ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം രാജ്യത്തു വരുന്നു 1507 മീറ്റർ

ബെംഗളൂരു: ലോകത്തിലെ ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂഢാ സ്വാമിജി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമാണ് ഏറ്റവും നീളമേറിയ റെയില്‍വേ പ്ലാറ്റ്‌ഫോം. കര്‍ണാടക സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം. ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ ഉള്‍പ്പെടുന്ന ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്ലാറ്റ്‌ഫോമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1507 മീറ്ററാണ് പ്ലാറ്റ്‌ഫോമിന്റെ നീളം. ഇരുപതുകോടിയാണ് നിര്‍മാണച്ചെലവ്. സൗത്ത്-വെസ്റ്റേണ്‍ റെയില്‍വേ സോണിനു കീഴിലാണ് സ്റ്റേഷന്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ച് രണ്ടിനാണ് ഏറ്റവും നീളമേറിയ പ്ലാറ്റ്‌ഫോമായി ഇതിനെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് അംഗീകരിച്ചത്.

റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ ചെലവഴിച്ചാണ് ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ നവീകരിച്ചത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്. കര്‍ണാടകയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഒന്നാണ് ഹുബ്ബള്ളി. നേരത്തെ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്‌ഫോം 1517 മീറ്റര്‍ നീളമാണുള്ളത്. ഇതോടെയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോമായത്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഹുബ്ബള്ളി-ധാര്‍വാഡ് മേഖലയിലെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുകയും യാര്‍ഡിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും കേരളത്തിലെ കൊല്ലം ജംഗ്ഷന്‍ 1,180.5 മീറ്ററുള്ള മൂന്നാമത്തെ ഏറ്റവും നീളമുള്ള റെയില്‍വെ പ്ലാറ്റ്‌ഫോമുകളാണ്.

അതേസമയം, കര്‍ണാടകയില്‍ എത്തിയ പ്രധാനമന്ത്രി ബംഗളുരു – മൈസൂരു എക്‌സ്പ്രസ് വേ നാടിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉച്ചയ്ക്ക് 12ന് മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പത്ത് വരിപ്പാത യാഥാർത്ഥ്യമായതോടെ നേരത്തേ മൂന്നര മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാസമയം ഒന്നര മണിക്കൂറായി കുറയും. വടക്കന്‍ കേരളത്തിലേക്ക് പോകുന്ന മലയാളികള്‍ക്ക് അടക്കം ഇത് വലിയ സഹായമാണ്. 8430 കോടി രൂപ ചിലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിർമിച്ചത്.

Verified by MonsterInsights