ആദ്യ ബസ് റെഡി; എസി ആകുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്, ഇനി ചൂട് സഹിക്കേണ്ട

ചൂടും സഹിച്ചു ബസിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ആശ്വാസ വാർത്ത! കെഎസ്ആർടിസിയുടെ നിലവിലുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ എസി ആക്കുന്ന പദ്ധതിയിൽ ആദ്യ ബസ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതു വിജയകരമായാൽ ശേഷിച്ച ബസുകളും എസി സംവിധാനത്തിലേക്കു മാറ്റും.

നേരിട്ട് എൻജിനുമായി ബന്ധമില്ലാതെ, ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിൽ ഒരുക്കുന്നത്.  വാഹനം സ്റ്റാർട്ട് ചെയ്യാതെയും എസി പ്രവർത്തിപ്പിക്കാം. എസി പ്രവർത്തിപ്പിച്ചാലും ഇന്ധനച്ചെലവു കാര്യമായി കൂടില്ല.

ഒരു ബസിൽ എസി ഒരുക്കാൻ 6 ലക്ഷം രൂപയ്ക്കടുത്താണു ചെലവ്. ബസിന്റെ ഉൾഭാഗം പൂർണമായും പുതുതായി പ്ലൈവുഡ്, മാറ്റ് എന്നിവ ഉപയോഗിച്ച് ഇൻസുലേഷൻ ഒരുക്കും.  എയർ ഡക്ട് എല്ലാ സീറ്റുകളിലെയും യാത്രക്കാർക്കു തണുപ്പു ലഭിക്കാവുന്ന രീതിയിലാണു ക്രമീകരിക്കുന്നത്.  നിന്നു യാത്ര ചെയ്യുന്നവർക്കായി സീലിങ്ങിൽ എസി വെന്റുണ്ടാകും.

നേരത്തെ ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തുന്നത്.  വാഹനം ഓഫ് ചെയ്തു 10 മണിക്കൂറിലേറെ എസി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതു ദീർഘദൂര യാത്രകളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഉറങ്ങാനും വിശ്രമത്തിനും വലിയ സഹായമായിട്ടുണ്ടെന്നു കമ്പനി പറയുന്നു.

ഇന്ത്യയിലുമുണ്ട് പുകയുന്ന അഗ്നിപർവതം, ദക്ഷിണേഷ്യയിൽ വേറെയില്ല! എവിടെയാണെന്ന് അറിയാമോ?

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്.

മറ്റ് രാജ്യങ്ങളിൽ അഗ്നിപര്‍വതം പുകയുന്നതും പൊട്ടിത്തെറിക്കുന്നതുമെല്ലാം നാം കാണാറുണ്ട്. എന്നാൽ, ദക്ഷിണേഷ്യയിലെ തന്നെ സജീവമായ ഒരേയൊരു അഗ്നപര്‍വതം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുള്ള ബാരൻ ദ്വീപിലാണ് സജീവമായ അഗ്നിപര്‍വതമുള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

1787ലാണ് ബാരൻ ദ്വീപിൽ ആദ്യത്തെ അഗ്നിപര്‍വത സ്ഫോടനം സംഭവിച്ചത്. അതിനുശേഷം, ഇവിടെ 10 തവണയിൽ കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി 2022ലാണ് ഇവിടെ അഗ്നിപര്‍വത സ്ഫോടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഗ്നിപർവതം സ്ഥിതി ചെയ്യുന്ന മേഖല ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലാണ്. ഇവിടെ നടക്കുന്ന പ്രക്രിയകൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബാരൻ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെയുള്ള അഗ്നിപർവതം കടലിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കുറച്ച് ഭാഗം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ സാധിക്കൂ. ദ്വീപിലെ ഏറ്റവും ഉയർന്ന ഭാഗം ഏകദേശം 353 മീറ്ററാണ്

സജീവമായ അഗ്നിപർവ്വതവും ചുറ്റുമുള്ള പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പ്രധാന ആകർഷണമാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയും ഏപ്രിൽ ആദ്യ പാദവുമാണ് ബാരൻ ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് അഗ്നിപർവതത്തിന്റെ മികച്ച കാഴ്ചകൾ കാണാൻ സാധിക്കും. ആൾത്തിരക്കില്ലാത്ത മേഖലയായതിനാൽ തന്നെ ശാന്തത തേടുന്നവർക്ക് അനുയോജ്യമായ ഇടമാണിത്. സ്ഫടികം പോലെ തെളിഞ്ഞ നീലക്കടലിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ബാരൻ ദ്വീപ് കാണേണ്ട കാഴ്ച തന്നെയാണ്.

