ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് വിസ ഇന്റർവ്യൂ ജൂണിൽ ആരംഭിക്കും: യുഎസ് കോൺസുലർ ചീഫ്

ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിഷൻ അടുത്ത മാസത്തോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ് വിസ ഇന്റർവ്യൂ സ്ലോട്ടുകൾ തുറക്കുമെന്ന് മുംബൈയിലെ യുഎസ് കോൺസുലർ ചീഫ് ജോൺ ബല്ലാർഡ് അറിയിച്ചു. വിദേശത്ത് പഠിക്കാനും വിജയകരമായ കരിയർ കണ്ടെത്താനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. ഇന്ത്യയിലെ കോൺസുലർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് ജോൺ ബല്ലാർഡ് ഇക്കാര്യം സൂചിപ്പിച്ചത്. “വർദ്ധിച്ച് വരുന്ന ആവശ്യം പരിഗണിച്ച് സ്റ്റുഡന്റ് വിസ അപ്പോയിന്റ്‌മെന്റുകൾ ജൂൺ 1 മുതൽ ജൂലൈ പകുതി വരെ ഔദ്യോഗികമായി ആരംഭിക്കും.” എന്നുംഅദ്ദേഹം വ്യക്തമാക്കി.

യുഎസ് കോൺസുലർ ജൂലൈ പകുതി മുതൽ ഓഗസ്റ്റ് വരെ കൂടുതൽ സ്ലോട്ടുകൾ തുറക്കും. അപേക്ഷിച്ച എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇന്റർവ്യൂവിന് ഹാജരാകാൻ അവസരം കിട്ടും. ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ ഇന്റർവ്യൂ അപ്പോയിന്റ്മെന്റ് 30% വർദ്ധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് മുംബൈയിലെ യുഎസ് കോൺസൽ ജനറൽ മൈക്ക് ഹാങ്കി നേരത്തെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ ജൂൺ-ഓഗസ്റ്റ് കാലയളവിൽ തന്നെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫോൾ ഇൻടേക്കിലേയ്ക്കായി ഇന്ത്യയിലെ യുഎസ് മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് കോൺസുലർ 1,25,000 സ്റ്റുഡന്റ് വിസകൾ അനുവദിച്ചിരുന്നു എന്ന് യുഎസ് കോൺസുലർ അഫയേഴ്സ് ബ്യൂറോ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി (പിഡിഎഎസ്) ഹ്യൂഗോ റോഡ്രിഗസ് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നല്കിയതിനേക്കാൾ രണ്ടര ഇരട്ടി നോൺ-ഇമിഗ്രന്റ് വിസകളാണ് കഴിഞ്ഞ 6 മാസത്തിനുള്ളിൽ മിഷൻ ഇന്ത്യ മുഖേന നൽകിയത്. മഹാമാരിക്ക് മുമ്പ് 2019 ൽ നല്കിയതിനേക്കാൾ കൂടുതൽ വിസകൾ ഇപ്പോൾ പ്രോസസ്സ് ചെയ്യുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിൽ നിന്ന് ഒരു ദശലക്ഷത്തിലധികം വിസകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺസുലർ ചീഫ് പറഞ്ഞത് പോലെ മിഷൻ ഇന്ത്യ ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് ഏകദേശം 500,000 വിസകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ വ്യാജ അപേക്ഷകർ കാരണം ആശങ്കയിലാണ്. അമേരിക്കയും ഇത് കൈകാര്യം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്.

എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് ഹ്യൂഗോ റോഡ്രിഗസ് പറഞ്ഞു. അതിനാൽ വ്യാജ രേഖകൾ നൽകുന്നവർക്ക് അവരുടെ ജീവിതകാലം മുഴുവൻ അമേരിക്കൻ വിസയ്ക്കുള്ള യോഗ്യത ഇല്ലാതാകും. കൂടാതെ അപേക്ഷാ പ്രക്രിയ പൂർണമായി സൗജന്യവും പൊതുജങ്ങൾക്ക് നേരിട്ട് ചെയ്യാവുന്നതുമാണ് . അതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏതെങ്കിലും ഏജന്റുമാരെ സമീപിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Verified by MonsterInsights