ന്യുഇയർ ഓഫർ :ആപ്പിൾ മാക്ബുക്കിന് വമ്പിച്ച വിലക്കുറവ്.

ആപ്പിളിന്‍റെ മാക്ബുക്ക് എയര്‍ ലാപ്‌ടോപ്പിന്‍റെ വിലയിൽ വൻ കുറവ്. ന്യൂഇയർ ഓഫർ പ്രമാണിച്ച് വിജയ് സെയിൽസിലാണ് ഡിസ്ക്കൗണ്ട് ലഭ്യമാകുന്നത്. ഐഫോൺ 16 സിരീസും ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാണ്. മാക്ബുക്ക് പ്രോ ലാപ്‌ടോപ്പ് നോക്കുന്നവർക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും.

ഏറ്റവും പുതിയ മാക്ബുക്ക് എയർ എം3 മോഡൽ ഇപ്പോൾ 1,03,390 രൂപയ്ക്ക് ലഭ്യമാണ്. 13.6 ഇഞ്ച് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിനാണ് ഈ വില. ഈ മോഡൽ 1,14,900 രൂപയ്ക്കാണ് ആപ്പിള്‍ മുമ്പ് അവതരിപ്പിച്ചത്. കൂടാതെ, എസ്ബിഐ, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളുള്ളവർക്ക് 10,000 രൂപ അധിക കിഴിവും ലഭിക്കും. 13.6 ഇഞ്ച് ഡിസ്‌പ്ലേയുള്ള മാക്ബുക്ക് എയർ എം2 മോഡൽ നോക്കുന്നവർക്ക്, 8 ജിബി റാം + 512 ജിബി എസ്‌എസ്‌ഡി പതിപ്പിന് 95,500 രൂപയും 16 ജിബി റാം + 256 ജിബി എസ്എസ്‌ഡി വേരിയന്‍റിന് 89,890 രൂപയുമാണ് വില. ന്യൂഇയർ ഓഫറനുസരിച്ച് ഈ മോഡലുകൾക്ക് 10,000 രൂപ അധിക കിഴിവ് ലഭിക്കും. ചെറിയ ബജറ്റിൽ വാങ്ങാനാഗ്രഹമുള്ളവർക്ക് പഴയ എം1 മോഡലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. 

ട്രെയിനിൽ പോകാം, ഭൂമിയിലെ സ്വർഗം കാണാൻ! കന്യാകുമാരി-കാശ്മീര്‍ ട്രെയിന്‍ സര്‍വീസ് ഉടന്‍ വരുന്നു.

 

കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യത്തിലേക്ക്. കാശ്മീര്‍ താഴ്‌വരയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്. ഇതിന് മുന്നോടിയായി ജമ്മു-കാശ്മീര്‍ റൂട്ടില്‍ അഞ്ച് എ.സി സ്ലീപ്പര്‍, വന്ദേഭാരത് ട്രെയിനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്താനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് 383 കിലോമീറ്റര്‍ നീളത്തിലുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്. ഇതില്‍ 65 കിലോമീറ്റര്‍ വരുന്ന കത്ര-സങ്കല്‍ദന്‍ ഭാഗത്തെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്‍ജി ഖഡ് പാലമടക്കമുള്ള 17 കിലോമീറ്റര്‍ ഭാഗത്താണ് ഇനി സുരക്ഷാ പരിശോധന നടത്തേണ്ടത്.

ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയിലെ 17 കിലോമീറ്റര്‍ നീളമുള്ള കത്ര-റിയാസി സ്‌ട്രെച്ചില്‍ ജനുവരി അഞ്ചിന് സുരക്ഷാ പരിശോധന നടത്താനാണ് റെയില്‍വേ തീരുമാനം. ഇതോടെ ശ്രീനഗറിലേക്ക് രാജ്യത്തിന്റെ എല്ലായിടത്ത് നിന്നും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയും. ജനുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിലെ പരിശോധന
പുതിയ ട്രെയിന്‍ സര്‍വീസ് കടുത്ത സുരക്ഷാ വലയത്തിലായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ കണക്കിലെടുത്ത് ഓരോ സ്‌റ്റേഷനുകളില്‍ നിന്നും കയറുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേത് പോലുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടി വരും. ഇതിനായി പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങള്‍, ലഗേജ് എന്നിവക്കൊപ്പം ദേഹപരിശോധനയും ഉണ്ടാകുമെന്നാണ് സൂചന. കാശ്മീരിലെ കാലാവസ്ഥ കണക്കിലെടുത്ത് ഹീറ്റിംഗ് സംവിധാനവും ട്രെയിനുകളിലുണ്ടാകും.