ലോക സന്തോഷ സൂചികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാമത്; ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നിൽ 118ാമത്.

2025ലെ ലോകസന്തോഷ സൂചികയിൽ വീണ്ടും ഒന്നാമതെത്തി ഫിൻലൻഡ്. തുടർച്ചയായ എട്ടാം തവണയാണ് ഫിൻലൻഡ് സന്തോഷ സൂചികയിൽ മുന്നിലെത്തുന്നത്. പട്ടികയിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ അയൽ രാജ്യമായ പാകിസ്താനും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും ആഫ്രിക്കൻ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഫലസ്തീൻ 108ാമത് എത്തിയപ്പോൾ 109ാമതാണ് പാകിസ്താൻ. 147 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്‌ലൻഡ്‌, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതർലൻഡ്‌സ്, കോസ്റ്റാറിക്ക, നോർവെ, ഇസ്രായേൽ, ലക്‌സംബർഗ്, മെക്‌സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. 

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്ലൻഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാൾ (92) എന്നിങ്ങനെയാണ് മറ്റ് അയൽരാജ്യങ്ങളുടെ സ്ഥാനം. 

റഷ്യ 66ാം സ്ഥാനത്തും യുക്രൈൻ 111ാ‌മതും സിയറ ലിയോൺ 146ാം സ്ഥാനത്തും ലെബനാൻ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

ട്രെയിൻ യാത്രയിൽ ഇനി എല്ലാവർക്കും ലോവർ ബെർത്ത് ലഭിക്കില്ല; നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ.

ട്രെയിൻ യാത്ര ബുക്ക് ചെയ്യുമ്പോൾ പ്രായമായവർ കൂടി ഒപ്പമുണ്ടെങ്കിൽ ടെൻഷനാണ്. കാരണം, അവർക്ക് വേണ്ടി ലോവർ ബെർത്ത് ബുക്ക് ചെയ്യണം. എന്നാൽ ബുക്ക് ചെയ്യുന്ന സമയത്ത് ലോവർ ബെർത്ത് തിരഞ്ഞെടുത്തു നൽകിയാലും ചിലപ്പോൾ ലഭിക്കാറില്ല. ട്രെയിനിൽ കയറി കഴിഞ്ഞാൽ പിന്നെ ലോവർ ബെർത്തിൽ ഉള്ളവരുടെ കാലു പിടിക്കലാണ്. ‘പ്രായമായവരാണ്, അവരെ കൊണ്ടു മുകളിലേക്കു കയറാൻ പറ്റില്ല, ലോവർ ബെർത്ത് ഒന്ന് തരാമോ’ എന്നെല്ലാം അപേക്ഷിക്കലാണ്. ലോവർ ബെർത്ത് കിട്ടിയവർക്ക് മനസ്സലിവ് ഉണ്ടെങ്കിൽ ബെർത്ത് മാറാൻ സമ്മതിക്കും. 

എന്നാൽ ഇനി മുതൽ അത്തരത്തിൽ യാതൊരുവിധ ടെൻഷനും ആവശ്യമില്ല. പ്രായമായവർക്കും സ്ത്രീകൾക്കുമായി ലോവർ ബെർത്ത് മാറ്റി വച്ചിരിക്കുകയാണ്. പ്രായമായവർക്ക് യാത്ര സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി ഇന്ത്യൻ റെയിൽവേ ലോവർ ബെർത്ത് നീക്കി വയ്ക്കാൻ തീരുമാനിച്ചു. അപ്പർ ബെർത്ത്, മിഡിൽ ബെർത്ത് യാത്രകൾ ഇത്തരക്കാർക്കു യാത്രയിൽ ഉണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്.

