നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടി; മുന്നറിയിപ്പുമായി കേരള പോലീസ്

സംസ്ഥാനത്ത് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കേരള പൊലീസ്. കോഴിക്കോട് നിന്നാണ് ഇത്തരം തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചത്. നിരവധി പേര്‍ തട്ടിപ്പിന് ഇരയായതിനാല്‍ ഇത്തരം കോളുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്ക് വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

സുഹൃത്ത് വീഡിയോ കോളിലൂടെ തന്റെ അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനായി 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോള്‍ ആയതിനാലും  നേരിട്ട് അറിയാവുന്ന ആളായതുകൊണ്ടും യാതൊരുവിധ സംശയവും തോന്നാതെ പണം കൈമാറി. പണം കൈമാറിയ ഉടനെ വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ സംസാരിച്ചപ്പോഴാണ് മറ്റു ചിലരും തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാനത്ത് എഐ സംവിധാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേരള പോലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോ ശേഖരിച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ എഐ സംവിധാനം ദുരുപയോഗം ചെയ്ത് വീഡിയോ കോളിന് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാണുമ്പോള്‍  പരിചയക്കാരാണെന്ന് തോന്നിപ്പിക്കും വിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വഴിയുള്ള സാമ്പത്തിക അഭ്യര്‍ഥനകള്‍ പൂര്‍ണമായി നിരസിക്കുക. നിങ്ങളെ വിളിക്കുന്നത് പരിചയമുള്ള ആളാണോ എന്ന് ഉറപ്പാക്കാന്‍ കൈവശമുള്ള അവരുടെ നമ്പറിലേക്ക് വിളിക്കുക. കൂടാതെ അവരുടെ കുടുംബാംഗങ്ങളെയും വിളിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഇത്തരത്തില്‍ വ്യാജ കോളുകള്‍ ലഭിച്ചാലുടന്‍  കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിച്ച് അറിയിക്കുക.ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights