ഒളിംപിക്‌സ് വേദിയില്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ.

ഒളിംപിക് വേദിയില്‍ മെഡല്‍ പ്രതീക്ഷയോടെ തുടക്കമിട്ട് ഇന്ത്യ. മെഡല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച് ആര്‍ച്ചറിയിലെ റാങ്കിങ് വിഭാഗത്തില്‍ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍.റാങ്കിംഗ് റൗണ്ടില്‍ 1,983 പോയിന്റ് നേടി നാലാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കൊറിയയും ചൈനയും മെക്‌സിക്കോയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാങ്കിംഗ് റൗണ്ടില്‍ ഒളിംപിക് റെക്കോര്‍ഡോടെ 2046 പോയന്റുമായാണ് കൊറിയ ഒന്നാം സ്ഥാനത്തെത്തിയത്. ചൈന 1996 പോയന്റും മെക്‌സിക്കോ 1986 പോയന്റും നേടി. നെതര്‍ലന്‍ഡ്സ് ഫ്രാന്‍സ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍. ഈയിനത്തിലെ മെഡല്‍ ജേതാക്കളെയും അന്നറിയാം.ഒളിംപിക് റെക്കോര്‍ഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. അഞ്ച് മുതല്‍ 12 വരെ സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടര്‍ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്കു റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.

വ്യക്തിഗത ഇനത്തില്‍ അങ്കിത ഭഗത് പതിനൊന്നാമതും ഭജന്‍ കൗര്‍ 22-ാമതും , ദീപിക കുമാരി 23-ാമതുമാണ് ഫിനിഷ് ചെയ്തത്. റാങ്കിംഗ് റൗണ്ടില്‍ അങ്കിത മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ദീപിക കുമാരിക്കും ഭജന്‍ കൗറിനും താളം കണ്ടെത്താനായില്ല. വ്യക്തിഗത റൗണ്ടില്‍ 694 പോയന്റ് നേടിയ ലിം സി ഹൈയോണ്‍ ലോക റെക്കോര്‍ഡോടെ ഒന്നാം സ്ഥാനത്തെത്തി.ഇന്ത്യന്‍ താരങ്ങളില്‍ അങ്കിത ഭക്ത് 666 പോയിന്റുമായി 11ാം സ്ഥാനത്തെത്തി. ഭജന്‍ കൗര്‍ 659 പോയിന്റുമായി 22ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തില്‍ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു.അതേസമയം, ക്വാര്‍ട്ടറില്‍ ജയിച്ചാലും സെമിയില്‍ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികള്‍. റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉള്‍പ്പെടുന്ന പൂളിലായത്. സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ മത്സരത്തില്‍ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.അതേസമയം, വനിതകളില്‍ 11ാം സ്ഥാനത്തെത്തിയ അങ്കിത ഭക്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നേട്ടമായി. നാലാം ഒളിംപിക്സില്‍ മത്സരിക്കുന്ന ദീപിക കുമാരി ഉള്‍പ്പെടെ ഫോം കണ്ടെത്താന്‍ പാടുപെട്ടപ്പോഴാണ് ബംഗാളില്‍ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഇതോടെ, മിക്സഡ് വിഭാഗത്തില്‍ ആദ്യമായി ദീപികയ്ക്കു പകരം അങ്കിത ഇന്ത്യയെ പ്രതിനിധീകരിക്കും.

 

2019ല്‍ കൊറിയന്‍ സഹതാരം ചെയോങ് കാങ് 692 പോയന്റ് നേടിയതിന്റെ റെക്കോര്‍ഡാണ് ലിം സി ഹൈയോണ്‍ തകര്‍ത്തത്. തുടര്‍ച്ചയായി നാലു ബുള്‍സ് ഐ അമ്പെയ്ത്തുകളുമായി തുടക്കത്തിലെ ലിം സി ഹൈയോണ്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം നേടി. ഇന്ത്യക്കായി ആദ്യം തന്നെ ബുള്‍സ് ഐയില്‍ അമ്പെയ്ത് 10 പോയന്റ് നേടിയ അങ്കിതക്ക് പിന്നീട് ആ മികവ് നിലനിര്‍ത്താനായില്ല. ഈ മാസം 28 മുതല്‍ ഓഗസ്റ്റ് നാലു വരെയാണ് അമ്പെയ്ത്തിലെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.പ്രധാന ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ അമ്പ് ഇതുവരെ മെഡലില്‍ കൊണ്ടിട്ടില്ല. ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് ഇന്ത്യന്‍ സംഘം പാരീസിലെത്തിയത്.റാങ്കിംഗ് പോരാട്ടങ്ങളില്‍ പങ്കെടുത്ത 128 കളിക്കാരും 72 അമ്പുകള്‍ വീതം ലക്ഷ്യത്തിലേക്ക് പായിച്ചു. ഇതിലെ അവസാന സ്‌കോര്‍ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിച്ചത്.

പാരീസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും.

24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര്‍ ശ്രീജേഷ്.

ഒളിമ്പിക്‌സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യം മത്സരത്തിന് ഉപയോഗിച്ച ജേഴ്സിയും ഒമ്പിക് ജേഴ്സിയും കൈയില്‍ പിടിച്ച് പാരീസില്‍ നിന്നുള്ള ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇത് എന്റെ ആദ്യത്തെ ജേഴ്‌സി…എന്റെ അവസാന 24 വര്‍ഷത്തെ യാത്ര…” എന്നാണ് ശ്രീജേഷ് കുറിച്ചത്.പാരീസ് ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് പറഞ്ഞത്.

1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് പാരീസിലേത്. 328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു.പാരീസില്‍ എന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുമ്പോള്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍, ആരാധകര്‍ എന്നിവയുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

പാരീസ് ഒളിമ്പിക്സിന് മാതൃഭൂമിയും.

ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഒളിമ്പിക്സ്. ഇരുനൂറിലേറെ രാജ്യങ്ങളും പതിനായിരത്തിലേറെ താരങ്ങളും അണിനിരക്കുന്ന മഹാമേള. അത് പാരീസിലാകുമ്പോൾ ആവേശം വായനക്കാരിലെത്തിക്കാൻ മാതൃഭൂമിയും ഒരുങ്ങി. 26-ന് തുടങ്ങുന്ന ഒളിമ്പിക്സ് നേരിട്ടു റിപ്പോർട്ടുചെയ്യാൻ മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ. സുരേഷ് പാരീസിലെത്തി. ഒളിമ്പിക്സ് മത്സരങ്ങളും പാരീസ് ജീവിതവും അടുത്തറിഞ്ഞ് സുരേഷ് തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഇന്നുമുതൽ മാതൃഭൂമിയിൽ വായിക്കാം.

കാസർകോട് ജില്ലയിലെ കുണ്ടംകുഴി സ്വദേശിയായ കെ. സുരേഷ് 2006-ലാണ് മാതൃഭൂമിയിൽ പത്രപ്രവർത്തകനായി ചേർന്നത്. 2012 മുതൽ സ്പോർട്സ് വിഭാഗത്തിൽ. ദേശീയ ഗെയിംസ്, അണ്ടർ-17 ഫുട്ബോൾ ലോകകപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ, ഐ.എസ്.എൽ. ഫുട്ബോൾ തുടങ്ങി ഒട്ടേറെ കായികമേളകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്.

വനിത ഏഷ്യ കപ്പ് ; ഇന്ത്യയ്ക്ക് വിജയത്തുടക്കം.

കൊളംബോ
ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക്‌ വിജയത്തുടക്കം. പാകിസ്ഥാനെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു.

സ്‌കോർ: പാകിസ്ഥാൻ 108 (19.2), ഇന്ത്യ 109/3 (14.1).

ചെറിയ ലക്ഷ്യത്തിലേക്ക്‌ ഇന്ത്യയുടെ മുന്നേറ്റം അനായാസമായിരുന്നു. ഓപ്പണർമാരായ സ്‌മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന്‌ 85 റണ്ണെടുത്തു. സ്‌മൃതി 31 പന്തിൽ 45 റണ്ണടിച്ചു. ഒമ്പത്‌ ഫോർ നിറഞ്ഞ ഇന്നിങ്സായിരുന്നു. ഷഫാലി വർമ ആറ്‌ ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 40 റൺ നേടി. ഡി ഹേമലത 14 റണ്ണിന്‌ പുറത്തായി. 15–-ാം ഓവറിൽ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും (5) ജെമീമ റോഡ്രിഗസും (3) വിജയത്തിലെത്തിച്ചു.