ലോവർ ബെർത്തിൽ ഇനി ഓട്ടോമാറ്റിക് അലോട്ട്മെൻ്റ്


കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രായമായവർക്കും മറ്റുമായി ലോവർ ബെർത്ത് നീക്കിവയ്ക്കുന്ന കാര്യം ലോക്സഭയിൽ അറിയിച്ചത്. പലപ്പോഴും യാത്രയ്ക്കിടയിൽ പ്രായമായവർ ലോവർ ബെർത്ത് ലഭിക്കാതെ ബുദ്ധിമുട്ടാറുണ്ട്. അതിന് പരിഹാരമെന്നോണമാണ് പുതിയ മാറ്റം. ഇതിനായി ഓട്ടോമാറ്റിക് അലോക്കേഷൻ ടെക്നിക്കാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുവരാൻ പോകുന്നത്. ഗർഭിണികളായ സ്ത്രീകൾ, 45 വയസ്സിന് മുകളിലുള്ള സ്ത്രീ യാത്രക്കാർ, 60 വയസ്സിനു മുകളിലുള്ള പുരുഷൻമാർ, 58 വയസ്സിനു മുകളിലുള്ള സ്ത്രീകൾ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി ലോവർ ബെർത്ത് ലഭിക്കും.

ലോവർ ബെർത്തിന്റെ ലഭ്യത അനുസരിച്ച് ആയിരിക്കും ബെർത്ത് ലഭിക്കുക.


ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ പ്രായമായവർക്ക് വേണ്ടിയും മറ്റുമായി മാറ്റിവയ്ക്കും. സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിൽ ആറുമുതൽ ഏഴുവരെ ലോവർ ബെർത്തുകൾ പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റി വയ്ക്കും. തേർഡ് എസിയിൽ നാല് മുതൽ അഞ്ചു വരെ ലോവർ ബെർത്തുകളും സെക്കൻഡ് എസിയിൽ മൂന്നു മുതൽ നാലു വരെ ബെർത്തുകളുമാണ് മാറ്റിവയ്ക്കുക. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് ആയിരിക്കും ബെർത്തുകളുടെ  റിസർവേഷൻ.

കുരുമുളകിന് തകർപ്പൻ മുന്നേറ്റം; റെക്കോർഡ് കൈവിടാതെ വെളിച്ചെണ്ണ.

മികച്ച ഡിമാൻഡിന്റെ കരുത്തിൽ കുരുമുളക് വിലയിൽ തകർപ്പൻ മുന്നേറ്റം. കൊച്ചി വിപണിയിൽ അൺ-ഗാർബിൾഡിന് 100 രൂപ കൂടി ഉയർന്നു. കൊപ്രാ വരവ് കുറഞ്ഞതിന്റെയും അതേസമയം വിപണിയിൽ ആവശ്യക്കാർ കൂടിയതിന്റെയും ബലത്തിൽ വെളിച്ചെണ്ണ വില റെക്കോർഡ് നിലവാരത്തിൽ തുടരുകയാണ്. പച്ചത്തേങ്ങ, കൊപ്രാ വിലകളും കുതിച്ചുയരുന്നു. സർവകാല റെക്കോർഡ് വിലയിലാണ് കൊപ്രായുടെയും വ്യാപാരം.

റബർ വില സ്ഥിരത പുലർത്തുന്നു. ബാങ്കോക്ക് വിപണിയിൽ വില അൽപം കുറഞ്ഞു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വീണ്ടും താഴ്ന്നിറങ്ങി. കൊക്കോ ഉണക്ക 400 രൂപയ്ക്ക് താഴെയെത്തി. ഏലത്തിനു ആവശ്യക്കാർ ഏറെയാണെങ്കിലും വിലയിൽ അതു പ്രതിഫലിക്കുന്നില്ല.

ഏകീകൃത പെൻഷൻ; ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി പിഎഫ്ആർഡിഎ.

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.

“ഏകീകൃത പെൻഷൻ സ്കീമിന്  അർഹതയുള്ളത് ആർക്കൊക്കെ?

 

2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്ന എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻ.പി.എസ് ഉണ്ട്.  പുതിയ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിൽ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും.

കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതൽ, പദ്ധതി ഉറപ്പുനൽകുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കിൽ ആയിരിക്കും കണക്കാക്കുക.


കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതൽ, പദ്ധതി ഉറപ്പുനൽകുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കിൽ ആയിരിക്കും കണക്കാക്കുക. ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെ? ഉറപ്പായ പെൻഷൻ: വിരമിച്ചവർക്ക് വിരമിക്കലിന് മുമ്പുള്ള അവരുടെ അവസാന 12 മാസങ്ങളിൽ ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50% തുല്യമായ തുക പെൻഷൻ ലഭിക്കും, കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്ക് ഇത് ബാധകമാണ്. കുറഞ്ഞ സേവന കാലയളവുകൾ ഉള്ളവർക്ക്, പെൻഷൻ ആനുപാതികമായിരിക്കും. കുറഞ്ഞത് 10 വർഷത്തെ സേവനം ആവശ്യമാണ്. ഉറപ്പായ കുടുംബ പെൻഷൻ: ഒരു ജീവനക്കാരൻ മരിച്ചാൽ, ആശ്രിതർക്ക് തുടർ സാമ്പത്തിക സഹായം ഉറപ്പാക്കിക്കൊണ്ട്, മരണസമയത്ത് ജീവനക്കാരന് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും. ഉറപ്പായ മിനിമം പെൻഷൻ: കുറഞ്ഞ വരുമാനമുള്ള വിരമിച്ചവർക്ക് സാമ്പത്തിക സുരക്ഷാ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകുന്നു.

ഇതുവരെ അപേക്ഷിച്ചില്ലേ… പോസ്റ്റ് ഓഫീസ് ബാങ്കില്‍.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്ത്യക്ക് കീഴില്‍ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്കുള്ള എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റിന് നാളെ കൂടി അപേക്ഷിക്കാം.  കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന താല്‍ക്കാലിക നിയമനത്തില്‍  ആകെ 51 ഒഴിവുകളുണ്ട്. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിലെ ഡി?ഗ്രിയാണ് അടിസ്ഥാന യോ?ഗ്യതയായി ചോദിച്ചിട്ടുള്ളത്. അപേക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനവും, മറ്റ് വിവരങ്ങളും താഴെ നല്‍കുന്നു. അത് വായിച്ച് മനസിലാക്കി അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. അവസാന തീയതി മാര്‍ച്ച് 21. തസ്തിക & ഒഴിവ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ എക്‌സിക്യൂട്ടീവ്. ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ 51 സര്‍ക്കിളുകളിലായി നിയമനം നടക്കും. ചത്തീസ്ഗഡ്, ആസാം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ജമ്മു & കാശ്മീര്‍, കേരള (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, നോര്‍ത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, പുതുച്ചേരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്ഥലങ്ങളിലാണ് നിയമനം.

പ്രായപരിധി

21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിങ്ങനെ സംവരണ വിഭാ?ഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത 

അപേക്ഷകര്‍  അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. 

പ്രവൃത്തി പരിചയം ആവശ്യമില്ലെന്നാണ് വിജ്ഞാപനത്തിലുള്ളത്. അപേക്ഷ നല്‍കുന്ന ഇടത്തെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. 

എസ്.സി, എസ്.ടിക്കാര്‍ 150 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനവും, അപേക്ഷ മാതൃകയും വെബ്‌സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷകള്‍ പൂര്‍ത്തിയാക്കുക. 

മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, തക്കാളി അച്ചാർ ഇങ്ങനെ തയ്യാറാക്കൂ.

“വളരെ പെട്ടെന്ന് കേടാകുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളി ചേർത്തുള്ള കറി ദിവസവും തയ്യാറാക്കുന്നില്ല എങ്കിൽ അത് കേടാകാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിക്കാം. ഭക്ഷയോഗ്യമായ രീതിയിൽ തന്നെ അത് മാറ്റാം. മിക്കവർക്കും ചോറിനൊപ്പം അച്ചാർ നിർബന്ധമാണ്. അങ്ങനെയെങ്കിൽ ബാക്കി വന്ന തക്കാളി അച്ചാറിനായി ഒരുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ അച്ചാർ മാസങ്ങളോളെ കേടുകൂടാതെ സൂക്ഷിക്കാം. 

