കേരളത്തിന്‍റെ വാക്സിന്‍ ലഭ്യതക്കുറവ് വെല്ലുവിളി

ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 18 ലക്ഷത്തോളം ഡോസ് വാക്സിനാണ്.

ജൂലൈ 15നകം സംസ്ഥാനത്ത് നാൽപ്പത് വയസ്സിന് മുകലിലുള്ള മുഴുവൻ പേർക്കും ആദ്യഡോസ് വാക്സിനെങ്കിലും നൽകാൻമുഖ്യമന്ത്രി നിർദേശിച്ചത് ജൂൺ 5നായിരുന്നു. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രധാന ഒരുക്കമായിരുന്നു ഇത്. മുന്നിലുണ്ടായിരുന്ന നാൽപ്പത് ദിവസത്തിൽ 20 ദിവസം കഴിഞ്ഞുപോയി. ലക്ഷ്യം പ്രഖ്യാപിച്ച ജൂൺ 5ന് 45ന് മുകളിലുള്ള 57 ശതമാനം പേരാണ് ആദ്യഡോസ് വാക്സിനെടുത്തിരുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 66 ശതമാനമായി. പുതുതായി വാക്സിൻ നൽകാനായത് 9 ശതമാനം പേർക്ക്. 20 ദിവസത്തിനിടെ ഈ വിഭാഗത്തിൽ നൽകാനായത് 10 ലക്ഷത്തിലധികം പേർ‍ക്ക്. 45ന് മുകലിലുള്ളവരിൽ ആദ്യഡോസ് ലാഭിക്കാത്തവർ ഇനിയും 39 ലക്ഷത്തോളമാണ്.

40ന് മുകളിലുള്ളവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് അരക്കോടിയിലധികം വരുമെന്നാണ് കണക്ക്. 38 ലക്ഷം ഡോസ് വാക്സിൻ ഈ മാസം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് വന്നത് 18 ലക്ഷത്തോളം ഡോസാണ്. 18നും 44നും ഇടയിലുള്ളവർക്ക് ഇതിനേക്കാൾ പതുക്കെയാണ് വാക്സിനേഷൻ. ഒന്നരക്കോടി പേരിൽ പതിനാറര ലക്ഷം പേേർക്കാണ് ആദ്യഡോസ് കിട്ടിയത്. രണ്ടാം ഡോസ് കിട്ടിയത് 7261 പേർക്ക്. 45 വയസ്സിന് മുകലിലുള്ള ഒരുകോടി പതിമൂന്ന് ലക്ഷത്തിലധികം പേരിൽ 20 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും കിട്ടിയത്. 

നിലവലുള്ള വേഗതയിൽ പോയാൽ പ്രക്യാപിത ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചുരുക്കം. കണക്കുകൾ ഇങ്ങനെയിരിക്കെയാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകൾ തുടങ്ങാൻ സംസ്താനം ആലോചിക്കുന്നത്. രണ്ടര ലക്ഷം ഡോസ് വരെ വാക്സിൻ പ്രതിദിനം നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് വാക്സിൻ ലഭ്യതക്കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

 

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വീണ്ടും ജാഗ്രത നിർദ്ദേശിച്ച് കേന്ദ്രം

കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു.

രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ  20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭഏദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു. 

ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം  വ്യക്തമാക്കി. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ്.

പെട്രോൾ-ഡീസൽ വില ഇന്നും കൂടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോടും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വർഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.

കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 

2020 മാർച്ച്             71 രൂപ
2020 ജൂൺ             72 രൂപ
2020 ജൂലൈ           80 രൂപ
2020 ഡിസംബർ      84 രൂപ
2021 ഫെബ്രുവരി     86 രൂപ
2021 മാർച്ച്             91 രൂപ 
2020 ജൂൺ             100 രൂപ

അർജന്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് മെസി

അർജൻ്റീന ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. കോപ്പ അമേരിക്ക നടക്കുന്നതിനിടെയാണ് തൻ്റെ മുറിയിൽ വച്ച് സഹതാരങ്ങളുമായി മെസി ജന്മദിനം ആഘോഷിച്ചത്. ജന്മദിനാഘോഷത്തിൻ്റെ വിഡിയോ മെസി തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുൻപ് ബാഴ്സലോണയിൽ ഒപ്പം കളിച്ച ലൂയിസ് സുവാരസ്, റൊണാൾഡീഞ്ഞോ, ഡാനി ആൽവസ് തുടങ്ങിയവരും മെസിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. താരത്തിൻ്റെ 34ആം ജന്മദിനമായിരുന്നു ഇന്നലെ ആഘോഷിച്ചത്.

ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് ഫ്രാന്‍സ് അവസാന പതിനാറിലെത്തിയത്. ജര്‍മനി രണ്ടാം സ്ഥാനക്കാരയപ്പോള്‍ പോര്‍ച്ചുഗല്‍ മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി. ഹംഗറിക്കെതിരെ ജര്‍മനി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് ഹംഗറി സമനില വഴങ്ങിയത്. 

ഫ്രാന്‍സിനെതിരെ പോര്‍ച്ചുഗലാണ് ആദ്യം മുന്നിലെത്തിയത്.  ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് പോര്‍ച്ചുഗീസ് മധ്യനിര താരം ഡാനിലോ പെരേരയെ കൈകൊണ്ട് തലയ്ക്ക് ഇടിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. സ്‌കോര്‍ 1-0.

ഫ്രാന്‍സിന്റെ മറുപടി ഗോള്‍ മറ്റൊരു പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. കെയ്‌ലിയന്‍ എംബാപ്പയെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ബെന്‍സേമ പന്ത് ഗോള്‍വര കടത്തുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം ഫ്രാന്‍സ് മുന്നിലത്തി. പോള്‍ പോഗ്ബയുടെ ത്രൂബോള്‍ ബെന്‍സേമ പോര്‍ച്ചുഗീസ് വലയില്‍ അടിച്ചുകയറ്റുകയായിരുന്നു.

60-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സമനില ഗോളെത്തി. ഇത്തവണയും പെനാല്‍റ്റിയാണ് പോര്‍ച്ചുഗലിനെ തുണച്ചത്. ഫ്രഞ്ച് പ്രതിരോധതാരം ജുലെസ് കൗണ്ടെയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി. റൊണാള്‍ഡോ ഒരിക്കല്‍കൂടി വല കുലുക്കി. ഇതോടെ മത്സരം 2-2ല്‍ അവസാനിച്ചു. 

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത അറിയുവാൻ കേരള പൊലീസിന്‍റെ ‘വാക്സിന്‍ ഫൈന്‍റ്’ വെബ് സൈറ്റ്

വാക്‌സിൻ സ്ലോട്ട്കളുടെ ലഭ്യത അറിയുവാൻ സൌകര്യം ഒരുക്കി കേരള പൊലീസ് സൈബർഡോമിന്‍റെ വെബ് സൈറ്റ്. വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്നാണ് സൈറ്റിന്‍റെ പേര്. ഈ വെബ് സൈറ്റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്നു.

വാക്സിന്‍ ഫൈന്‍റ്. ഇന്‍ (vaccinefind.in) എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ലാപ്ടോപ്പിലും, മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട്കളുടെ  ലഭ്യത അറിയുവാൻ സാധിക്കും. ഒട്ടുമിയ്ക്ക  വെബ്സൈറ്റുകളും, ആപ്പുകളും ഒരു  ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റ് വഴി അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും റിഫ്രഷ് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു.അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി തന്നെ അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് അലെർട് ആയി 

അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ, പിന്നീട് ബ്രൌസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40+ ഫിൽട്ടറും, ഡോസ്1 , ഡോസ്2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. മാഷആപ്പ് സ്റ്റാര്രും ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. website link:  https://www.vaccinefind.in/ 

വിദ്യാർത്ഥികൾക്കായി വിദ്യാ തരംഗിണി പദ്ധതി;മൊബൈൽ ഫോണിന് പലിശര​ഹിത വായ്പ

സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി.വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ്  വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം. 

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  ആരോഗ്യമുള്ള ഭാവിയിലേക്ക് ശാരീരികവും മാനസികവുമായി കരുത്താർജിക്കുന്നതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവ് ഉണ്ടാവൂ എന്നും ഏവരും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ അഭിനന്ദിച്ചു.

സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേരള താരങ്ങളെ ഭാവിയിൽ ഒളിമ്പിക്‌സിലേക്ക് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിലാണ് കായിക വകുപ്പെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ കേരളത്തിൽ നിന്നുള്ളവർ നേടണമെന്നാണ് ആഗ്രഹം. ദേശീയ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പട്യാലയിലേക്ക് തിരിച്ച 43 അംഗ കേരള ടീമിൽ ഏറെ പ്രതീക്ഷയുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസരമാണിത്. കഴിഞ്ഞ ദിവസം വിടപറഞ്ഞ കായിക താരം മിൽഖാസിംഗിനെ ചടങ്ങിൽ അനുസ്മരിച്ചു.
ദേശീയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ഡോ.നരിന്ദർ ദ്രുവ് ബത്ര മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പുന്നൂസ്  ആശംസ അറിയിച്ചു. ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ബി സുനിൽ കുമാർ, ട്രഷറർ എം ആർ രഞ്ജിത്ത്, ഡോ. ജി കിഷോർ, പത്മിനി തോമസ്, ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഓഫീസ് പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണം: മുഖ്യമന്ത്രി

ഓഫീസ് പ്രവർത്തനത്തിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട പ്രവൃത്തി സമയം ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെബിനാറിലൂടെ ജീവനക്കാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാറുന്നതോടെ, കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനായി, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. പഞ്ച് ചെയ്ത ഉദ്യോഗസ്ഥർ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. അവർ ആ കർത്തവ്യം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധനയുണ്ടാവും. എല്ലാ വകുപ്പുകളിലും ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടത്തണം. ഫയലുകൾ പെൻഡിംഗ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫീസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.
സർക്കാർ ഓഫീസുകളിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഫയൽനീക്കത്തിലെ നൂലാമാലകൾ അവസാനിച്ചിട്ടില്ല. മനപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരായ ജീവനക്കാരോടു പോലും ഇതാണ് മനോഭാവം. ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഫയലുകൾ ഇപ്പോൾ തട്ടിക്കളിക്കുന്ന സ്ഥിതിയുണ്ട്. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രൊമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെയ്ക്കുക, ഇഷ്ടക്കാർക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകുന്നതിനായി പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നത്.

pa4

ജീവനക്കാരിലെ ഒരു ചെറുവിഭാഗം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാവില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നു പോകുന്നതിനും അത് അനർഹമായ ഇടങ്ങളിൽ ചെന്നു ചേരുന്നതിനും അവർ മൂകസാക്ഷികളാകും. ഇതു അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശു പോലും നഷ്ടമാകാതെ നിർദ്ദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ഓഫീസുകളിലെ ഏജന്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാളിന്റെ ആവശ്യമില്ല. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചിന്ത ജീവനക്കാർക്ക് ഉണ്ടാവണം. എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം വേണം. ഓഫീസിൽ എത്തുന്നവരോടു മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസിൽ നിന്നു മാറ്റി, ജനങ്ങൾക്കു വേണ്ടി കർമ്മനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാവണം. നികുതിപ്പണത്തിന്റെ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിൽ ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് സർക്കാർ സംവിധാനത്തിന്റെയാകെ യജമാനൻമാർ എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ കൈവച്ചപ്പോൾ ശമ്പളപരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം കൊണ്ട് നവകേരളത്തിന്റെ അടിത്തറ പാകാൻ കഴിഞ്ഞു. ഇനി ആ അടിസ്ഥാനത്തിൻമേൽ പണിയണം. നവകേരളം യാഥാർത്ഥ്യമാക്കണം. അടുത്ത അഞ്ചു വർഷത്തിൽ ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുമുള്ള ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കാനാവണം. ലോകത്തെ വിരൽത്തുമ്പിൽ കണ്ടറിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഇവരെക്കൂടിയാണ്് ഇന്നത്തെ സിവിൽ സർവീസ് അഭിസംബോധന ചെയ്യേണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് ആധുനിക വിവര സാങ്കേതികവിദ്യാ സംവിധാനങ്ങൾ എല്ലാ ഓഫീസുകളിലും ഉറപ്പാക്കുന്നത്. കെ ഫോൺ പദ്ധതി പൂർത്തീകരിക്കുന്നതോടെ മുഴുവൻ ഓഫീസുകളിലും വേഗതയാർന്ന ഇന്റർനെറ്റ് സംവിധാനം യാഥാർത്ഥ്യമാവുകയാണ്. കാലത്തിന് അനുയോജ്യമായ വിധത്തിൽ എവിടെ നിന്നും ജീവനക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്ന സാഹചര്യം കൂടി സൃഷ്ടിക്കും.
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും പ്ര ത്യേക സംവിധാനമുണ്ടാക്കും. സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗൂഗിൾ മീറ്റ് വഴി ക്ലാസെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്! …