സ്‌പിന്നർ ദീപ്‌തി ശർമ മൂന്ന്‌ വിക്കറ്റെടുത്ത്‌ പാകിസ്ഥാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചു. രേണുക സിങ്, പൂജ വസ്‌ത്രാക്കർ, ശ്രേയങ്ക പാട്ടീൽ എന്നിവർക്ക്‌ രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌. നാളെ യുഎഇയെ നേരിടും. മറ്റൊരു മത്സരത്തിൽ നേപ്പാൾ ആറ്‌ വിക്കറ്റിന്‌ യുഎഇയെ തോൽപ്പിച്ചു.

FIDE @ 100; നൂറുവര്‍ഷം പൂര്‍ത്തിയാക്കി അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍.

ഇന്ത്യയില്‍ ആറാംനൂറ്റാണ്ടില്‍ ഉദ്ഭവിച്ച് ലോകമെമ്പാടും പടര്‍ന്ന കളി… ക്ഷമയും തന്ത്രങ്ങളും മാറ്റുരയ്ക്കുന്ന 64 കളങ്ങളിലെ കരുനീക്കങ്ങള്‍… ലോകചെസ്സിന്ഓര്‍ക്കാന്‍ മറ്റൊരു ദിനം… ശനിയാഴ്ച ലോക ചെസ് ദിനം.ചതുരംഗത്തില്‍ ആധുനികതയുടെ വിത്തുകള്‍ പാകിയ അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) ചരിത്രത്തിലെ സുവര്‍ണദിനംകൂടിയാണിത്. ഫിഡെ പിറന്നുവീണ് ജൂലായ് 20-ന് 100 വര്‍ഷം പൂര്‍ത്തിയായി. 1924-ല്‍ ഫ്രാന്‍സിലെ പാരീസിലാണ് ഫിഡെ പിറവിയെടുത്തത്. 1966 മുതലാണ് യുനെസ്‌കോ ജൂലായ് 20 ചെസ് ദിനമായി അംഗീകരിച്ചത്. ഐക്യരാഷ്ട്രസംഘടന 2019-ലും. നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി വന്‍ ആഘോഷത്തിനൊരുങ്ങുകയാണ് ഫിഡെ.

നൂറ്റാണ്ടിലെ താരമാവാന്‍ ആനന്ദും.

നൂറുവര്‍ഷത്തിനിടെ ചെസ്സിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ താരങ്ങളെ ഫിഡെ ആദരിക്കുന്നുണ്ട്. മികച്ച പുരുഷതാരം, വനിതാ താരം, ഇരുവിഭാഗത്തിലും മികച്ച 

ടീം തുടങ്ങി 19 ഇനങ്ങളിലായി അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡിന് അര്‍ഹരെ കണ്ടെത്തുക. മികച്ച പുരുഷതാരമാകാനുള്ള പത്തുതാരങ്ങളുടെ പട്ടികയില്‍ അഞ്ചുതവണ ലോകചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദമുണ്ട്. ഗാരി കാസ്പറോവ്, മാഗ്‌നസ് കാള്‍സണ്‍, ബോബി ഫിഷര്‍, റൗള്‍ കാപബ്ലാങ്ക, മിഖായേല്‍ താള്‍, ഇമ്മനുവല്‍ ലാസ്‌കര്‍, അനറ്റോലി കാര്‍പോവ്, അലക്‌സാണ്ടര്‍ അലേഖിന്‍, മിഖായേല്‍ ബോട്‌നിക് എന്നിവരാണ് പട്ടികയിലെ മറ്റുതാരങ്ങള്‍. ഓഗസ്റ്റ് 15 അര്‍ധരാത്രിവരെ വോട്ടുചെയ്യാന്‍ അവസരമുണ്ട്

