ജീവനക്കാരുടെ സ്‌ട്രെസ് കണ്ടെത്താൻ കീബോർഡും മൗസും ഉപയോഗിക്കുന്നത് നോക്കിയാൽ മതിയെന്ന് ഗവേഷകർ

കംപ്യൂട്ടര്‍ ടൈപ്പിംഗിനും മൗസ് ഉപയോഗിക്കുന്ന രീതിയ്ക്കും ഹൃദയമിടിപ്പിനെക്കാള്‍ മികച്ച സ്‌ട്രെസ്സ് സൂചകങ്ങളാകാന്‍ സാധിക്കുമെന്ന് കണ്ടെത്തി സ്വിസ് ഗവേഷകര്‍. ജോലിസ്ഥലത്തെ ആളുകളുടെ മൗസ് ക്ലിക്കിംഗ് രീതിയും ടൈപ്പിംഗും വിലയിരുത്തി അവരിലെ സമ്മര്‍ദ്ദം കണ്ടെത്തുന്നതിന് പുതിയ മാതൃക വികസിപ്പിച്ചുവെന്നാണ് ഗവേഷകരുടെ വാദം. പുതിയ ഡേറ്റയും മെഷീന്‍ ലേണിംഗും ഇതിനായി ഉപയോഗിച്ചതായി സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പറയുന്നു.

”ഓഫീസില്‍ നമുക്ക് എത്ര സമ്മര്‍ദ്ദം ഉണ്ടെന്ന് സൂചിപ്പിക്കുന്നത് നമ്മുടെ ടൈപ്പിംഗിലൂടെയും മൗസ് ഉപയോഗിക്കുന്ന രീതിയിലൂടെയും മനസ്സിലാക്കാന്‍ സാധിക്കും,” ഗണിതശാസ്ത്രജ്ഞനും പഠനത്തിന്റെ തലവനുമായ മാര നാഗേലിന്‍ പറഞ്ഞു.

ഗവേഷകര്‍ 90 പേരെയാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്. ഇവര്‍ക്ക് ഓഫീസിൽ സമാനമായ ജോലികള്‍ നല്‍കുകയും ചെയ്തു. അപ്പോയ്‌മെന്റ്‌സ് പ്ലാന്‍ ചെയ്യുക, ഡേറ്റ അനാലിസിസ്, റെക്കോര്‍ഡിംഗ് ഡേറ്റ എന്നീ ചുമതലകളാണ് ഇവര്‍ക്ക് നല്‍കിയത്.

തുടര്‍ന്ന് പഠനവിധേയരായവരുടെ ടൈപ്പിംഗ് രീതിയും മൗസ് ക്ലിക്കിംഗും ഗവേഷകര്‍ നിരീക്ഷിച്ചു. ഈ സമയത്തെ ഇവരുടെ ഹൃദയമിടിപ്പ് നിരക്കും പഠനവിധേയമാക്കിയിരുന്നു.

ചിലര്‍ അസ്വസ്ഥരാകാതെ ജോലി ചെയ്തു. എന്നാല്‍ പകുതിയോളം പേര്‍ വളരെ അസ്വസ്ഥരായാണ് ജോലി ചെയ്തത്. ജോലി ചെയ്യുന്ന സമയം തന്നെ ചാറ്റ് മെസേജുകള്‍ നോക്കുക, ജോബ് ഇന്റര്‍വ്യൂവില്‍ പങ്കാളികളാകുക എന്നീ ഉത്തരവാദിത്തങ്ങളും ഇവരെ ഏല്‍പ്പിച്ചതോടെയാണ് ഇക്കൂട്ടര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയത്.

അത്തരത്തില്‍ സമ്മര്‍ദ്ദമുള്ള ആളുകള്‍ മൗസും കീബോര്‍ഡും ഉപയോഗിക്കുന്നത് ഒരു പ്രത്യേക രീതിയിലാണെന്ന് ഗവേഷകര്‍ക്ക് മനസ്സിലാകുകയായിരുന്നു.

”സമ്മര്‍ദ്ദമുള്ളവര്‍ മൗസ് പോയിന്റര്‍ കൂടുതല്‍ തവണ ചലിപ്പിക്കും. കൃത്യതയില്ലാതെയാകും മൗസിന്റെ ചലനം. സ്‌ക്രീനില്‍ കുറേയധികം ദൂരം പോയിന്റര്‍ എത്തിക്കുകയും ചെയ്യും,” നഗേലിന്‍ പറഞ്ഞു.

കൂടാതെ സമ്മര്‍ദ്ദമുള്ളവരാണ് ഓഫീസ് ജോലികളില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തിവെയ്ക്കുക. പ്രത്യേകിച്ചും ടൈപ്പ് ചെയ്യുമ്പോഴാണ് ഈ തെറ്റുകള്‍ കടന്നുകൂടുക.

സ്‌ട്രെസ്സ് കൂടുന്നത് വിവരങ്ങള്‍ പ്രോസസ് ചെയ്യാനുള്ള തലച്ചോറിന്റെ ശേഷിയെ കാര്യമായി ബാധിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. ഇത് നമ്മുടെ മോട്ടോര്‍ സ്‌കില്‍സിനെയും ബാധിക്കുമെന്ന് ഗവേഷകര്‍ വിലയിരുത്തി.

സ്വിറ്റ്‌സര്‍ലാന്റിലെ മൂന്നിലൊന്ന് ജീവനക്കാരും ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്താല്‍ വലയുന്നവരാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം കണ്ടെത്തുന്നതിനുള്ള വിശ്വസനീയമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് അടിയന്തരമാണെന്ന് ഗവേഷകര്‍ പറയുന്നു.

” സ്‌ട്രെസ്സ് ഉള്ളവര്‍ പലപ്പോഴും തങ്ങളുടെ ശാരീരിക മാനസിക ശേഷിയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാറില്ല. പലപ്പോഴും വളരെ വൈകിയാണ് അവര്‍ ഈ മാറ്റങ്ങള്‍ തിരിച്ചറിയുക,” ഗവേഷകര്‍ പറഞ്ഞു.

അതേസമയംഒരു ആപ്പ് ഉപയോഗിച്ച്, ജോലി ചെയ്യുന്നവരുടെ കീബോര്‍ഡ്, മൗസ് ക്ലിക്ക്, ഹൃദയമിടിപ്പ് എന്നിവരേഖപ്പെടുത്തി ഡേറ്റ വിശകലനം ചെയ്യാനാണ് ഗവേഷകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി ചില ജീവനക്കാര്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പഠന ഫലം പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാനാകുമെന്നും ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു.

വളരെ സെന്‍സിറ്റീവ് ആയ വിവരങ്ങളാണ് തങ്ങള്‍ ശേഖരിക്കുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. വളരെ ഉത്തരവാദിത്തോടെ ഡേറ്റ വിശകലനം ചെയ്യുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദം നേരത്തെ കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനികള്‍ക്കായി സമ്മര്‍ദ്ദം മോണിറ്റര്‍ ചെയ്യാനുള്ള ഉപകരണമുണ്ടാക്കുകയല്ല ഈ ഗവേഷണം ലക്ഷ്യമിടുന്നത് എന്നും ഗവേഷകര്‍ വ്യക്തമാക്കി.

Verified by MonsterInsights