വിസ്മയിപ്പിക്കുന്ന പാലങ്ങള്‍
മനുഷ്യന് അസാധ്യമെന്ന് തോന്നിക്കുന്ന പല പാലങ്ങളും ഈ റെയില്‍ പാതയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. കത്ര – റിയാസി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രണ്ട് ടണലുകള്‍ക്കിടയിലാണ് 473.354 മീറ്റര്‍ നീളത്തില്‍ അന്‍ജി ഖഡ് പാലം നിര്‍മിച്ചിരിക്കുന്നത്. 96 കേബിളുകളാണ് പാലത്തിന് ബലമേകുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലവും ഈ പാതയിലാണുള്ളത്. ഈഫല്‍ ടവറിനേക്കാളും ഉയരത്തിലുള്ള ചെനാബ് പാലം 14,000 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.
പുതിയ പ്രതീക്ഷ
ജമ്മുവിലെ അവസാന റെയില്‍വേ സ്റ്റേഷനായ ശ്രീ മാതാ വൈഷ്‌ണോ ദേവിയിലേക്ക് നിലവില്‍ കന്യാകുമാരിയില്‍ നിന്നും ഹിമസാഗര്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. 3,127 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ 54 മണിക്കൂറും 40 മിനിറ്റും എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്. ഇന്ത്യയുടെ തെക്കേയറ്റമായ കന്യാകുമാരായില്‍ നിന്നും ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിലേക്ക് പുതിയൊരു സര്‍വീസ് തുടങ്ങുന്നത് ഇരുപ്രദേശങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയൊരു ഉണര്‍വാകുമെന്നാണ് കരുതുന്നത്.

നെറ്റ്​വർക്ക് ഡൗണാണോ, കോൾ കണക്ട് ആകുന്നില്ലേ? പ്രശ്നം ഇതായിരിക്കാം

ഇന്ത്യയിലുടനീളമുള്ള എയർടെൽ ഉപയോക്താക്കൾ മൊബൈൽ, ബ്രോഡ്ബാന്‍ഡ് സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട്. നിരവധി ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാനും ഡാറ്റ ലഭിക്കാതെയും വന്നതായി ട്രാക്കിങ് ടൂളായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഡൗൺ ഡിറ്റക്ടര്‍ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 46% ഉപയോക്താക്കൾക്ക് കോളും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും പ്രശ്നങ്ങൾ  നേരിടുന്നു, 32% പേർക്ക് സിഗ്നൽ ഇല്ല, 22% പേർക്ക് മൊബൈൽ കണക്റ്റിവിറ്റിയിൽ പ്രശ്നങ്ങൾ ഉണ്ട്.

തകരാറിന്റെ കൃത്യമായ കാരണം ഇപ്പോൾ വ്യക്തമല്ല. എയർടെൽ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.നിരവധി ഉപയോക്താക്കൾ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടു.

പ്രശ്‌നങ്ങൾ പ്രധാനമായും ഗുജറാത്തിലെ അഹമ്മദാബാദിലെ ഉപയോക്താക്കളെ  ബാധിച്ചതായാണ് കമന്റുകളിൽ വ്യക്തമാകുന്നത്. എയർടെല്ലിൻ്റെ ബ്രോഡ്ബാൻഡ് സേവനങ്ങളെ ആശ്രയിക്കുന്ന ബിസിനസുകളെയും ഈ പ്രവർത്തന തടസ്സം ബാധിച്ചു.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹാന്‍ഡ് ബാഗിന് പുതിയ നിയമം, ഒറ്റ ബാഗേ പറ്റൂ, പരമാവധി ഏഴ് കിലോ.

 വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നിൽക്കുന്നവരാണോ നിങ്ങൾ, എങ്കിൽ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)
വിമാനയാത്രികർ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാൻ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരും. 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കും

ഹാൻഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല.

ക്രിസ്മസ് തലേന്ന് സൂര്യനു തൊട്ടരികിൽ പാർക്കർ.

ക്രിസ്മസ് തലേന്ന് സൂര്യന് ഏറ്റവും അടുത്ത ദൂരത്തെത്താൻ പാർക്കർ സോളർ പ്രോബ്. ഇതിനു ശേഷം ഇനി ഇത്രയുമടുത്ത് പാർക്കർ എത്താൻ സാധ്യതയില്ലെന്നാണ് നാസ അധികൃതർ പറയുന്നത്. സൂര്യന് 61 ലക്ഷം കിലോമീറ്ററുകൾക്കുള്ളിലേക്കു പാർക്കർ പ്രവേശിക്കും. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ മെർക്കുറിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിലൊന്നിൽ കുറവായിരിക്കും അപ്പോൾ പാർക്കറും സൂര്യനും തമ്മിലുള്ള ദൂരം. പാർക്കറിന്റെ പ്രവർത്തന കാലയളവിന്റെ അവസാനപാദമാണിത്.അടുത്ത ഒരു വർഷത്തിൽ കുറേക്കൂടി തവണ സൂര്യന്റെ അടുത്തായി പാർക്കർ എത്തുമെങ്കിലും ഇത്രത്തോളം അടുത്തെത്തില്ല. 1400 ഡിഗ്രി സെൽഷ്യസ് അതിതാപനില അതിജീവിച്ചാകും പാർക്കർ എത്തുക. 2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു.

ഇതുവരെ പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തും. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്കുയരും പാർക്കറിന്റെ വേഗം. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ? ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനം, സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക, നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് പാർക്കറിന്റെ ലക്ഷ്യങ്ങൾ.

കൊച്ചി മെട്രോയ്ക്ക് വരുമാനത്തേക്കാളധികം നഷ്ടം; വരുമാനം 246.61 കോടിയായി വർധിച്ചപ്പോൾ നഷ്ടം 433.49കോടി.

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കൊച്ചി മെട്രോയ്ക്കുണ്ടായത് 433.49 കോടി രൂപയുടെ നഷ്ടം. അതിനു മുൻപുള്ള സാമ്പത്തികവർഷത്തിൽ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടിയോളം രൂപയുടെ വർധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്. എന്നാൽ 2023-24 സാമ്പത്തികവർഷത്തിൽ മെട്രോയുടെ വരുമാനത്തിൽ വർധനയുണ്ടായതായും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രവർത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയാണ്. മറ്റ് ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.61 കോടി രൂപയാണ്. മുൻ വർഷമിത് 200.99 കോടി രൂപയായിരുന്നു. വരുമാനത്തിനൊപ്പം ചെലവുകളിലും വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ ചെലവ് 205.60 കോടി രൂപയാണ്. മുൻ വർഷത്തിലിത് 128.89 കോടിയായിരുന്നു.

വായ്പ ഇനത്തിലുള്ള തിരിച്ചടവും കൊച്ചി മെട്രോയിൽ ശേഷിക്കുന്നുണ്ട്. ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിർമാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 141 കോടി രൂപയും ഹഡ്കോയിൽ നിന്ന് 577.61 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. “പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനായി കാനറ ബാങ്കിൽനിന്ന് 26.32 കോടി രൂപ വേറേയും എടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവിൽ വീഴ്ചവന്നതിനെ തുടർന്ന് ഇന്ത്യ റേറ്റിങ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിങ് കുറച്ചിട്ടുണ്ട്. വാട്ടർമെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതിൽ 156.07 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. ശേഷിക്കുന്ന തുക ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽ നിന്നാണ് വായ്പയായി ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മെട്രോയിൽ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

2024 അവസാനിക്കും മുന്‍പ്‌ നിങ്ങള്‍ ചെയ്‌തിരിക്കേണ്ട കാര്യങ്ങള്‍

നോക്കി നോക്കി ഇരുന്ന്‌ ഒരു വര്‍ഷമങ്ങ്‌ അവസാനിക്കാറായി. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പിനും പുതിയ വര്‍ഷത്തിലേക്കായുള്ള ആസൂത്രണത്തിനുമൊക്കെയുള്ള സമയമാണിത്.

