ഓസ്ട്രേലിയയിലെ സര്‍വ്വകലാശാലകൾക്ക് ഇന്ത്യയില്‍ ഓഫ്ഷോര്‍ ക്യാംപസുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ച നടക്കുന്ന തന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങൾക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.
”ഇന്ത്യ ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ള കരാറുകളില്‍ ഏറ്റവും മികച്ചതും വിശാലവുമായി ഉടമ്പടിയായിരിക്കും ഇത്. അക്കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്,’ ക്ലെയര്‍ പറഞ്ഞു. വിദേശ സര്‍വ്വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ ഓഫ്ഷോര്‍ ക്യാംപസുകള്‍ തുടങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, സയന്‍സ്, ടെക്നോളജി, തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കോഴ്സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.
ഓസ്ട്രേലിയയിലെ സര്‍വ്വകലാശാലകളുടെ അവസരം ഉറപ്പാക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്നും ക്ലയര്‍ പറഞ്ഞു.’ലക്ഷക്കണക്കിന് വരുന്ന ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമാണ്,’ ക്ലെയര്‍ പറഞ്ഞു. അതേസമയം ഓസ്ട്രേലിയൻ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവുണ്ടായി എന്നും ക്ലെയര്‍ ചൂണ്ടിക്കാട്ടി.
38 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. ഇന്ത്യ- ഓസ്ട്രേലിയ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും ഇതോടൊപ്പം സംഘടിപ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഓസ്ട്രേലിയയില്‍ ബിരുദം നേടുന്നതിനായി ഇന്ത്യയില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 160% വര്‍ധനയുണ്ടായിട്ടുണ്ടെന്നും ക്ലെയര്‍ പറഞ്ഞു.
എന്നാല്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതായാണ് വിവരം. ഇന്ത്യയുമായുള്ള പുതിയ വിദ്യാഭ്യാസ കരാർ അന്താരാഷ്ട്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് എന്ന് ചൊവ്വാഴ്ച നടന്ന യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയ വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍, യുഎന്എസ്ഡബ്ല്യു വൈസ് ചാന്‍സലറും പ്രസിഡന്റുമായ പ്രൊഫ ആറ്റില ബ്രംഗ്സ് പറഞ്ഞു.
ഇന്ത്യയിലെ സര്‍വ്വകലാശാലകളുമായി ശക്തമായ പങ്കാളിത്തം സ്ഥാപിച്ചവയാണ് ഓസ്ട്രേലിയയിലെ വാളോങ്കോങ് യൂണിവേഴ്സിറ്റിയും മോനാഷ് യൂണിവേഴ്സിറ്റിയും എന്നും ആറ്റില ബ്രംഗ്സ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയങ്ങളോട് ആദ്യം പ്രതികരിച്ചത് ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളിലൊന്നായ മോനാഷ് സര്‍വ്വകലാശാലയാണ്. ഡബിള്‍ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് മോനാഷ് സര്‍വ്വകലാശാല രംഗത്തെത്തിയത്.