ഗിന്നസ് റെക്കോഡിന് ശ്രമം

നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ഇടംനേടാനുള്ള തയ്യാറെടുപ്പിലാണ് ഫിഡെ. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഗിന്നസ് ലോകറെക്കോഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെഭാഗമായി ലോകമെമ്പാടും ശനിയാഴ്ച മത്സരങ്ങള്‍ നടക്കും.ശനിയാഴ്ച പുലര്‍ച്ചെ 12 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 12 വരെ (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30 വരെ) ഓണ്‍ലൈനായോ നേരിട്ട് ബോര്‍ഡിലോ കളിക്കാം. രണ്ടുരീതിയിലാണെങ്കിലും ഫിഡെയില്‍ രജിസ്റ്റര്‍ചെയ്ത ഏജന്‍സികള്‍ ഫിഡെ മാനദണ്ഡപ്രകാരം നടത്തുന്ന മത്സരങ്ങളില്‍ വേണം പങ്കെടുക്കാന്‍.നേരിട്ടുള്ള മത്സരങ്ങളില്‍ ഫിഡെ ലൈസന്‍സുള്ള ഒരു ആര്‍ബിറ്റര്‍ നിരീക്ഷകനായി ഉണ്ടായിരിക്കണം. ഇന്ത്യയില്‍ ശനിയാഴ്ച എഴുപതിലേറെ ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്.

തിളങ്ങി ഇന്ത്യ

ഫിഡെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ തിളക്കത്തോടെ നില്‍ക്കുന്നു. ഫിഡെ റാങ്കിങ്ങില്‍ ആദ്യപത്തില്‍ മൂന്ന് ഇന്ത്യക്കാരും ആദ്യപതിനൊന്നില്‍ നാല്ഇന്ത്യക്കാരുമുണ്ട്, നിലവില്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇന്ത്യക്കാര്‍ റാങ്കിങ്ങില്‍ മുന്നില്‍വരുന്നത്. ഇതില്‍ ആനന്ദ് ഒഴികെയുള്ള മൂന്നുപേരും ഇരുപതോ അതില്‍ താഴെയോ വയസ്സുള്ളവരാണ്.

 

 

നാലാംസ്ഥാനത്തുള്ള അര്‍ജുന്‍ എരിഗെയ്സിയാണ് റാങ്കിങ്ങില്‍ മുന്നില്‍. ഡി. ഗുകേഷ് ഏഴാമതും ആര്‍. പ്രഗ്‌നാനന്ദ എട്ടാമതും വിശ്വനാഥന്‍ ആനന്ദ് പതിനൊന്നാമതുമാണ്…
വനിതകളില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഏഴാംസ്ഥാനത്തും ഡി. ഹരിക പതിനൊന്നാം സ്ഥാനത്തുമുണ്ട്.ഇന്ത്യയുടെ ഡി. ഗുകേഷ് നവംബറില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന േലാകചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടാന്‍ പോകുന്നുവെന്നതും ഈ വര്‍ഷം ഇന്ത്യക്ക് പ്രതീക്ഷയ്ക്കു വകനല്‍കുന്നു. റാങ്കിങ്ങില്‍ ലിറനെക്കാള്‍ ആറുസ്ഥാനങ്ങള്‍ മുന്നിലാണ് ഗുകേഷ് ഇപ്പോള്‍. എലോ റേറ്റിങ്ങില്‍ 18 പോയിന്റ് മുന്നിലും.

കരുക്കള്‍ നീക്കി കേരളവും

ചേര്‍പ്പ് (തൃശ്ശൂര്‍): ലോക ചെസ് ഫെഡറേഷന് (ഫിഡെ) നൂറു തികയുമ്പോള്‍ കേരളത്തിനും അഭിമാനമുന്നേറ്റം. കേരളത്തിന്റെ ഒട്ടേറെതാരങ്ങളാണ് ചുരുങ്ങിയ കാലംകൊണ്ട്

അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.

നിഹാല്‍ സരിന്‍, എസ്.എല്‍. നാരായണന്‍, ജി.എന്‍. ഗോപാല്‍ (ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്), കെ. രത്‌നാകരന്‍, ജുബിന്‍ ജിമ്മി, ഗൗതംകൃഷ്ണ എച്ച്. (അന്താരാഷ്ട്ര മാസ്റ്റേഴ്‌സ്), നിമ്മി എ. ജോര്‍ജ് (വനിതാ അന്താരാഷ്ട്ര മാസ്റ്റര്‍), നിതിന്‍ ബാബു, കല്യാണി സിരിന്‍, അനുപം എം. ശ്രീകുമാര്‍, ജിനന്‍ ജോമോന്‍,ശ്രേയസ് പയ്യപ്പാട്ട് തുടങ്ങിയവര്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്.

