ഇന്ത്യന്‍ കഥകള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള കഴിവുണ്ട്’: ഓസ്‌കാര്‍ നേട്ടത്തില്‍ ‘എലിഫെന്‌റ് വിസ്പറേഴ്സ്’ സംവിധായിക

രസകരമായ നിരവധി കഥകളുള്ള മണ്ണാണ് ഇന്ത്യയെന്ന് ഓസ്കർ പുരസ്‌കാരം നേടിയ എലിഫെന്റ് വിസ്‌പേഴ്‌സിന്റെ സംവിധായക കാര്‍ത്തിനി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുനീത് മോംഗെയും. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രമാണ് എലിഫന്റ് വിസ്‌പേറേഴ്‌സ്.

വളരെ വലിയ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒരുപാട് കഥകളുണ്ട്. എലിഫന്റ് വിസ്‌പറേഴ്‌സ് പോലെ ഹൃദയമുള്ള ഒരുപാട് കഥകളുണ്ട്. ഇന്ത്യയിലുടനീളം കഥകളുടെ ഒരു ശ്രേണി തന്നെയുണ്ട്. അവയ്ക്ക് സമുദ്രങ്ങള്‍ കടന്ന് ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് സഞ്ചരിക്കാനുള്ള കഴിവുമുണ്ട്,’ ഗോണ്‍സാല്‍വസ് പറഞ്ഞു.

ഇന്ത്യയിലെ ഡോക്യുമെന്ററി സംവിധായകര്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന കാലമാണിതെന്ന് ഗുനീത് മോംഗേ പറഞ്ഞു.

“ഇന്ത്യയില്‍ ഒരു ഡോക്യുമെന്ററി തരംഗം തന്നെയുണ്ട്. വളരെയധികം കഴിവുള്ള സംവിധായകരും നമുക്കുണ്ട്. ഇവര്‍ ഇന്ത്യയ്ക്ക് ധാരാളം അംഗീകാരം കൊണ്ടുവരുമെന്നതില്‍ സംശയമില്ല. ലോകം മുഴുവന്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തുകയും ചെയ്യും,” മോംഗെ പറഞ്ഞു.

എലിഫന്റ് വിസ്‌പറേഴ്‌സിലൂടെ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റിയും തങ്ങള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മോംഗെ കൂട്ടിച്ചേർത്തു.

ഗോണ്‍സാല്‍വസിന്റെ അഭിപ്രായത്തില്‍ കഥകളാണ് മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം. ബംഗളുരുവില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയക്കിടെയാണ് ആനക്കുട്ടിയുമായി വഴിയരികിലൂടെ നടക്കുന്ന ഒരാളെ ഗോണ്‍സാല്‍വസ് കാണുന്നത്. ആ കഥാ ബീജമാണ് ഈ ഡോക്യുമെന്ററിയ്ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് ഗോണ്‍സാല്‍വസ് അവരെ പിന്തുടര്‍ന്ന് പോകുകയായിരുന്നു. ആനക്കുട്ടിയുടെ പേര് രഘു എന്നാണ്. ഷോക്കേറ്റാണ് ആ ആനക്കുട്ടിയുടെ അമ്മ മരിച്ചത്. പിന്നീട് ആനക്കൂട്ടത്തില്‍ നിന്ന് വേര്‍പ്പെട്ട രഘുവിന്റെ വളര്‍ത്തിയത് ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ ദമ്പതികളായ ബൊമ്മയും ബെല്ലയും ആയിരുന്നു.

രഘുവിന്റെ അമ്മയുടെ മരണത്തോടെയാണ് കഥ തുടങ്ങുന്നത്. എന്നാല്‍ ഇത്രയധികം ഡൈനാമിക് ആയ ഒരു കഥ പോസിറ്റീവായിരിക്കണമെന്നും നിരാശജനകമായി മാറ്റരുതെന്നും വിചാരിച്ചാണ് ചിത്രം നിര്‍മ്മിച്ചതെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു.

“ആനകളെ വളരെ ആഴത്തില്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം എന്നതായിരുന്നു എന്റെ ആവശ്യം. അവര്‍ എത്രത്തോളം ബുദ്ധിമാന്‍മാരാണ് എന്നും ജനങ്ങളെ അറിയിക്കുകയായിരുന്നു എന്റെ ലക്ഷ്യം,” ഗോണ്‍സാല്‍വസ് പറഞ്ഞു.

രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഗോത്രവര്‍ഗ്ഗവിഭാഗത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പറയാനും ചിത്രം ശ്രമിച്ചിട്ടുണ്ടെന്നും ഗോണ്‍സാല്‍വസ് കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളുടെ ക്രൂരമായ സ്വഭാവത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അക്കൂട്ടത്തില്‍ മൃഗങ്ങളുടെ സ്‌നേഹത്തിന്റെ കഥ പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു.

“അതായിരുന്നു ഈ ഡോക്യുമെന്ററിയുടെ പ്രധാന ആശയം. ആന വളരെ വലിയൊരു മൃഗമാണ്. അവരോട് ബഹുമാനത്തോടെ പെരുമാറേണ്ടതുണ്ട്. മനുഷ്യരുമായി ആജീവനാന്ത ബന്ധം നിലനിര്‍ത്താന്‍ അവയ്ക്ക് കഴിവുണ്ട്. മനുഷ്യര്‍ അവരെ തങ്ങളില്‍ ഒരാളായി കാണാന്‍ തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ഗോണ്‍സാല്‍വസ് പറഞ്ഞു.

Verified by MonsterInsights