‘ഞായറാഴ്ചത്തേത് അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന അവസാന ലോകകപ്പ് മത്സരം’: മെസി

ദോഹ: ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അർജന്റീന സൂപ്പർതാരം ലയണൽ മെസി. ‘‘ഫൈനലിൽ എത്താൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കും.’’– ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ വിജയത്തിനു ശേഷം ഒരു അർജന്റീനിയൻ മാധ്യമത്തോട് മെസ്സി പറഞ്ഞു.

‘‘അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്’’ – മെസി കൂട്ടിച്ചേർത്തു. ഇപ്പോൾ 35 വയസുള്ള മെസിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.

ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി കഴിഞ്ഞ മത്സരത്തോടെ ലയണൽ മെസി മാറി. ക്രൊയേഷ്യയ്ക്കെതിരെ 34-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 11ൽ എത്തി. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി ഇക്കാര്യത്തിൽ മറികടന്നത്.

കൂടാതെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസിക്ക് സെമിഫൈനലിലെ വിജയത്തോടെ ഒരു ലോകകപ്പ് മത്സരം കൂടി കളിക്കാൻ അവരമൊരുങ്ങിയിരിക്കുകയാണ്. ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് മാത്രമായി മാറും.

സെമിയിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്ക്കൊപ്പമെത്തി. കൂടാതെ ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരമായ ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്. 37കാരനായ മെസി മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ മികവോടെയാണ് കളത്തിൽ മിന്നിത്തിളങ്ങിയത്. പലപ്പോഴും കരുത്തുറ്റ ക്രൊയേഷ്യൻ പ്രതിരോധത്തെ മെസി വിറപ്പിച്ചു. മത്സരത്തിൽ അർജന്‍റീനയ്ക്ക് വ്യക്തമായ മേധാവിത്വം നേടിക്കൊടുത്തതും മെസിയുടെ ഈ തകർപ്പൻ പ്രകടനം തന്നെയാണ്.

Verified by MonsterInsights