ഫിഡെ നൂറാംവാര്‍ഷികത്തില്‍ ഗിന്നസ് റെക്കോഡ് നേടാന്‍ ലോകം മുഴുവന്‍ ചെസ് കളിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും മത്സരങ്ങളുണ്ട്. ശനിയാഴ്ച തൃശ്ശൂരില്‍ 

കാഴ്ചയുള്ളവരും കാഴ്ചപരിമിതരും തമ്മില്‍ മത്സരിക്കും

ഒറ്റ ഗോള്‍, സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് ഓടിക്കയറി ഒയര്‍സവല്‍

മികേല്‍ ഒയര്‍സവല്‍… ലമിന്‍ യമാലിനേയും റോഡ്രിയേയും നിക്കോ വില്ല്യംസിനേയും പുകഴ്ത്തുന്ന തിരക്കിനിടെ അധികം ആരും ചര്‍ച്ച ചെയ്യാതെ ഇരുന്ന സ്‌പെയിന്‍ താരം. ഒറ്റ ഗോളിലൂടെ ഹീറോ. നാലാം യൂറോ കപ്പ് കിരീടം സമ്മാനിച്ച, കളിയുടെ അവസാന ഘട്ടത്തിലെ നിര്‍ണായക ഗോളിന്റെ അവകാശിയായി ഒയര്‍സവല്‍ സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേരും എഴുതി ചേര്‍ത്താണ് മൈതാനം വിട്ടത്.ഇത് വിധിയാണോ, അറിയില്ല. വിജയ ഗോള്‍ നേടാനുള്ള നിയോഗം എന്തായാലും എനിക്കായിരുന്നു. അതുകൊണ്ടു തന്നെ കൃത്യമായി ഞാന്‍ അവിടെ എത്തി. സ്‌പെയിനിനായി ഗോള്‍ നേടിയതില്‍ അഭിമാനമുണ്ട്’- താരം വ്യക്തമാക്കി.രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആല്‍വരോ മൊറാറ്റയ്ക്ക് പകരമാണ് കോച്ച് ലൂയൂസ് ഡെലഫൗണ്ടേ ഒയര്‍സവലിനെ ഇറക്കിയത്. റയല്‍ സോസിഡാഡിന്റെ കഠിനാധ്വാനിയായ സ്‌ട്രൈക്കറാണ് ഈ 27കാരന്‍.

അസാമാന്യ പ്രകടനങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത താരമാണ് ഒയര്‍സവല്‍. എന്നാല്‍ അവസരം കിട്ടിയാല്‍ അതു ഫിനിഷ് ചെയ്യാനുള്ള മികവും ഹെഡ്ഡിങിലെ കൃത്യതയുമൊക്കെ താരത്തിന്റെ കളിയുടെ സവിശേഷതകളാണ്.നിക്കോ വില്ല്യംസിന്റെ ഗോളില്‍ മുന്നില്‍ നിന്ന സ്‌പെയിനിനെ കോള്‍ പാല്‍മറുടെ ഗോളില്‍ ഇംഗ്ലണ്ട് സമനിലയില്‍ കുരുക്കി. കളി അധിക സമയത്തേക്ക് നീളുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബോക്‌സിനു പുറത്ത് ഇടതു ഭാഗത്തു നിന്നു കുക്കുറേയ പന്ത് നേരെ മധ്യത്തിലേക്ക് അതിവേഗം തള്ളി നല്‍കിയത്.

ഓടിയെത്തി, ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് പന്ത് കൈയിലാക്കും മുന്‍പ് തന്നെ ഒയര്‍സവല്‍ തന്റെ ദൗത്യം കൃത്യമായി നിര്‍വഹിച്ചു. ഓഫ് സൈഡ് കെണിയുടെ സാധ്യതയെ നേരിയ വ്യത്യാസത്തില്‍ മറികടന്നു ക്ലിനിക്കല്‍ ഫിനിഷ്.ഈ യൂറോയില്‍ ഒയര്‍സവല്‍ നേടിയ ഏക ഗോളും ഇതാണ്. മികേല്‍ ഒയര്‍സവലിനെ കൃത്യമായി അറിയുന്ന ആളാണ് സ്പാനിഷ് പരിശീലകന്‍ ലൂയീസ് ലാഫൗണ്ടെ. 9 വര്‍ഷമായി താരത്തെ അടുത്തറിയുന്ന പരിശീലകനു അതുകൊണ്ടു തന്നെ എപ്പോഴിറക്കിയാല്‍ റയല്‍ സോസിഡാഡ് താരം മികവ് കാണിക്കുമെന്നു കൃത്യമായി അറിയാരുന്നു. അതുതന്നെ കളത്തില്‍ സംഭവിക്കുകയും സ്‌പെയിന്‍ കിരീടം ഉറപ്പിക്കുകയും ചെയ്തു.

മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം.

ലോകകപ്പ് ജേതാക്കളും കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ വീണ്ടും കിരീട ധാരണം. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മെസ്സിയില്ലാതെ നീണ്ടുപോയ കളിയിൽ അവസാനം ലൗറ്ററോ മാർട്ടിനസ് രക്ഷകനായി. ലോ സെൽസോ നൽകിയ മനോഹര പാസാണ് മാർട്ടിനസ് ഗോളാക്കി മാറ്റിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിൽ നിന്നത്.ഫൈനൽ അരങ്ങേറിയ മയാമി ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊളംബിയൻ കാണികൾ ടിക്കറ്റെടുക്കാതെ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. അർജന്റീനയുടെ ആക്രമണം കൊണ്ടാണ് മത്സരം തുടങ്ങിയെങ്കിലും പിന്നീട് മുന്നേറ്റത്തിൽ മുന്നിട്ട് നിന്നത് കൊളംബിയയായിരുന്നു. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.

65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. 75-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു. 87-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്്‌ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു. കിരീട ധാരണത്തോടെ 16 കോപ്പ കിരീടത്തോടെ ഏറ്റവും കൂടുതൽ തവണ ടീമായും അർജന്റീന മാറി.

മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് റോഡ്രിഗസ്; അപരാജിത കുതിപ്പില്‍ കൊളംബിയന്‍ സംഘം.

കോപ്പ അമേരിക്കയില്‍ യുറഗ്വായിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ റെക്കോഡ് നേട്ടവുമായി കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസ്. മത്സരത്തില്‍ അസിസ്റ്റ് നേടിയ താരം ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ റെക്കോഡാണ് റോഡ്രിഗസ് മറികടന്നത്.കൊളംബിയന്‍ നായകന് ടൂര്‍ണമെന്റില്‍ ആറ് അസിസ്റ്റുകളാണുള്ളത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പാരഗ്വായിക്കെതിരേ രണ്ട് അസിസ്റ്റുകള്‍ നേടിയ താരം കോസ്റ്ററീക്കയ്‌ക്കെതിരേ ഒരു അസിസ്റ്റ് നേടി. ക്വാര്‍ട്ടറില്‍ പാനമയ്‌ക്കെതിരേയും രണ്ട് ഗോളിന് വഴിയൊരുക്കി. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് താരം. 2021 കോപ്പയില്‍ മെസ്സിക്ക് അഞ്ച് അസിസ്റ്റുകളുണ്ടായിരുന്നു

അതേ സമയം യുറഗ്വായ്‌ക്കെതിരായ ജയത്തോടെ ജെയിംസ് റോഡ്രിഗസും സംഘവും അപരാജിത കുതിപ്പ് തുടര്‍ന്നു. തുടര്‍ച്ചയായി 28 മത്സരങ്ങളാണ് പരാജയമറിയാതെ മുന്നേറിയത്.കൊളംബിയ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി ഇത്രയും മത്സരങ്ങള്‍ അപരാജിതരാകുന്നത്. തിങ്കളാഴ്ച കോപ്പ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേയും ഈ കുതിപ്പ് തുടരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കപ്പിനരിക മെസ്സിപ്പട! കാനഡയെ കെട്ടുകെട്ടിച്ച് അര്‍ജന്റീനയ്ക്കു ഫൈനല്‍ ടിക്കറ്റ്.

ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജൂലിയന്‍ അല്‍വാരസ് (22ാം മിനിറ്റ്), മെസ്സി (51) എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുത്തത്.താരനിബിഢമായ അര്‍ജന്റൈന്‍ ടീം അര്‍ഹിച്ച വിജയം കൂടിയാണ് കാനഡയ്‌ക്കെതിരേ സ്വന്തമാക്കിയത്. വലപ്പോഴുമുള്ള ചില ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായി വിയര്‍ക്കാതെയാണ് അര്‍ജന്റീന മല്‍സരം ജയിച്ചുകയറിയത്.

Verified by MonsterInsights