പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്ത ബജറ്റിൽ നിലവിലുള്ളവയ്ക്ക് മുൻഗണന നൽകിയാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം-കന്യാകുമാരി, കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കലിനാണ് കൂടുതൽ തുകയും മാറ്റിവച്ചിരിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചിരുന്ന പല പദ്ധതികളെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. കഴിഞ്ഞ വർഷം 871 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. എട്ടു പദ്ധതികളിലായി 9489 കോടി രൂപയുടെ വികസനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ.അഗർവാൾ അറിയിച്ചു.
തിരുവനന്തപുരം-കന്യാകുമാരി(86.56 കി.മീ.)- 393.5 കോടി, കുറുപ്പന്തറ-ചിങ്ങവനം (26.54 കി.മീ.)- 50.94 കോടി, ചെങ്ങന്നൂർ-ചിങ്ങവനം (26.5 കി.മീ.) – 11.99 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (18.13 കി.മീ.)- 10.16 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കൊല്ലം- തിരുനെൽവേലി ഗേജ് മാറ്റത്തിന് 10 കോടിയും മാറ്റിവച്ചിട്ടുണ്ട്.
നാലു പാതകളുടെ വൈദ്യുതീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. മുതലമട-പാലക്കാട്- 12.42 കോടി, ഷൊർണ്ണൂർ- നിലമ്പൂർ- 47.73 കോടി, കൊല്ലം- പുനലൂർ- 20.07 കോടി, ആര്യങ്കാവ് – പുനലൂർ- 18.90 കോടി എന്നിങ്ങനെയാണ് വൈദ്യുതീകരണത്തിന് തുകയനുവദിച്ചിട്ടുള്ളത്. പാതകളുടെ സുരക്ഷാസംവിധാനത്തിന് എട്ടു കോടിയും സിഗ്നൽ ആധുനികവത്കരണത്തിന് 29.2 കോടിയും അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തുക വകയിരുത്തി. തിരുവനന്തപുരം കൊച്ചുവേളിയിലെ ടെർമിനൽ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്. 7134 കോടി രൂപയാണ് ദക്ഷിണ റെയിൽവേയ്ക്ക് കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.