‘സൈനികര്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയുന്നില്ല’; പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പാക്കിസ്ഥാന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ സൈന്യത്തെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിതരണം വെട്ടിക്കുറച്ചതിനാല്‍ സൈനികരുടെ മെസ്സുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സൈനിക മെസ്സുകളിലും പട്ടാളക്കാർക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചതായാണ് വിവരം.

എല്ലാ സൈനിക മെസ്സുകളിലെയും സൈനികര്‍ക്കുള്ള ഭക്ഷണ വിതരണം വെട്ടിക്കുറച്ചത് ചൂണ്ടിക്കാണിച്ച്, ചില ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറല്‍ (ക്യുഎംജി) ഓഫീസിലേക്ക് കത്തുകള്‍ അയച്ചതായാണ് വിവരം. ഭക്ഷ്യ വിതരണവും ലോജിസ്റ്റിക് പ്രശ്‌നങ്ങളും ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചീഫ് ഓഫ് ലോജിസ്റ്റിക് സ്റ്റാഫ് (സിഎല്‍എസ്), ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) എന്നിവരുമായി ക്യുഎംജി ചര്‍ച്ച നടത്തിയതാണ് റിപ്പോര്‍ട്ട്. കരസേനാ മേധാവി ജനറല്‍ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ക്യുഎംജി, സിഎല്‍എസ്, ഡിജിഎംഒ എന്നിവര്‍ ഇക്കാര്യം ഉന്നയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

പതിറ്റാണ്ടുകളായി ഉയര്‍ന്ന പണപ്പെരുപ്പവും ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെയും തുടര്‍ന്ന് സൈനികര്‍ക്ക് രണ്ടുനേരം ശരിയായി ഭക്ഷണം നല്‍കാന്‍ സൈന്യത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2014-ല്‍ ഓപ്പറേഷന്‍ സര്‍ബ്-ഇ-അസ്ബ് സമയത്ത് മുന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് അംഗീകരിച്ച ഭക്ഷണ ഫണ്ടും വെട്ടിക്കുറച്ചതായി ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. റഹീല്‍ ഷെരീഫ് നേരത്തെയുള്ളതിനേക്കാള്‍ ഇരട്ടി ഭക്ഷ്യ ഫണ്ട് അനുവദിച്ചിരുന്നു.

ലോജിസ്റ്റിക്സിലും ഭക്ഷ്യ വിതരണത്തിലും കൂടുതല്‍ വെട്ടിക്കുറക്കലുകള്‍ സൈന്യത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ഡിജി-മിലിട്ടറി ഓപ്പറേഷന്‍സ് പറഞ്ഞു. ഇത് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കെതിരെ അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരെ ബാധിക്കും. സൈനികര്‍ക്ക് കൂടുതല്‍ ഭക്ഷണവും പ്രത്യേക ഫണ്ടും ആവശ്യമാണെന്ന് ഡിജിഎംഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശനാണ്യ ശേഖരം കുറഞ്ഞതും നാണയപ്പെരുപ്പം കുതിച്ചുയരുന്നതും കാരണം സാമ്പത്തിക പ്രതിന്ധിക്ക് നടുവിലാണ് പാകിസ്ഥാന്‍. പ്രതിന്ധി മറികടക്കാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടികളും പിന്തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന ചെലവു ചുരുക്കല്‍ നടപടികള്‍ പാകിസ്ഥാന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ക്യാബിനറ്റ് അംഗങ്ങളില്‍ പകുതിയോളം പേര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുമെന്നും ബാക്കിയുള്ളവരുടെ ശമ്പളം 15% വെട്ടിക്കുറയ്ക്കുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവയുടെ ഗ്രാന്റുകള്‍ക്കും രഹസ്യ സേവന ഫണ്ടുകള്‍ക്കും പരിധി നിശ്ചയിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Verified by MonsterInsights