കര്‍ണാടക വികസനങ്ങളുടെ പവർ ഹൗസ്

ബെംഗളുരു: കർണാടക വികസനങ്ങളുടെ പവര്‍ ഹൗസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം കര്‍ണാടക സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടകയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയിലെ മാണ്ഡ്യ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. വളരെ മികച്ച ഒരു പ്രദേശമാണ് മാണ്ഡ്യയെന്നും ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും മോദി പറഞ്ഞു.

”വികസനത്തിന്റെ ഒരു പവര്‍ ഹൗസാണ് കര്‍ണ്ണാടക. രാജ്യത്തിന് നിരവധി സംഭാവനകളാണ് ഈ സംസ്ഥാനം നല്‍കുന്നത്. ഈ സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയുന്നതില്‍ അഭിമാനം,’ എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി കര്‍ണ്ണാടക സന്ദര്‍ശിച്ചത്. രണ്ട് പ്രദേശങ്ങളാണ് ഇദ്ദേഹം സന്ദര്‍ശിച്ചത്. പഴയ മൈസൂരുവിലുള്ള മാണ്ഡ്യയും ഉത്തര കര്‍ണ്ണാടകയിലെ ധര്‍വാര്‍ഡുമാണ് മോദി സന്ദര്‍ശിച്ചത്.

സന്ദര്‍ശന വേളയില്‍ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. മൈസുരു-ബംഗളുരു എക്‌സ്പ്രസ് വേയ്ക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

കര്‍ണാടകയില്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നുവെന്നാണ് മോദി പറഞ്ഞത്.

‘കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍ ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല’ മോദി പറഞ്ഞു. 8,172 കോടി രൂപ ചെലവിട്ടു നിര്‍മിച്ച 118 കിലോമീറ്റര്‍ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചെലവ്.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മാണ്ഡ്യ, ഹുബ്ബള്ളി-ധര്‍വാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിര്‍വഹിച്ചത്.

Verified by MonsterInsights