തൊടുപുഴ: കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബങ്ങൾക്ക് വീടൊരുങ്ങി. ഈമാസം എട്ടിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ താക്കോൽ കൈമാറും. 2.85 ഏക്കറിലാണ് ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിച്ചത്. നാല് വർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം. ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം ടെക്നോളജിയാണ് ഇതിനായി ഉപയോഗിച്ചത്. സിമന്റും ഇഷ്ടികയും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേൽക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീൽ കൊണ്ടാണ് നിർമിച്ചത്. ആറുകോടിയോളമാണ് നിര്‍മാണച്ചെലവ്.
രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാൽക്കണിയും കുളിമുറിയും ശുചിമുറിയും അടക്കം 420 ചതുരശ്ര അടിയുള്ള ഒരു വീടിന്റെ നിർമാണ ചെലവ് ഏകദേശം 13 ലക്ഷം രൂപയാണ്. ജൈവ, അജൈവ മാലിന്യ സംസ്കരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.