കോവിഡിനു ശേഷം ഗൂഗിൾ മീറ്റ് വഴിയാണല്ലോ ഇപ്പോൾ മീറ്റിങ്ങുകളും വിദ്യാർഥികൾക്കുള്ള ക്ളാസുകളും. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും മിക്കവരും ഇപ്പോൾ ഈ രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.ഗൂഗിൾ മീറ്റിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം പങ്കുവയ്ക്കുകയാണ് രതീഷ് ആർ മേനോൻ. കുട്ടികളുടെ ജനനതീയതി സംബന്ധിച്ചുള്ള കാര്യമാണ് രതീഷ് സൂചിപ്പിക്കുന്നത്.  ഗൂഗിൾ അക്കൗണ്ടിൽ ഡേറ്റ് ഓഫ് ബർത്ത് മാറ്റി നൽകിയാൽ 14 ദിവസത്തിനകം പുതിയ ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയില്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റാക്കും. ഇക്കാര്യം മെയിൽ വഴി ഗൂഗിൾ അറിയിക്കുന്നുണ്ടെങ്കിലും, മെയിൽ മിക്കവരും  ശ്രദ്ധിക്കില്ല. ഇക്കാരണത്താൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.മാതാപിതാക്കൾ നൽകുന്ന മൊബൈലും അതിൽ ലിങ്ക് ചെയ്തിരിക്കുന്ന ജീമെയിൽ ഐഡിയും ഉപയോഗിച്ചാണല്ലോ കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കളുടെ പേരാണ് കുട്ടികൾ ഗൂഗിൾ മീറ്റിൽ ക്ലാസ് അറ്റന്റ് ചെയ്യുമ്പോൾ   കാണിക്കുക. അതുമൂലം അധ്യാപകർ അറ്റന്റൻസ് എടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നഎന്നും പറഞ്ഞു കുട്ടികളോട് പേരു മാറ്റാൻ ആവശ്യപ്പെടുകയും കുട്ടികൾ ഗൂഗിൾ അക്കൗണ്ടിൽ കയറി പേരും ജനന തീയതിയുമൊക്കെ മാറ്റുന്നുമുണ്ട്. അങ്ങനെ ഡേറ്റ് ഓഫ് ബർത്ത് മാറ്റി കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് ആക്കിയാൽ മാതാപിതാക്കളുടെ ഗൂഗിൾ അക്കൗണ്ട് 14 ദിവസത്തിനകം ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന പ്രൂഫ് നൽകിയ നൽകിയില്ലെങ്കിൽ ഗൂഗിൾ ഡിലീറ്റാക്കുകയും ചെയ്യും. അവരത് ഈ മെയിൽ അയക്കുന്നുണ്ട് എങ്കിലും മെയിൽ ഒന്നും ഇക്കാലത്ത് മിക്കവരും ശ്രദ്ധിക്കില്ല എന്നതിനാൽ അക്കൗണ്ട് ഡിലീറ്റായ ശേഷമേ അറിയുക പോലുമുള്ളൂ.

pa5

അതിനാൽ മാതാപിതാക്കന്മാരോട് കുട്ടിക്കായി മറ്റൊരു അക്കൗണ്ട് നിർമ്മിച്ച് നൽകാൻ പറയുന്നതാകും നല്ലത്. ഈമെയിൽ അക്കൗണ്ട് ഡിലീറ്റായാൽ പിന്നെ തിരികെ കിട്ടാൻ സാധ്യത ഒട്ടുമില്ല. അതിനാൽ ശ്രദ്ധിക്കുക.വർഷങ്ങളായി പല കാര്യങ്ങൾക്കും കോണ്ടാക്റ്റ് അഡ്ഡ്രസ്സായ് നൽകിയിരിക്കുന്നത് ആ ഈമെയിൽ അഡ്രസ് ആയിരിക്കും.- രതീഷ് കുറിപ്പിൽ വിശദീകരിക്കുന്നു.

Verified by MonsterInsights