H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം

ന്യൂഡൽഹി: എച്ച്3എന്‍2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 90 പേർക്കാണ് എച്ച്3എൻ2 വൈറസ് ബാധയുണ്ടായത്. കേന്ദ്രആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാ​ഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോ​ഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്.

H3N2 ഇൻഫ്ളുവെൻസ വൈറസ് പ്രതിരോധിക്കാൻ

  • വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക
Verified by MonsterInsights