തൊഴിൽ കോഡ് നടപ്പാക്കാനൊരുങ്ങിസംസ്ഥാനസർക്കാർ

തിരുവനന്തപുരം: തൊഴിൽ കോഡുകൾ നടപ്പാക്കാൻ തയ്യാറെടുപ്പുമായി സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക്‌ സംസ്ഥാനത്തും വിജ്ഞാപനമിറക്കും. എന്നാൽ, നടപ്പാക്കുമ്പോൾ തൊഴിലുകളെല്ലാം നൈപുണ്യം അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടുന്നതോടെ കുറഞ്ഞ വേതനം തുടരുന്നതിൽ സംസ്ഥാനസർക്കാരിന്‌ നയപരമായ തീരുമാനമെടുക്കേണ്ടിവരും. കരടുവിജ്ഞാപനത്തിൽ തൊഴിലാളികളും തൊഴിലുടമകളുമൊക്കെ നിർദേശിച്ച വ്യവസ്ഥകൾ ക്രോഡീകരിച്ചുവരികയാണെന്ന് തൊഴിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി. അതിനൈപുണ്യം, നൈപുണ്യം, അർധനൈപുണ്യം, നൈപുണ്യമില്ലായ്മ എന്നിങ്ങനെ നാലാക്കിത്തിരിച്ച് സംഘടിതമേഖലയിലെ തൊഴിൽക്രമീകരണം നടത്തണമെന്നാണ് തൊഴിൽ കോഡിലെ വ്യവസ്ഥ. അതനുസരിച്ച്, നിലവിലെ 87 തൊഴിൽമേഖലകൾ പുനഃക്രമീകരിക്കേണ്ടിവരും. അപ്പോൾ, മിനിമം വേതനം ഇന്നത്തെ നിലയിൽ തുടരുമോയെന്നതാണ് ചോദ്യം. 

സംസ്ഥാനങ്ങളിൽ നിശ്ചയിക്കുന്ന വേതനം നിലവിലുള്ളതിൽ കുറയാൻ പാടില്ലെന്ന് കോഡ് നിർദേശിക്കുന്നു. അതിനാൽ, നിലവിലുള്ള മിനിമം വേതനം എങ്ങനെ തുടരണമെന്ന്‌ സർക്കാർ നയപരമായി തീരുമാനിക്കേണ്ടിവരും. നിക്ഷേപസൗഹൃദാന്തരീക്ഷവും തൊഴിൽവളർച്ചയും സാധ്യമാക്കുകയെന്നതാണ് കാഴ്ചപ്പാടെന്ന് തൊഴിൽവകുപ്പ് വ്യക്തമാക്കി. തൊഴിൽസംരംഭങ്ങൾ പരമാവധി നിലനിർത്തി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കും. തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ശില്പശാലയിൽ സർക്കാർ നിർദേശങ്ങൾ സ്വീകരിച്ചു. ഇനി വിവിധ മേഖലകളിലുള്ളവരുമായി ഒരിക്കൽക്കൂടി വിശദമായ ചർച്ച നടത്തും. അതിന്റെകൂടി അടിസ്ഥാനത്തിലാവും അന്തിമവിജ്ഞാപനം.

വേതനനിർണയം സങ്കീർണമാവും -മന്ത്രി


തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണ്‌ ലേബർ കോഡെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഷെഡ്യൂൾഡ് തൊഴിൽ അടിസ്ഥാനമാക്കി കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന രീതിയാണ് കോഡിലെ വ്യവസ്ഥ. ഇങ്ങനെ നിശ്ചയിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ തൊഴിൽമേഖലകളിലെയും മിനിമം വേതനനിർണയം സങ്കീർണമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വികസനം സാധ്യമാകുന്നതിന്‌ മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നും തൊഴിൽ കോഡുകൾ ചർച്ച ചെയ്യാനുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

Verified by MonsterInsights