യുഎഇയിലെ അബുദബിയിൽ അരളിച്ചെടിയുടെ കൃഷിക്കും ഉത്പാദനത്തിനും നിരോധനം. അബുദബി അഗ്രികൾച്ചർ ആൻ്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എഡിഎഎഫ്എസ്എ)യുടേതാണ് ഉത്തരവ്. അരളി ചെടി ഭക്ഷിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ജനങ്ങളെയും പക്ഷികളെയും മൃഗങ്ങളേയും സംരക്ഷിക്കാനാണ് നിരോധനമെന്നും എഡിഎഎഫ്എസ്എ വ്യക്തമാക്കി. യുഎഇയിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അരളിച്ചെടി.
സൗന്ദര്യവത്ക്കരണത്തിനായാണ് സാധാരണ അരളിച്ചെടികൾ റോഡരികിൽ വച്ചുപിടിപ്പിക്കാറുള്ളത്. പൂവും കായും ഇലയുമുൾപ്പെടെ അരളിച്ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥവും അടങ്ങിയിട്ടുണ്ട്. ചെറിയ അളവിൽ പോലും അരളിച്ചെടിയുടെ ഏതെങ്കിലും ഭാഗം ഭക്ഷിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്കും മരണത്തിനും വരെ ഇടയാക്കും. ഈ ചെടികളെ അറിയാതെ തൊടുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്നും എഡിഎഎഫ്എസ്എ നിർദ്ദേശിച്ചു. അരളിച്ചെടികൾ സുരക്ഷിത സ്ഥാനത്തേക്ക് നീക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.