ചേരുവകള്‍

പുളി – 30 ഗ്രാം
തക്കാളി- 1 കിലോ ഗ്രാം
ഉലുവ – 1 ടീ സ്പൂണ്‍
നല്ലെണ്ണ- 200 മില്ലി ലിറ്റര്‍
കടുക് – 1 ടീ സ്പൂണ്‍
വെളുത്തുളളി- 10 അല്ലി
കാശ്മീരി മുളകു പൊടി – 50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
പെരുങ്കായം – 1 ടീ സ്പൂണ്‍” 

തയ്യാറാക്കുന്ന വിധം

തക്കാളി, വാളൻ പുളി എന്നിവ ആവിയിൽ വേവിക്കാം.

ചൂടാറിയതിനു ശേഷം തക്കാളിയുടെ തൊലി കളഞ്ഞെടുക്കാം.

പുളിയോടൊപ്പം അത് അരച്ചെടുക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ച് കടുകും, വെളുത്തുള്ളിയും, ചേർത്തു വഴറ്റാം.

നിറം മാറി വരുമ്പോൾ കായം, തക്കാളി, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർക്കാം.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം.

എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം.

ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം

ഇന്ത്യയിൽ 4 നിറത്തിലുള്ള പാസ്‌പോര്‍ട്ട്, നിങ്ങൾക്കറിയാമോ.

 എല്ലാ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനും ഒരു നിറമല്ല. മറിച്ച് വ്യത്യസ്തമായ നാലു നിറങ്ങളിലാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രികര്‍ക്ക് അനുവദിക്കാറുള്ളത്. സാധാരണ യാത്രികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അടിയന്തര യാത്രികര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ യാത്രികര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടാണുള്ളത്. നിറങ്ങള്‍ക്കനുസരിച്ചുള്ള പാസ്‌പോര്‍ട്ടിന്റെ വ്യത്യാസത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് യാത്രികര്‍ക്കും ഗുണം ചെയ്യും. സുരക്ഷയും സ്വകാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ അടുത്തിടെ പാസ്‌പോര്‍ട്ട് നിയമങ്ങളിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
നിങ്ങള്‍ കണ്ടിട്ടുള്ള പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗത്തിന്റേയും പുറം ചട്ടക്ക് നീലനിറമാവും. കാരണം ഇന്ത്യയില്‍ അനുവദിക്കുന്ന സാധാരണ പൗരന്മാര്‍ക്കുള്ള പാസ്‌പോര്‍ട്ടിന്റെ നിറമാണ് നീല. ബിസിനസിനോ വിനോദ സഞ്ചാരത്തിനോ വിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങള്‍ക്കോ വിദേശത്തേക്കു പോവുന്ന സാധാരണ പൗരന്മാര്‍ക്ക് നീല പാസ്‌പോര്‍ട്ടാണ് അനുവദിക്കുന്നത്. സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വ്യക്തിത്വവും വിലാസവും ജനനതീയതിയും തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. പത്തുവര്‍ഷത്തേക്കാണ് ഈ പാസ്‌പോര്‍ട്ട് അനുവദിക്കുക. പ്രായപൂര്‍ത്തിയായവര്‍ക്കും അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കും നീല പാസ്‌പോര്‍ട്ട് ലഭിക്കും.

ഔദ്യോഗിക പാസ്‌പോര്‍ട്ട്- വെള്ള

നയതന്ത്ര ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ഒഫീഷ്യലുകള്‍ക്ക് വെള്ള നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് അനുവദിക്കുക. ഇത്തരം പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് അതാത് സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഔദ്യോഗിക ചുമതലയുടെ കാലാവധി വരെ മാത്രമേ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ക്ക് നിയമസാധുതയുണ്ടാവൂ.

