ക്ഷേത്രോത്സവങ്ങൾക്ക് ‘രാഷ്ട്രീയ നിഷ്പക്ഷ’ നിറമുള്ള അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല; ഹൈക്കോടതി

തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട ബഹുവർണ്ണ അലങ്കാരം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതിൽ രാഷ്ട്രീയത്തിന് പങ്കില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കുങ്കുമം/ഓറഞ്ച് നിറങ്ങളിലുള്ള അലങ്കാര വസ്തുക്കൾ മാത്രം ഉത്സവങ്ങൾക്ക് ഉപയോഗിക്കണമെന്ന് ശഠിക്കാൻ ഒരു ആരാധകനോ ഭക്തനോ നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ക്ഷേത്രോത്സവങ്ങൾക്ക് ‘രാഷ്ട്രീയ നിഷ്പക്ഷ’ നിറമുള്ള അലങ്കാര വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ശഠിക്കാനാവില്ലെന്നും ഉത്തരവിൽ പരാമർശം ഉണ്ട്. ഉത്തരവിൽ വ്യക്തത തേടി ക്ഷേത്രോത്സവ കമ്മിറ്റി ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തിനായി ഒരുക്കിയ അലങ്കാരങ്ങളില്‍ കാവി നിറത്തിലുള്ള കൊടിതോരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അലങ്കാരങ്ങള്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കുലര്‍ ഇറക്കിയതോടെ സംഭവം വിവാദമായി.

കാവി കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂർവ്വ നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് ബിജെപിയും ആർഎസ്എസും രംഗത്തുവന്നു. പിന്നാലെ വിശ്വാസത്തിൻറെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന വിമർശനവുമായി സിപിഎമ്മും എത്തിയതോടെ പ്രശ്നം രൂക്ഷമായി.

Verified by MonsterInsights