GST വരുമാനത്തിൽ സർവകാല റെക്കോർഡ്; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ

2023 ഏപ്രിലിലെ ജിഎസ്ടി (GST ) വരുമാനം റെക്കോർഡ് കളക്ഷനിൽ എത്തി. 1,87,035 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി പിരിച്ചത്. അതായത് 12% വളർച്ചയാണ് ഇത്തവണ രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയമാണ് (Finance ministry ) ഇക്കാര്യം അറിയിച്ചത്. ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതൊരു മഹത്തായ വാർത്തയാണെന്നും കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക ശേഖരിക്കാൻ കഴിഞ്ഞത് ജിഎസ്ടി സംയോജിതമായി നടപ്പാക്കിയത്തിന്റെ വിജയം ആണെന്ന് അദ്ദേഹം പറഞ്ഞു

കൂടാതെ ആദ്യമായാണ് ജി എസ് ടി 1.75 ലക്ഷം കോടിയ്ക്ക് മുകളിൽ ലഭിക്കുന്നതെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ഏപ്രിലിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,87,035 കോടി രൂപയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിൽ 38,440 കോടി രൂപ സിജിഎസ്ടിയാണ്. കൂടാതെ 47,412 കോടി രൂപ എസ്ജിഎസ്ടിയായും 89,158 കോടി രൂപ ഐജിഎസ്ടിയായും ലഭിച്ചു. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 901 കോടി രൂപയാണ് ശേഖരിച്ചത്. ഇതുൾപ്പെടെ സെസ് 12,025 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ജിഎസ്ടി വരുമാനത്തേക്കാൾ 12 ശതമാനം അധികമാണ് ഇത്തവണ ലഭിച്ചത്. കൂടാതെ സേവന ഇറക്കുമതി ഉൾപ്പെടെ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും ഇത്തവണ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഏപ്രിൽ മാസത്തെ ഏറ്റവും അധികം നികുതി പിരിവ് നടന്നത് ഏപ്രിൽ 20 നാണ്. അന്ന് 9.8 ലക്ഷം ട്രാൻസാക്ഷനുകളിൽ നിന്ന് 68,228 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം 57,846 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന കളക്ഷനായി ലഭിച്ചത്.

എന്നാൽ ജിഎസ്ടി കളക്ഷനിൽ ഏറ്റവും അധികം വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയാണ്. ഏപ്രിൽ മാസത്തിൽ മഹാരാഷ്ട്രയിൽ നിന്ന് 33,196 കോടി രൂപയാണ് ലഭിച്ചത്. തൊട്ടു പിന്നിൽ കർണാടക (14,593 കോടി രൂപ), ഗുജറാത്ത് (11,721 രൂപ), ഉത്തർപ്രദേശ് (10,320 കോടി രൂപ) എന്നിവയും ഉണ്ട്. “ഇതുവരെയുള്ള ഏറ്റവും ഉയർന്ന ജിഎസ്‌ടി കളക്ഷൻ പ്രതീക്ഷകൾക്ക് അനുസൃതമാണ്. പ്രത്യേകിച്ചും മാർച്ചിൽ ജനറേറ്റുചെയ്‌ത വർദ്ധിച്ച ഇ-വേ ബില്ലുകളും പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കളക്ഷനിലെ തുടർച്ചയായ വളർച്ചയും വെട്ടിപ്പ് നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമവും കൊണ്ട് ഈ നേട്ടത്തിൽ ഏവർക്കും സന്തോഷിക്കാം.” ഇന്ത്യയിലെ കെ‌പി‌എം‌ജിയുടെ ദേശീയ തലവൻ അഭിഷേക് ജെയിൻ പ്രതികരിച്ചു.

Verified by MonsterInsights