ്റംബറിൽ ജനിച്ചവർ ബുദ്ധിയുടെ കാര്യത്തിൽ കേമന്മാരായിരിക്കും. ഒാർമശക്തി കൂടും.

ഒക്ടോബറിൽ ജനിച്ചവർ സദാ പുതിയ സൗഹൃദങ്ങളുണ്ടാക്കും. ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കാതെ പിൻവാങ്ങില്ല.

നവംബറിൽ ജനിച്ചവർ ക്ഷമ, ബുദ്ധി, ആത്മാർഥത എന്നിവയുള്ളവരായിരിക്കും.

ഡിസംബറിൽ ജനിച്ചവർ ജനപ്രതിനിധികളും സമൂഹത്തിന് ഇഷ്ടപ്പെട്ടവരുമായിരിക്കും.