അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ 4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എണ്ണ ഉല്പാദകര് പ്രൊഡക്ഷന്‍ ചെറിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തയാറായതോടെയാണ് ക്രൂഡോയില്‍ വില വര്‍ധിച്ചത്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) അതിന്റെ സഖ്യകക്ഷികളായ ഒപെക് + എന്നറിയപ്പെടുന്ന ഗ്രൂപ്പും ഒക്ടോബറിലെ ഉൽപ്പാദനം പ്രതിദിനം 100,000 ബാരൽ (ബിപിഡി) കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ഈ വര്‍ധനവ് ഇന്ത്യന്‍ എണ്ണ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിപണി മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ 107-ാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്. അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ നേരത്തെ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.
എന്നാൽ, ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ ഇന്ധനവിലയിൽ മാറ്റം വന്നിരുന്നു. ഗൗതം ബുദ്ധ നഗറിൽ (നോയിഡ, ഗ്രേറ്റർ നോയിഡ) പെട്രോൾ, ഡീസൽ വിലയിൽ 37 പൈസ കുറഞ്ഞ് ലിറ്ററിന് യഥാക്രമം 96.60 രൂപയും 89.77 രൂപയുമായിരുന്നു. ഗാസിയാബാദിൽ പെട്രോൾ വില 32 പൈസ കുറച്ചു. ഡീസൽ വില 30 പൈസ കുറച്ചു. പെട്രോളിന് 96.26 രൂപയും ഡീസലിന് 89.45 രൂപയുമാണ് പുതുക്കിയ വില.