സഹകരണ ദിനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പിന് കഴിയുമെന്ന് സഹകരണം-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സഹകരണ സ്റ്റാമ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ സ്‌നേഹം വളർത്താനും സഹകരണ സന്ദേശം പൊതു ജനങ്ങളിൽ എത്തിക്കാനും ഇത്തരം നടപടികൾ സഹായകരമാവുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. അഡീഷണൽ രജിസ്ട്രാർ- സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ജനറൽ മാനേജർ ജി. ഗോപകുമാർ, ഡിജിഎം എം.ബി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.
Category: Main Stories
സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി.
ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി.
രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി.
77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.
യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം
മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ പ്രതിഫലം. കോട്ട സ്വദേശിയായ അദിതി സിംഗാണ് മൈക്രോ സോഫ്റ്റില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്.
20 വയസ് പ്രായമുള്ള അദിതി സ്വന്തമായാണ് എത്തിക്കല്‍ ഹാക്കിംഗ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്‍റെ ആഗ്രഹമെന്ന് അദിതി ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിയത്. കംപ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് മുന്‍ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വിശദമാക്കുന്നു. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ബ്ഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചതെന്നും അദിതി കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മെഡിക്കല്‍ പഠനത്തില്‍ നിന്ന് അദിതി വഴി മാറിയത്.
ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ് അദിതി ആദ്യം കണ്ടെത്തിയത്. ഇത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിലെത്തിച്ചതിന് പിന്നാലെ ബിരുദമില്ലാതിരുന്നിട്ടും അദിതിയ്ക്ക് മാപ് മൈ ഇന്ത്യ ജോലി നല്‍കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്‍പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബമുള്ളത്.
കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്, കൊവിഡ് സാഹചര്യം വിലയിരുത്തും, സന്ദർശനം രോഗബാധ കുറയാത്ത പശ്ചാത്തലത്തിൽ
ലോക്ഡൌൺ അടക്കം നടത്തിയിട്ടും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികൾ വിലയിരുത്തും. രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദർശനം.
കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക. ആരോഗ്യമന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗബാധ കൂടുതലുള്ള ജില്ലകളിൽ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദർശനം നടത്തും.
വലിയ രീതിയിൽ അടച്ചുപൂട്ടൽ നടത്തിയിട്ടും കേരളത്തിൽ രോഗബാധ പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളിൽ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യമാണ് കേരളത്തിലേത്.
അതിനിടെ കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള സുപ്രീംകോടതി മാര്‍ഗ്ഗരേഖ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കുള്ള നിര്‍ദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി. സഹായധനവും സംസ്ഥാനങ്ങൾക്കുള്ള പുതിയ നിര്‍ദ്ദേശങ്ങളും തയ്യാറാക്കൻ പ്രത്യേക സമിതിക്ക് രൂപം നൽകിയേക്കും. അറ്റോര്‍ണി ജനറൽ നൽകുന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം.
തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷാദ് (45) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.
മൃഗശാലയിലെ മൃഗപരിപാലകനായ അര്‍ഷാദിന്, പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റതയാണ് മൃഗശാല അധികൃതരുടെ നിഗമനം. കൂട് വൃത്തിയാക്കിയശേഷം ഭക്ഷണം നൽകുകയാണ് പതിവ്.
അർഷാദ് ഉച്ചയ്ക്ക് 12.15നു രാജവെമ്പാലയുടെ കൂട്ടിലേക്കു പോകുന്നത് മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. അർഷാദിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ രണ്ടു മണിയോടെ സഹപ്രവർത്തകൻ ചെന്നുനോക്കിയപ്പോഴാണ് പാമ്പ് കടിയേറ്റ വിവരമറിഞ്ഞത്.
ഈ സമയം അർഷാദ് പാമ്പിന്റെ കടിയേറ്റ് കൂട്ടിനുള്ളിൽ കിടക്കുകയായിരുന്നുവെന്നും സഹജീവനക്കാരൻ മറ്റുള്ളവരെ വിവരമറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എല്ലാ വിദ്യാർത്ഥികൾക്കും 10 ദിവസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള പദ്ധതി തയ്യാറാക്കും; കർണാടക ഉപമുഖ്യമന്ത്രി
കർണാടക: കൊവിഡിന്റെ രണ്ടാം തരംഗ വ്യാപനം കുറക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും
പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായൺ. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്കിൽ ഡെവലപ്മെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
കർണാടകയിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ അശ്വത് നാരായൺ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി യോഗം ചേർന്നിരുന്നു. കോളേജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന തീരുമാനം യോഗത്തിൽ സ്വീകരിച്ചിരുന്നു. കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർദ്ധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും എപ്പോൾ തുറന്നു പ്രവർത്തിക്കുമെന്ന വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല.
അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണ് നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കുളള വാക്സിനേഷൻ ഡ്രൈവ് ജൂൺ 28 മുതൽ ആരംഭിച്ചു. ആദ്യ ദിവസം തന്നെ 94000 വിദ്യാർത്ഥികൾക്ക് കുത്തിവെയ്പ് നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സീൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഓൺലൈൻ പഠനം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കി
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ വീഴ്ച വരാതിരിക്കാൻ ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്താനും റീചാർജ്ജ് സൗകര്യമടക്കം ഏർപ്പാടാക്കാനും സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഈ അധ്യയനവർഷം പൂർണമായും പട്ടികവർഗ ഉപപദ്ധതി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കണമെന്ന് നിഷ്‌കർഷിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കുട്ടികൾക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്തിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ, അനർട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി പട്ടികവർഗ ഉപപദ്ധതി വിഹിതമോ, തനത് ഫണ്ടോ വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പട്ടികവർഗ വകുപ്പ് ഇതിനകം തന്നെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും സൗകര്യങ്ങൾ തീരെയില്ലാത്തതുമായ കുട്ടികളെയും സങ്കേതങ്ങളെയും തിട്ടപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി കമ്പ്യൂട്ടർ ലഭിക്കാത്ത പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്ലെറ്റുകളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് നിർദേശിച്ചതായി മന്ത്രി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഓരോ വിദ്യാർത്ഥിക്കും പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ സൗകര്യവും ഇന്റർനെറ്റും ലഭ്യമാക്കാൻ സാധിക്കുന്നില്ല എങ്കിൽ പൊതുകേന്ദ്രങ്ങൾ സജ്ജമാക്കി പഠനം ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപകരണങ്ങൾ പട്ടിവർഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിച്ച് വാങ്ങി നൽകണം. ഇതിനാവശ്യമായ സ്‌പെസിഫിക്കേഷൻ വിദ്യാഭ്യാസ വകുപ്പ് നൽകണം. പഠനാവശ്യത്തിനുള്ള ടെലിവിഷൻ, വൈദ്യുതി കണക്ഷൻ, കേബിൾ കണക്ഷൻ തുടങ്ങിയവയുടെ തകരാറുകൾ പരിഹരിക്കാൻ സന്നദ്ധസേവകരെ തയ്യാറാക്കി നിർത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
‘ഡ്രോണുകള്‍ വിനാശകാരിയായ വില്ലന്മാരായേക്കാം’; കടുത്ത സുരക്ഷ മുന്നറിയിപ്പുമായി സൈനിക വൃത്തങ്ങള്‍
ജമ്മുവിമാനതാളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം, ഡ്രോണുകള്‍ ഉയര്‍ത്തുന്ന സുരക്ഷപ്രശ്നം ഗൗരവമായി എടുത്ത് സൈനിക വൃത്തങ്ങള്‍. പാകിസ്ഥാനിലെ അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണ രേഖ മേഖലയിലും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. അതിര്‍ത്തി കടന്നെത്തുന്ന ഇത്തരം ഡ്രോണുകളെ കരസേനയാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്. ഇന്നലെ ഇത്തരത്തില്‍ രണ്ടു ഡ്രോണുകളെ സൈന്യം തുരത്തിയിരുന്നു. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമാത്രമല്ല രാജ്യത്തിനകത്തു നിന്നും ഡ്രോണുകളുടെ ഭീഷണിയുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന അഞ്ചരലക്ഷത്തോളം ഡ്രോണുകള്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍.
സിവില്‍ എയര്‍പോര്‍ട്ടുകളടക്കമുള്ളവയ്ക്ക് ഇത് ഭീഷണിയാണ്. ശരിയായ പ്രതികരണ ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിര്‍ത്തികളില്‍ ഐഎഎഫിന്റെയും സിഐഎസ്എഫിന്റെയും സ്‌നൈപ്പര്‍മാരും കമാന്‍ഡോ ഫോഴ്‌സായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും (എന്‍എസ്ജി) ഉയര്‍ന്നുവരുന്ന ഈ ഭീഷണിയെ കാര്യമായി നേരിടുന്നുണ്ട്. എന്നാല്‍ ഡ്രോണുകളുടെ ഭീഷണി ഒഴിവാക്കുക എന്നത് ഓരോ ഏജന്‍സിയുടെയും വെല്ലുവിളിയാണ്.
ഇതിനായി അതിര്‍ത്തികളിലോ നഗരങ്ങളിലോ വിമാനത്താവളങ്ങളിലോ ആകട്ടെ, ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക ഉത്തരവാദിത്തവും ആവശ്യമാണ്. ഏറ്റവും പുതിയ ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സംഭവം ഈ വെല്ലുവിളിയെ വലുതാക്കി. 2019 ല്‍ ഒന്നിലധികം സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ഒരു ഡാറ്റാ എസ്റ്റിമേറ്റ് പഠനത്തില്‍, വിവിധ വലുപ്പത്തിലും ശേഷികളിലുമുള്ള ആറ് ലക്ഷത്തിലധികം അനിയന്ത്രിതമായ ഡ്രോണുകള്‍ രാജ്യത്തുണ്ടെന്നും അവയില്‍ ഏതെങ്കിലും വിനാശകരമായ ഘടകങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉപയോഗിക്കാമെന്നും പ്രസ്താവിച്ചു.
സംശയാസ്പദവും മാരകവുമായ വിദൂര നിയന്ത്രിത ഏരിയല്‍ പ്ലാറ്റ്‌ഫോമുകള്‍ തടസ്സപ്പെടുത്തുന്നതിനും നിശ്ചലമാക്കുന്നതിനുമായി സ്‌കൈ ഫെന്‍സ്, ഡ്രോണ്‍ ഗണ്‍, അഥീന, ഡ്രോണ്‍ ക്യാച്ചര്‍, സ്‌കൈവാള്‍ 100 എന്നിവ പോലുള്ള നിര്‍ദ്ദിഷ്ട ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യകള്‍ രാജ്യത്ത് നടപ്പിലാക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്.
നിലവില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന റഡാറുകള്‍ വഴി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയില്ല. ശത്രുക്കളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്, പക്ഷികളെപ്പോലെ ചെറുതായി ഡ്രോണുകള്‍ കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു റഡാര്‍ സംവിധാനം സ്ഥാപിക്കണമെന്ന് അധികൃതര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ജമ്മു ഡ്രോണ്‍ ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെട്ട സുരക്ഷാ ഏജന്‍സികളും എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ക്വാഡ്‌കോപ്റ്ററുകള്‍ കണ്ടെത്തിയ സൈന്യവും ഒരേസ്വരത്തില്‍ പറയുന്നത്, ഇതിനെതിരേ ഉപഗ്രഹനിരീക്ഷണം പോലെയുള്ള വലിയകാര്യങ്ങളാണ്. രാജ്യത്തെ സുപ്രധാനമേഖലകളില്‍ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോഴാണിത്.
ജമ്മുവില്‍ ക്വാഡ്‌കോപ്റ്ററുകള്‍ വഹിച്ച സ്‌ഫോടകവസ്തുവിന്റെ അളവ് കണക്കിലെടുക്കുമ്പോള്‍, അടുത്തുള്ള സ്ഥലത്ത് നിന്ന് തീവ്രവാദികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കാമെന്ന് എയര്‍ബേസില്‍ നിന്ന് ഏതാനും കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കാമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ജമ്മു വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തിയിലേക്കുള്ള വ്യോമ ദൂരം 14 കിലോമീറ്ററാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയിലെ ഡ്രോണ്‍ സാന്നിധ്യം പഞ്ചാബ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി സ്വത്തുക്കളുടെയും സ്ഥാനങ്ങളുടെയും നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഇന്ത്യ തന്നെ ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ടിപിആര്‍ ഉയര്‍ന്നുതന്നെ; നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരും, ടിപിആര്‍ 18 ന് മേല്‍ 80 പ്രദേശങ്ങള്‍
ടിപിആര്‍ കുറയാത്തത് ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.165 പ്രദേശങ്ങളിലാണ് ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാഗം. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാഗത്തിലുണ്ട്. 80 ഇടത്ത് ടിപിആർ 18 (ഡി വിഭാഗം) ശതമാനത്തിന് മുകളിലാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക.
കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാഗത്തിലെ മുൻഗണനാപട്ടികയിലേക്ക് മാറ്റും.
കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ
സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.
ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
‘വ്യവസായ ഭദ്രത’ സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.
സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും. അർഹരായ യൂണിറ്റുകൾക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്‌സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ – പട്ടികജാതി പട്ടികവർഗ്ഗ – എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.
മുൻഗണനാ വ്യവസായ സംരംഭങ്ങളായ റബർ, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്ത്ര നിർമ്മാണം, പാരമ്പര്യേതര ഊർജ്ജ ഉല്പാദനം, ഉപകരണ നിർമ്മാണം, ബയോ ടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകൾ, ജൈവ – കീടനാശിനി നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്ക് 45 ശതമാനം സഹായം സബ്‌സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത് 40 ലക്ഷത്തിൽ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45 ശതമാനം വരെ വർധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകർക്കും 45 ശതമാനം സബ്‌സിഡിയായി നൽകും.
നാനോ യൂണിറ്റുകൾക്കുള്ള സഹായങ്ങളും വിപുലപ്പെടുത്തി. സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആകെ 60 കോടി രൂപയുടെ ധനസഹായമാണ് മേഖലയിൽ നൽകുന്നത്. 600 യൂണിറ്റുകൾക്ക് വരെ പ്രയോജനം ലഭ്യമാക്കും.
നാനോ യൂണിറ്റുകളിൽ അഞ്ച് ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കാണ് നിലവിൽ പലിശ സബ്‌സിഡി ലഭിച്ചിരുന്നത്. എന്നാൽ ഇത് 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും ലഭ്യമാക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണറ്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്ക് ലഭിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനിൽ നിന്ന് വായ്പയെടുത്ത തുക ലോക്ഡൗൺ സാഹചര്യത്തിൽ തിരിച്ചടക്കാൻ കഴിയാത്തവർക്ക് അവരുടെ അക്കൗണ്ടിൽ ബാഡ് ഡെബ്റ്റ് രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്പ ഇപ്രകാരം ഇതിനായി പുന:ക്രമീകരിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കുകയാണ്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴ പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ചെറുകിട- സൂക്ഷ്മ-ഇടത്തരം സംരംഭകർക്കായി അഞ്ച് ശതമാനം പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും. 150 സംരംഭങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ, തിരിച്ചെത്തിയ പ്രവാസികൾക്കായി അഞ്ച് ശതമാനം നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കും രൂപം നൽകും. നോർക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങൾക്കായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ പ്രത്യേക ലോൺ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്. അഞ്ച് ശതമാനം പലിശയിലായിരിക്കും സംരംഭകർക്ക് ലോൺ ലഭ്യമാക്കുക.
സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടക കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഒഴിവാക്കി.
2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസത്തെ കോമൺ ഫസിലിറ്റി ചാർജും ഒഴിവാക്കി.
ലോണുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി നൽകും. ഇതിന്റെ ഡൗൺ പേമെന്റ് ആകെ തുകയുടെ 20 ശതമാനം നൽകിയാൽ മതി. ബാക്കി 80 ശതമാനം അഞ്ച് തുല്യ ഗഡുക്കളായി കൈമാറിയാൽ മതി. ഇതിന് പലിശ ഈടാക്കില്ല.
കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി.
കിൻഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാർജുകളും ഒഴിവാക്കി.
കിൻഫ്രയുടെ കീഴിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി വില 2020 മാർച്ചിലെ നിരക്കിൽ നില നിർത്തും. ഭൂമി അനുവദിച്ചവർക്ക് ആകെ തുകയുടെ 20 ശതമാനം ഡൗൺപേമെന്റ് നൽകി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ അഞ്ചു ഗഡുക്കളായി ഓരോ വർഷവും നൽകണം. ഇതിന് പലിശ ഈടാക്കുന്നതല്ല.
ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് കിൻഫ്രയുടെ നേതൃത്വത്തിൽ വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അനുവദിക്കും.
സഹായ പദ്ധതി ചെറുകിട വ്യവസായ മേഖലയ്ക്ക് ഉണർവ് പകരുമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഖാലിദ് പറഞ്ഞു. പദ്ധതിയിലെ ഇളവുകൾ സംരംഭകർക്ക് ആശ്വാസമാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. വ്യവസായലോകം കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് ഫിക്കി കേരള കോ-ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും വെബിനാറിൽ സംസാരിച്ചു.