സംസ്ഥാനത്തെ ആദ്യത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ KSRTC; അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മ്മിക്കാൻ കെഎസ്ആർ‌ടിസിക്ക് സര്‍ക്കാർ അനുമതി. കെഎസ്ആർടിസി എംഡിക്ക് ഇതിനുള്ള അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. സ്വകാര്യ പങ്കാളിത്തതോടെയോ നേരിട്ടോ പൊളിക്കൽ കേന്ദ്രം സജ്ജമാക്കാനാണ് തീരുമാനം.

2021 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ വാഹനംപൊളിക്കല്‍നയം പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതൽ പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരും. 15 വർഷം പഴക്കമുള്ള വാണിജ്യം വാഹനങ്ങളും 20 വർഷത്തിലേറെ സ്വകാര്യവാഹനങ്ങളും പൊളിക്കണം.

സർക്കാർ വാഹനങ്ങളുടെ പൊളിക്കൽ പരിധി 15 വർഷമായി നിജപ്പെടുത്തിയിരുന്നു. ഇവ ഉടൻ പൊളിക്കേണ്ടിവരും. 22 ലക്ഷത്തേളം വാഹനങ്ങൾ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാാണ് കരുതുന്നത്. ഇതിൽ 2506 സർക്കാർ വാഹനങ്ങളുണ്ട്. വാഹനംപൊളിക്കല്‍ കേന്ദ്രം സജ്ജീകരിക്കുന്നതിനാവശ്യമായ ഭൂമി കെ.എസ്.ആര്‍.ടി.സിക്കുണ്ട്. പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്പനികള്‍ പുനരുപയോഗത്തിന് ഏറ്റെടുക്കും.

രാജ്യത്തെ ആദ്യത്തെ പൊളിക്കല്‍കേന്ദ്രം 2022 മേയില്‍ നോയിഡയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനംചെയ്തിരുന്നു. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.

 
Verified by MonsterInsights