ഇന്ത്യ G20 അദ്ധ്യക്ഷ പദവിയിൽ; നൂറ് സംരക്ഷിത സ്മാരകങ്ങളിൽ G20 ലോ​ഗോ പ്രദർശിപ്പിക്കും

ജി 20 കൂട്ടായ്‌മയുടെ അദ്ധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മാന്ദ്യം, രാജ്യങ്ങളുടെ കടബാധ്യത, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക എന്ന കാര്യത്തിലാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

യുനെസ്‌കോ അം​ഗീകരിച്ച ഇന്ത്യയിലെ ലോക പൈതൃക സ്മാരകങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സംരക്ഷിത സ്മാരകങ്ങളിൽ ഡിസംബർ 1 മുതൽ ജി20 ലോഗോ പ്രദർശിപ്പിക്കും. ഹുമയൂണിന്റെ ശവകുടീരം, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രം, ഒഡീഷയിലെ കൊണാർക്ക് സൂര്യക്ഷേത്രം, ബീഹാറിലെ ഷേർഷാ സൂരിയുടെ ശവകുടീരം, കൊൽക്കത്തയിലെ മെറ്റ്കാൾഫ് ഹാൾ, കറൻസി ബിൽഡിംഗ്, ​ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയും, ലേഡി ഓഫ് റോസറി ചർച്ചും, ടിപ്പു സുൽത്താൻ കൊട്ടാരം, കർണാടകയിലെ ഗോൾഗുംബസ്, സാഞ്ചി ബുദ്ധ സ്മാരകങ്ങൾ. മധ്യപ്രദേശിലെ ഗാവ്ലിയോർ കോട്ട എന്നിവയെല്ലാം ഈ നൂറ് സ്മാകരങ്ങളിൽ പെടുന്നു. ഇതിൽ ഭൂരിഭാ​ഗം പൈതൃക സ്മാരകങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ പദത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അമേരിക്ക അറിയിച്ചു. ”ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിനൊപ്പം നിലവിലെ ഭക്ഷ്യ-ഊർജ സുരക്ഷാ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെ ഞങ്ങൾ പിന്തുണക്കുന്നു ”, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു വർഷത്തേക്കാണ് ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ത്യയിലെ 55 സ്ഥലങ്ങളിലായി 200-ലധികം മീറ്റിംഗുകൾ നടക്കും. ഡിസംബർ ആദ്യത്തെ ആഴ്ച ഉദയ്പൂരിൽ ആയിരിക്കും ആദ്യ യോഗം.

”ഡിസംബർ 1 മുതൽ ഒരു വർഷത്തേക്ക് ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ വഹിക്കും. ഉന്നത ഉദ്യോ​ഗസ്ഥരും വിശിഷ്ട വ്യക്തികളും സർക്കാർ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംരക്ഷിത സ്മാരകങ്ങൾ സന്ദർശിക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളിലും സൈറ്റുകളിലും ജി20 ലോ​ഗോ പ്രദർശിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്” എന്ന് ജി20 പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ പറയുന്നു.

ബാലിയിൽ നടന്ന ഇത്തവണത്തെ ജി20 ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയി ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഈ പദവിയിലൂടെ ജി-20യെ ആഗോള തലത്തിലുള്ള മാറ്റങ്ങൾക്കായി ഉപയോ​ഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Verified by MonsterInsights