1. 2024നെപ്പറ്റി അവലോകനം

ഒരു നോട്ട്‌ബുക്കും നിങ്ങളുടെ വാര്‍ഷിക പ്ലാനറുമെടുത്ത്‌ ഇരുന്ന്‌ കുറച്ചു നേരം 2024 വര്‍ഷത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം നടത്തുക. എന്തൊക്കെ അനുഭവങ്ങളാണ്‌ ഈ വര്‍ഷം ഉണ്ടായത്‌? എങ്ങനെയാണ്‌ നിങ്ങള്‍ വളര്‍ന്നത്‌? എവിടെയൊക്കെ വിജയിച്ചു, എവിടെയൊക്കെ പരാജയമടഞ്ഞു, എന്തെല്ലാം പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക. ഇവയെല്ലാം നോട്ട്‌ബുക്കില്‍ കുറിച്ചുവയ്‌ക്കുക.

2. 2025ലെ ലക്ഷ്യങ്ങള്‍

നമ്മുടെ ജീവിതം മെച്ചപ്പെടാനായി നമുക്ക്‌ ആദ്യം ശരിയായ ഒരു ദിശ വേണം. എങ്ങോട്ടാണ്‌ വരും വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തെ ആട്ടിത്തെളിച്ച്‌ കൊണ്ടുപോകാന്‍ പോകുന്നതെന്ന്‌ തീരുമാനിക്കാനായി 2025 വര്‍ഷത്തിലേക്കായുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ കുറിച്ചുവയ്‌ക്കുക. അവയെ കൈവരിക്കാവുന്ന ചെറു ലക്ഷ്യങ്ങളായി വിഭജിച്ച്‌ എന്തൊക്കെ ചെയ്യാനാകുമെന്ന്‌ ആസൂത്രണം ചെയ്യുക.

3. ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക

അടുത്ത 10 വര്‍ഷത്തില്‍ നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നു? എവിടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? ആരുടെ കൂടെയിരിക്കാന്‍ ആഗ്രഹിക്കുന്നു? നിങ്ങളുടെ ദിവസങ്ങള്‍ എങ്ങനെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു? ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല ആസൂത്രണത്തിന്‌ ഒരു രേഖാചിത്രം വരയ്‌ക്കാന്‍ സഹായിക്കും.

 4. ലക്ഷ്യങ്ങള്‍ക്കൊരു കര്‍മ പദ്ധതി

ഒരു കര്‍മ പദ്ധതിയില്ലാത്ത ലക്ഷ്യങ്ങള്‍ പ്രയോജനരഹിതമാണ്‌. ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്തൊക്കെ നടപടികള്‍ എടുക്കണമെന്നതാണ്‌ കര്‍മ പദ്ധതി നിശ്ചയിക്കുന്നത്‌. അതിനുവേണ്ടി താണ്ടേണ്ടിവരുന്ന പടികള്‍, ബന്ധപ്പെടേണ്ടിവരുന്ന വ്യക്തികള്‍, ഓരോ പടിക്കുമുള്ള ഡെഡ്‌ലൈനുകള്‍, ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള വിഭവങ്ങള്‍, മുന്നില്‍ വരാവുന്ന തടസ്സങ്ങള്‍, പ്രതീക്ഷിത ഫലങ്ങള്‍ എന്നിവയെല്ലാം ഈ കര്‍മ പദ്ധതിയില്‍ അടങ്ങിയിരിക്കണം.

