ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾക്ക് ചരിത്രത്തിലെ ആദ്യ മെഡൽ

ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മെഡൽ നേടി ഇന്ത്യൻ വനിതകൾ. സെമി ഫൈനലിൽ ജപ്പാനോട് 1-3ന് തോറ്റ ടീം വെങ്കലം കരസ്ഥമാക്കി. വനിതകളിൽ ഇന്ത്യയ്ക്ക് വേണ്ടി അ‍യ്ഹിക മുഖർജിയാണ് ആദ്യമിറങ്ങിയത്. എന്നാൽ ജപ്പാന്റെ മിവ ഹരിമോട്ടോയോട് 2-3ന് (8-11 11-9, 8-11, 13-11, 7-11) താരം പരാജയപ്പെട്ടു. തുടർന്ന് ഇന്ത്യയുടെ മനിക ബത്ര 3-0 ന് (11-6, 11-5, 11-8) സ്കോറിന് ജപ്പാന്റെ സസൂകി ഓഡോയെ വീഴ്ത്തി. ഇതോടെ ആകെ സ്കോർ 1-1 സമനിലയിലെത്തി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സുതീർഥ മുഖർജി 0-3ന് (9-11, 4-11, 13-15) മിമ ഇട്ടോയോടും മനിക 1-3 (3-11, 11-6, 2-11, 3-11)ന് ഹരിമോട്ടോയോടും തോറ്റതോടെ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.

അതേ സമയം പുരുഷ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം മെഡലാണ് ഇന്ത്യ ഉറപ്പാക്കിയത്. ക്വാർട്ടർ ഫൈനലിൽ ശരത് കമൽ, മനവ് താക്കർ, ഹർമീത് ദേശായി എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്. ആതിഥേയരായ കസാഖിസ്ഥാനായിരുന്നു എതിരാളികൾ. ആദ്യ മത്സരത്തിൽ മാനവ് 3-0ത്തിന് (11-9, 11-7, 11-6) കിറിൽ ഗ്രാസിമെങ്കോയെ തോൽപിച്ചപ്പോൾ ഹർമീത് 0-3ന് (6-11, 5-11, 8-11) അലൻ കുർമാൻഗ്ലിയേവിനോട് അടിയറവ് പറഞ്ഞു. എന്നാൽ ശരത് 3-0ന് (11-4, 11-7, 12-10) എയ്ഡോസ് കെൻസിഗുലേവിനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് തിരിച്ചുവരവ് നൽകി. നിർണായക മത്സരത്തിൽ ഗ്രാസിമെങ്കോയെ 3-2ന് (6-11, 11-9, 7-11, 11-8, 11-8) ഹർമീത് വീഴ്ത്തിയതോടെ ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ രണ്ട് തവണയും പുരുഷ ടീം വെങ്കലം നേടിയിരുന്നു . ഇത്തവണ ഫൈനലിൽ പ്രവേശിച്ച് മെഡൽ നിറം മാറ്റാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യയുടെ പുരുഷ ടീം.

വനിതാ ടി20 ലോകകപ്പ്; കളി നിയന്ത്രിക്കാന്‍ വനിതകള്‍ മാത്രം.

അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ മാത്രം.
ലോകകപ്പിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചൊവ്വാഴ്ച പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്നു മാച്ച് റഫറിമാരും വനിതകളാണ്.
ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്. ഒക്ടോബർ മൂന്നുമുതൽ യു.എ.ഇ.യിലാണ് മത്സരങ്ങൾ. 
ബംഗ്ലാദേശിലാണ് ഇക്കുറി ടൂർണമെന്റ് നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ആഭ്യന്തര പ്രശ്നം ഉയർന്നതിനാൽ വേദി യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത്.



ഓസ്‌ട്രേലിയക്കാരിയായ ക്ലെയർ പൊളോസാക്കാണ് പട്ടികയിലെ ഏറ്റവും പരിചയസമ്പന്നയായ അമ്പയർ.പൊളോസാക്കിന്റെ അഞ്ചാം ലോകകപ്പാണിത്. നാല്‌ ലോകകപ്പുകൾവീതം നിയന്ത്രിച്ച രണ്ടുപേർ ഇക്കൂട്ടത്തിലുണ്ട്.
ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് െഎ.സി.സി. മാനേജർ സീൻ ഈസെ പറഞ്ഞു.
ഇന്ത്യയുൾപ്പെടെ പത്തു ടീമുകൾ ലോകകപ്പിൽ കളിക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കൾ. ഇന്ത്യ ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല.ഈവർഷം പുരുഷൻമാരുടെ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. അതിനുപിന്നാലെ വനിതകളുടെ കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ടീമിൽ സജ്ന സജീവൻ, ആശാ ശോഭന എന്നീ രണ്ടു മലയാളികളുണ്ട്.





ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യയ്ക്ക് ഹോം ടെസ്റ്റില്‍ വിജയിക്കാനാവില്ല’; പ്രശംസിച്ച് മുന്‍ പാക് താരം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കരുത്തായത് രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ 280 റണ്‍സ് വിജയത്തില്‍ ഇരുതാരങ്ങളുടെയും ഓള്‍റൗണ്ട് നികവ് നിര്‍ണായകമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെയും ജഡേജയെയും പ്രശംസിച്ച് കമ്രാന്‍ രംഗത്തെത്തിയത്. ഇരുതാരങ്ങളും ഇല്ലാതെ ഹോം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പ്ലേയിങ് ഇവലന്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്രാന്‍ അഭിപ്രായപ്പെടുന്നത്.

 

ബംഗ്ലാദേശിനെതിരെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് അശ്വിന്‍ കാഴ്ച വെച്ചത്. അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും വീഴ്ത്തുകയും ചെയ്തു. അശ്വിനുമായി ഒരു മാച്ച് വിന്നിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ജഡേജയ്ക്കും സാധിച്ചു. ഈ രണ്ട് താരങ്ങള്‍ ഇല്ലാതെ ഇന്ത്യയ്ക്ക് സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റ് പ്ലേയിങ് ഇലവനെ രൂപീകരിക്കാനാവില്ല. അവര്‍ വലിയ പ്രകടനം കാഴ്ച വെക്കുന്നവരാണ്’, കമ്രാന്‍ അക്മല്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

 

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോള്‍ അശ്വിന്റെയും ജഡേജയും കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ബംഗ്ലാദേശിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും അശ്വിന്‍ തിളങ്ങി. 133 പന്തില്‍ 113 റണ്‍സ് അടിച്ചെടുത്ത അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ജഡേജ 86 റണ്‍സ് നേടിയതും ഇന്ത്യയ്ക്ക് ലീഡ് സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിങ്ങിലും തിളങ്ങി.

വേഗത്തില്‍ നൂറ് ഗോള്‍; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പം എര്‍ലിങ് ഹാളണ്ട്

പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യഗോള്‍ നേടിയതോടെ യൂറോപ്യന്‍ ക്ലബ്ബിനായി ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.

സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ഒമ്പതാം മിനിറ്റിലായിരുന്നു നൂറ് തികച്ച ഹാളണ്ടിന്റെ ഗോള്‍.

 

ബ്രസീല്‍ അറ്റാക്കര്‍ സാവിഞ്ഞോ നല്‍കിയ കൃത്യമായ പാസ് സ്വീകരിച്ച ഹാളണ്ട് ആര്‍സനല്‍ പ്രതിരോധനിരയിലെ ഗബ്രിയേല്‍ മഗല്‍ഹെസിനും വില്യം സാലിബക്കും ഇടയിലൂടെ അതിവേഗത്തില്‍ ഓടിക്കയറി കളിയിലുടനീളം അത്യുഗ്രന്‍ ഫോമിലായിരുന്ന സ്‌പെയിന്‍ കീപ്പര്‍ ഡേവിഡ് റയയെ കബളിപ്പിച്ചാണ് തന്റെ റെക്കോര്‍ഡ് ഗോള്‍ നേടിയത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 105 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ ഈ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ നേടി. 2011-ല്‍ റൊണാള്‍ഡോയും തന്റെ 105-ാം മത്സരത്തില്‍ തന്നെയാണ് റയല്‍ മാഡ്രിഡിനായി നൂറാം ഗോള്‍ നേടിയത്. 2024-ല്‍ 100 ഗോളുകള്‍ നേടുന്ന 18-ാമത്തെ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായി മാറിയത് കെവിന്‍ ഡി ബ്ര്യൂന്‍ ആയിരുന്നു.

പ്രീമിയര്‍ ലീഗ് സീസണിലെ നാല് മത്സരങ്ങളിലൂടെ രണ്ട് ഹാട്രിക്കുകള്‍ അടക്കം ഒമ്പത് ഗോളുകളോടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഹാലന്‍ഡ് ഇതിനകം തന്നെ തകര്‍ത്തിരുന്നു. 103 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയ ഹാലന്‍ഡ് റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരമായിരുന്നു ഇന്റര്‍ മിലാനെതിരെ ബുധനാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം. ആര്‍സനല്‍-സിറ്റി മത്സരത്തില്‍ ഒമ്പതാംമിനിറ്റില്‍ ഗോളടിച്ചിട്ടും മേല്‍ക്കൈ നേടാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു.

ബം​ഗ്ലാദേശിനെതിരേ ഇന്ത്യ ശക്തമായ നിലയിൽ; ലീഡ് 400 കടന്നു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 432 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ​ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ബം​ഗ്ലാദേശ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോർ 200- കടത്തി. 86 റണ്‍സുമായി ഗില്ലും 82 റണ്‍സുമായി പന്തുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരാണ് പുറത്തായത്. 227 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്.







നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.



രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം കൂടി സൃഷ്ടിക്കും, രോഹിതും സംഘവും പ്രചോദനം: ഹര്‍മന്‍പ്രീത്

ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി പ്രധാനമായും തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.

ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത് ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.

 

2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന  ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടവും നടക്കും.

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ

സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന കെർവൻസ് ബെൽഫോർട്ടാണ് പ്രധാന സ്‌ട്രൈക്കർ. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.

മറുവശത്ത് തിരുവന്തന്തപുരം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ ആറ് താരങ്ങളും ബ്രസീലിൽ നിന്നുള്ളവരാണ്. ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശൂർ മാജിക്ക് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്‌സിയും നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്‌സി കൊച്ചിയും തമ്മിൽ നടന്ന സൂപ്പർ ലീഗിലെ പ്രഥമ മത്സരത്തിൽ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

 

പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ; പാരാലിമ്പിക്‌സിൽ 29 മെഡലുമായി 18-ാം സ്ഥാനത്ത്

പാരിസിൽ നടന്ന 2024 പാരാലിമ്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ മെഡൽ എന്ന റെക്കോർഡാണ് ഇത്തവണ കുറിച്ചത്. മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ഇത്തവണ ചരിത്രം കുറിച്ചു. ഏഴ് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ പാരിസിൽ നേടിയത്. മാസങ്ങൾക്ക് മുമ്പ് പാരിസിൽ നടന്ന ഒളിംപിക്സിൽ 71-ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യയ്ക്ക് ഫിനിഷ് ചെയ്യാൻ പറ്റിയിരുന്നത്. ഇതിന്റെ ക്ഷീണം കൂടിയാണ് രാജ്യത്തിന്റെ പാരാ കായിക താരങ്ങൾ മാറ്റിയത്.

2024 പാരാലിമ്പിക്‌സ് സെപ്റ്റംബർ എട്ടിന് കൊടിയിറങ്ങുമ്പോൾ തലയുയർത്തിയാണ് ഇന്ത്യൻ താരങ്ങൾ ദേശീയ പതാകയ്ക്കു കീഴിൽ അണിനിരക്കുക. ഇന്ത്യൻ സമയം രാത്രി 11. 30 നാണ് 2024 പാരീസ് പാരാലിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾ. 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ചു സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയതായിരുന്നു ഒരു എഡിഷനിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ടോക്കിയോയിലെ മെഡൽ വേട്ടയേക്കാൾ മികച്ചതായിരുന്നു ഇന്ത്യയുടെ പാരിസ് പ്രകടനം. പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് പാരാലിമ്പിക്‌സിൽ പങ്കെടുത്തത്.

 

വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിന്റൺ പുരുഷ സിംഗിൾസ് എസ് എൽ നിതീഷ് കുമാർ, പുരുഷ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് അന്റിൽ, ക്ലബ് ത്രോ എഫ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി 64 ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ എഫ് 41 ൽ നവദീപ് സിങ്, അമ്പെയ്ത്തിൽ ഹർവിന്ദർ സിങ്, എന്നിവരാണ് പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്.

 

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബം​ഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇം​ഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.

ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

അതിനിടെ ബം​ഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.

അഭിമാനമായി നിതേഷ് കുമാര്‍; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

പാരാംലിംപിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ നിതേഷ് കുമാര്‍. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒന്‍പതായി.

തിങ്കളാഴ്ച നടന്ന പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തിലാണ് നിതേഷിന്റെ വിജയം. ഗ്രേറ്റ് ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. ലാ ചാപെല്ലെ അരീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 2-1നാണ് നിതേഷ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 21-14, 18-21, 23-21.

ആദ്യ ഗെയിം 21-14ന് അനായാസം സ്വന്തമാക്കിയ നിതേഷ് അതിവേഗം വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും രണ്ടാം ഗെയിമില്‍ ഡാനിയല്‍ ഗംഭീരമായി തിരിച്ചുവന്നു. രണ്ടാം ഗെയിം 18-21ന് പിടിച്ചെടുത്ത് ഡാനിയേല്‍ നിതേഷിനെ മുട്ടുകുത്തിച്ചു. ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിം 23-21ന് പിടിച്ചെടുത്താണ് നിതേഷ് സ്വര്‍ണനേട്ടത്തിലെത്തിയത്.

 

ഗെയിംസില്‍ ഇന്ത്യ ബാഡ്മിന്റണില്‍ സ്വന്തമാക്കുന്ന ആദ്യ മെഡലാണിത്. പാരിസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നിതേഷ്. നേരത്തെ വനിതകളുടെ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖരയാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

Verified by MonsterInsights