ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും; പകരം AI; ഐബിഎം പുതിയ നിയമനങ്ങൾ നിർത്തി വയ്ക്കുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) ഉപയോഗപ്പെടുത്തി തൊഴിലാളികളെ മൂന്നിലൊന്നായി കുറയ്ക്കാൻ പദ്ധതിയിട്ട് ടെക് ഭീമനായ ഐബിഎം. എഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തികൊണ്ട് ബാക്ക് ഓഫീസ് തൊഴിലാളികളെ വെട്ടികുറയ്ക്കാനാണ് പദ്ധതിയെന്ന് ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ തിങ്കളാഴ്ച ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2020ലാണ് അരവിന്ദ് കൃഷ്ണ ഐബിഎമ്മിൽ സിഇഒ ആയി എത്തുന്നത്. തന്റെ കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കൈകാര്യം ചെയ്യാവുന്ന റോളുകളിലേക്ക് ആളുകളെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തി വയ്ക്കുകയാണെന്നും അതിനാൽ 7800 ഓളം പോസ്റ്റുകൾ കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഈ റോളുകളിൽ 26,000 തൊഴിലാളികളാണ് പ്രവർത്തിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ 30% എഐ ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളിലൂടെ മാറ്റി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ഐ‌ബി‌എമ്മിന്റെ ഏകദേശം 260,000 തൊഴിലാളികളിൽ ഒരു ഭാഗം മാത്രമാണ് ബാക്ക് ഓഫീസ് ജീവനക്കാർ. അടുത്തിടെ 5000 തൊഴിലാളികളെ ചില മേഖലകളിൽ നിന്ന് കമ്പനി പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിനുശേഷവും ചില റോളുകളിൽ കമ്പനി നിയമനം തുടരുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജനുവരിയിലും ഐബിഎം 3900 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ChatGPT പോലുള്ള വൈറൽ ആപ്ലിക്കേഷനുകൾ മുന്നേറുന്നതുപോലെ ജനറേറ്റീവ് AI യുടെ വികസനം, ചില ഹ്യൂമൻ റിസോഴ്‌സ് ടാസ്‌ക്കുകൾ, ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയ സങ്കീർണ്ണമല്ലാത്ത ജോലികളുടെ പ്രവർത്തനം കൂടുതൽ എളുപ്പമാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കൂടാതെ 300 ദശലക്ഷം ജോലികള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിലൂടെ നഷ്ടമായേക്കാമെന്ന് മാർച്ചിൽ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ചസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും യൂറോപ്പിലും നിലവിലുള്ള വർക്ക് ടാസ്‌ക്കുകളുടെ നാലിലൊന്ന് എഐ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് പിന്തുണയുള്ള OpenAI വികസിപ്പിച്ച ChatGPT ഉപയോഗിക്കുന്നതിലൂടെ തെറ്റുകൾ വരാൻ ഉള്ള സാധ്യത കൂടുതലാണ്. അതിനാൽ വളരെ ലളിതമായ ജോലികൾ ഏൽപ്പിക്കാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കൂടാതെ കുറച്ച് ദിവസങ്ങൾക്കു മുൻപ് എഐയുടെ ഗോഡ്ഫാദര്‍’ എന്ന് അറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടിരുന്നു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചുകൊണ്ടായിരുന്നു പടിയിറക്കം. ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം ​ഗൂ​ഗിളിൽ ജോലി ചെയ്തു വരികയായിരുന്നു. തന്റെ രണ്ട് വിദ്യാർത്ഥികളോടൊപ്പമാണ് (ഒരാൾ ഓപ്പൺ എഐയിലെ പ്രധാന ശാസ്ത്രജ്ഞനാണ്) അദ്ദേഹം ഒരു ന്യൂറൽ നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തത്. ചാറ്റ്ജിപിടി, ന്യൂ ബിംഗ്, ബാർഡ് തുടങ്ങിയ എഐ-പവർ ചാറ്റ്ബോട്ടുകൾക്ക് അടിത്തറ പാകിയത് ഈ കണ്ടുപിടിത്തമാണ്. ഗൂഗിളിൽ ജോലി ചെയ്തുകൊണ്ട് എഐയുടെ അപകട സാധ്യതകളെക്കുറിച്ച് അദ്ദേഹത്തിന് സംസാരിക്കാനാകുമായിരുന്നില്ല. അതിനാലാണ് അദ്ദേഹം ജോലി ഉപേക്ഷിച്ചത്.

എന്തായാലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനം തൊഴിൽ മേഖലയ്ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ ഉയർത്തുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Verified by MonsterInsights