5. നേട്ടങ്ങള്‍ ആഘോഷിക്കുക

ഇനി എത്ര ചെറുതായാലും ഈ വര്‍ഷത്തെ നിങ്ങളുടെ നേട്ടങ്ങളെ ആഘോഷിക്കാന്‍ മറക്കരുത്‌. ഈ വര്‍ഷം ചെയ്‌ത കാര്യങ്ങള്‍ക്ക്‌ സ്വയം അഭിനന്ദിച്ചുകൊണ്ടു മാത്രമേ അടുത്ത വര്‍ഷത്തിലേക്ക്‌ കാലെടുത്തു വയ്‌ക്കാവൂ.

6. നന്ദി ആരോട്‌ ഞാന്‍ ചൊല്ലേണ്ടൂ

എനിക്ക്‌ ഒന്നും കിട്ടിയില്ല, ഞാന്‍ ഒന്നും ആയില്ല എന്നിങ്ങനെയുള്ള പതംപറച്ചിലുകള്‍ക്കു പകരം, ഈ വര്‍ഷം നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ക്കും നിങ്ങള്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു എന്ന്‌ പുനര്‍വിചിന്തനം നടത്തുക. നല്ല ആരോഗ്യം, അടുത്ത സുഹൃത്തുക്കള്‍, നല്ലൊരു പങ്കാളി, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ ഈ ലോകത്തോടു കൃതാര്‍ഥനായിരിക്കുന്ന 15 കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ചു വയ്‌ക്കുക.

7. ഫോണിലെ ഫോട്ടോകള്‍ ക്രമീകരിക്കുക


ഫോണില്‍ ആ വര്‍ഷം എടുത്തു കൂട്ടിയ ആയിരക്കണക്കിനു ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം നടത്തി അവയെ ക്രമീകരിക്കാനും ഈ വര്‍ഷം തീരുന്നതിനു മുന്‍പ്‌ സമയം കണ്ടെത്തുക. ആവശ്യമില്ലാത്തവ ഡിലീറ്റ്‌ ചെയ്യാനും, പ്രധാനപ്പെട്ടവ സൂക്ഷിച്ചു വയ്‌ക്കാനും മികച്ച നിമിഷങ്ങള്‍ ചേര്‍ത്തൊരു ഫോട്ടോ ആല്‍ബം നിര്‍മിക്കാനുമൊക്കെ കുറച്ചു സമയം കണ്ടെത്തുക. ഈ വര്‍ഷം നിങ്ങള്‍ക്കു സമ്മാനിച്ച മികച്ച നിമിഷങ്ങളെയും ഇത്‌ ഓര്‍മപ്പെടുത്തും.

 

8. പ്രിയപ്പെട്ടവരോട്‌ മിണ്ടാം

ഫോണിലെ കോണ്‍ടാക്ട്‌ ലിസ്‌റ്റിലൂടെ വീണ്ടുമൊന്ന്‌ സ്‌ക്രോള്‍ ചെയ്‌തു നോക്കൂ. ഒരു കാലത്ത്‌ അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നിട്ടും കുറേ കാലമായി നിങ്ങള്‍ സംസാരിക്കാതിരിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ അതില്‍ കാണില്ലേ. അവരെയെല്ലാം വീണ്ടും ഓര്‍ക്കാനും വിളിക്കാനും അതും പറ്റിയില്ലേല്‍ അവരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടെന്നു പറഞ്ഞ്‌ ഒരു സന്ദേശം അയയ്ക്കാനും 2024ന്റെ ഈ അവസാന ദിനങ്ങള്‍ വിനിയോഗിക്കുക.

friends travels

പുതിയ വസ്ത്രങ്ങൾ കഴുകാതെയാണോ  ധരിക്കുന്നത്; എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. ദിവസവും നിരവധി വ്യത്യസ്ത വസ്ത്രങ്ങളാണ് വിപണിയിൽ ഇറങ്ങുന്നത്. പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ നാം വാങ്ങാറുണ്ട്. എന്നാൽ പലരുടെയും മനസിലുള്ള ഒരു പ്രധാന സംശയമാണ് പുതിയ വസ്ത്രം ധരിക്കുമ്പോൾ കഴുകണോ വേണ്ടയോയെന്നത്.