നയതന്ത്ര പാസ്‌പോര്‍ട്ട്- മെറൂണ്‍

 ഉയര്‍ന്ന പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ നയതന്ത്രജ്ഞര്‍ക്കും ഐഎഫ്എസ് അംഗങ്ങള്‍ക്കും രാജ്യത്തിന്റെ പ്രതിനിധികളായി അയക്കുന്നവര്‍ക്കുമെല്ലാമാണ് ഈ മെറൂണ്‍ പാസ്‌പോര്‍ട്ട് അനുവദിക്കുക. നയതന്ത്രപരമായ സവിശേഷ അധികാരങ്ങളും ആനുകൂല്യങ്ങളും ഈ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ലഭിക്കും. രാജ്യാന്തര തലത്തിലുള്ള നയതന്ത്രങ്ങള്‍ ഫലപ്രദമായും വേഗത്തിലും നടപ്പിലാക്കാന്‍ വേണ്ടിയാണിത്. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും പ്രത്യേകം കത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കൂ. നയതന്ത്ര ചുമതലയുടെ കാലാവധി തന്നെയാണ് ഇത്തരം പാസ്‌പോര്‍ട്ടുകളുടേയും കാലാവധി.


 അടിയന്തര സര്‍ട്ടിഫിക്കറ്റ് – ചാരം


 എന്തെങ്കിലും കാരണവശാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള താല്‍ക്കാലിക യാത്രാ രേഖയാണ് ചാര നിറത്തിലുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്. ഇത് ലഭ്യമാക്കുന്നതിന് വ്യക്തികള്‍ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും പാസ്‌പോര്‍ട്ട് നഷ്ടമായെന്നോ മോഷ്ടിക്കപ്പെട്ടെന്നോ പറയുന്ന പൊലീസ് റിപ്പോര്‍ട്ടും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയിലേക്ക് അടിയന്തര സാഹചര്യത്തില്‍ തിരിച്ചുവരാന്‍ മാത്രമാണ് ഈ രേഖ ഉപയോഗിക്കാനാവുക

 പാസ്‌പോര്‍ട്ട് നിയമത്തിലെ മാറ്റങ്ങള്‍

സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നിരവധി മാറ്റങ്ങളാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ അടുത്തിടെ വരുത്തിയിരിക്കുന്നത്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ജന്മദിനരേഖയായി പരിഗണിക്കുകയുള്ളൂ. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ താമസസ്ഥലത്തിന്റെ വിലാസം ഇനി മുതല്‍ അച്ചടിക്കില്ല. ഈ വിവരം ഇനി മുതല്‍ ബാര്‍ക്കോഡ് രൂപത്തിലാണ് പാസ്‌പോര്‍ട്ടില്‍ നല്‍കുക. ഇത് സുരക്ഷ വര്‍ധിപ്പിക്കും. പാസ്‌പോര്‍ട്ടില്‍ ഇനി മുതല്‍ രക്ഷിതാക്കളുടെ പേര് നല്‍കുന്നത് നിര്‍ബന്ധമായിരിക്കില്ല

ഈ മാറ്റങ്ങള്‍ക്കൊപ്പം രാജ്യത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 442ല്‍ നിന്നും 660ലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഇതും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം; ശമ്പളം 82,000 രൂപ, 38 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം.

റെയിൽവേയിൽ ജോലി നേടാൻ സുവർണാവസരം. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലാണ് ജോലി ഒഴിവുള്ളത്. ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ആകെ 50 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചിലപ്പോൾ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്. ‌‌

പത്താം ക്ലാസും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ തതുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. അപേക്ഷകരുടെ പ്രായം 38ൽ വയസിൽ കവിയാൻ പാടില്ല. 35,000 മുതൽ 82,660 വരെയാണ് ശമ്പളം.
എഴുത്ത് പരീക്ഷയ്‌ക്ക് പുറമേ സ്‌കിൽ ടെസ്റ്റും അഭിമുഖവും നടത്തിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടൊപ്പം മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റും ഉണ്ടാകും. അപേക്ഷകൾ ഓൺലൈനായി സമർപ്പിച്ച ശേഷം ഹാർഡ്‌കോപ്പി സ്‌പീഡ് പോസ്റ്റ് വഴി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് അയക്കണം. വിശദാംശങ്ങൾക്കായി www. bmrc.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഏപ്രിൽ നാലാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒമ്പതാണ്.

Verified by MonsterInsights