ചൂട്‌ കൂടുന്നു, ശുദ്ധജല ലഭ്യത കുറയുന്നു; ഗുരുതര രോഗഭീഷണിയില്‍ കേരളം.

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനല്‍ കടുത്തതോടെ ഗുരുതര രോഗ ഭീഷണിയും ശക്‌തമാകുന്നു. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞതോടെ വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തത്തിന്‌ കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്‌-എ, ഹെപ്പറ്റൈറ്റീസ്‌ ഇ, കോളറ, ടൈഫോയിഡ്‌, ഷിഗല്ല തുടങ്ങിയ അസുഖങ്ങളും ഉണ്ടാകാന്‍ വലിയതോതില്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.

വയറിളക്ക രോഗങ്ങള്‍ നിര്‍ജലീകരണത്തിനും തുടര്‍ന്നുള്ള സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഉയര്‍ന്ന ചൂട്‌ കാരണം വയറിളക്ക രോഗങ്ങളുണ്ടായാല്‍ പെട്ടെന്ന്‌ നിര്‍ജലീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സങ്കീര്‍ണമാകാതെ ചികിത്സ തേടണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഭ്യര്‍ഥിച്ചു.
ചൂട്‌ കാലമായതിനാല്‍ ഭക്ഷണം പെട്ടന്ന്‌ കേടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ ഇതിന്‌ ശക്‌തമായ നടപടി സ്വീകരിക്കുന്നുണ്ട്‌.

.രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുത്‌.

കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പു വരുത്തണം. തിളപ്പിച്ചാറിയ വെള്ളം നല്ലത്‌. പുറത്ത്‌ പോകുമ്ബോള്‍ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്നത്‌ നല്ലത്‌.
ഭക്ഷണപാനീയങ്ങള്‍ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.

പാനീയങ്ങളില്‍ ശുദ്ധജലം ഉപയോഗിച്ച്‌ തയാറാക്കിയ ഐസ്‌ മാത്രം ചേര്‍ക്കുക.

കുടിവെള്ള സ്രോതസുകളില്‍ മലിനജലം കലരുന്നത്‌ തടയുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ്‌ ചെയ്യുക. മലിനജലം കലര്‍ന്നിട്ടുണ്ടെങ്കില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക  വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേകം കരുതല്‍ വേണം. രോഗി മലമൂത്ര വിസര്‍ജനം ശുചിമുറിയില്‍ മാത്രം ചെയ്യുക. മലമൂത്ര വിസര്‍ജനത്തിന്‌ ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക.രോഗി ഉപയോഗിച്ച ശുചിമുറി അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കിയതിന്‌ ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക. രോഗി ഭക്ഷണം പാചകം ചെയ്യുകയോ ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുകയോ പാടില്ല. കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശൗചാലയത്തില്‍ മാത്രം കളയുക. കുഞ്ഞുങ്ങളെ മലവിസര്‍ജനത്തിന്‌ ശേഷംശൗചാലയ ത്തില്‍ മാത്രം കഴുകിക്കുക. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക. ഉപയോഗശേഷം ഡയപ്പറുകള്‍ വലിച്ചെറിയാതെ ആഴത്തില്‍ കുഴിച്ചിടുക.

കുട്ടികള്‍ക്ക്‌ വയറിളക്ക രോഗങ്ങളുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം.
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്‌. എന്നിവ ഇടയ്‌ക്കിടയ്‌ക്ക്‌ നല്‍കണം.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ഡോക്‌ടറുടെ നിര്‍ദേശാനുസരണം സിങ്കും നല്‍കേണ്ടതാണ്‌.

വയറിളക്കം കുറഞ്ഞില്ലെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം.

Verified by MonsterInsights