ചിലർ പുതിയ വസ്ത്രം കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്. ചിലർ കഴുകാതെ തന്നെ ഉപയോഗിക്കും. ശരിക്കും ഇതിൽ ഏത് രീതിയിലാണ് തുണികൾ ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ഇതിൽ വിദഗ്ധരുടെ അഭിപ്രായം അറിയേണ്ടത് പ്രധാനമാണ്. ഈ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കാം.

പുതിയ വസ്ത്രങ്ങൾ വൃത്തിയായ തോന്നിയാലും പരിശോധനയിൽ അങ്ങനെയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഓൺലെെനിൽ നിന്നോ കടകളിൽ നിന്നോ നാം ഒരു വസ്ത്രം വാങ്ങുമ്പോൾ അതിൽ രോഗാണുകളും മറ്റും കാണും. നിരവധി പ്രക്രിയയിലൂടെയാണ് ഒരു വസ്ത്രം നമുടെ കെെയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രം വാങ്ങിയാൽ അത് കഴുകിയ ശേഷമേ ധരിക്കാവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ വസ്ത്രങ്ങൾ നിർമ്മിക്കാൻ നിരവധി ചായങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുമ്പോൾ ഈ ചായം ശരീരത്തിൽ പിടിക്കുന്നു. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വസ്ത്രങ്ങൾ നിരവധി പേർ ഇട്ട് നോക്കുന്നതാണ്. കൂടാതെ പൊടിയും കാണും. ഇത് അലർജിക്കും മറ്റും കാരണമാകുന്നു.

വിഐ 5ജി പരീക്ഷണം ആരംഭിച്ചു; കേരളത്തില്‍ രണ്ടിടങ്ങളില്‍ സേവനം.

“രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വോഡഫോണ്‍ ഐഡിയ (വിഐ) 5ജി ട്രയല്‍ തുടങ്ങി. രാജ്യത്ത് 5ജി പരീക്ഷണം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ) ആരംഭിച്ചു. എന്നാലിത് രാജ്യവ്യാപകമായ 5ജി സേവനം അല്ല. 17 സര്‍ക്കിളുകളിലാണ് വിഐയുടെ 5ജി ട്രയല്‍ എത്തിയത്. അതിനാല്‍തന്നെ വാണിജ്യപരമായ 5ജി സേവനം വോഡഫോണ്‍ ഐഡിയയില്‍ നിന്ന് ഇപ്പോള്‍ ലഭ്യമല്ല.

രണ്ട് വര്‍ഷം വൈകി വോഡഫോണ്‍ ഐഡിയയുടെ 5ജി ട്രയല്‍ രാജ്യത്ത് തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും ഒപ്പം വിഐയും പങ്കെടുത്തിരുന്നു. ജിയോയും എയര്‍ടെല്ലും 2022ല്‍ തന്നെ 5ജി സേവനം ആരംഭിച്ചപ്പോള്‍ വിഐയുടെ 5ജി സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ വൈകുകയായിരുന്നു. വിഐ 5ജി ട്രയല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. പരീക്ഷണ ഘട്ടത്തില്‍ 3.3GHz, 26GHz (എംഎംവേവ്) സ്‌പെക്‌ട്രമാണ് വിഐ വിന്യസിച്ചിരിക്കുന്നത്. എപ്പോഴായിരിക്കും ഔദ്യോഗികമായി 5ജി സേവനം വിഐ ആരംഭിക്കുക എന്ന് വ്യക്തമല്ലെങ്കിലും കമ്പനി പരീക്ഷണം ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് ശുഭ വാര്‍ത്തയാണ്.

കേരളത്തില്‍ തൃക്കാക്കരയിലും കാക്കനാടുമാണ് വോഡഫോണ്‍ ഐഡിയയുടെ 5ജി പരീക്ഷണം നടക്കുന്നത്. കേരള സര്‍ക്കിളിന് പുറമെ രാജസ്ഥാന്‍, ഹരിയാന, കൊല്‍ക്കത്ത, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, മുംബൈ, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് വിഐ 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിക്കുന്നത്.

വിശേഷങ്ങൾ ഒരേ ദിനത്തിലും ഞായറാഴ്ചയും; 2025ൽ പൊതു അവധികൾ കുറയും.

ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Verified by MonsterInsights