വയസ് 19, സമ്പത്ത് 1,000 കോടി; അറിയാം കൈവല്യയുടെ വല്യ കളികൾ

ടീനേജിൽ തന്നെ 1,000 കോടി രൂപയുടെ സമ്പത്തെല്ലാം നേടുന്നവരുടെ കഥകൾ വിദേശങ്ങളിൽ നിന്നും നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇന്ത്യക്കാരെന്താ മോശക്കാരാണോ? അല്ലെന്ന് വിളിച്ചുപറയും കൈവല്യ വോറയെന്ന യുവസംരംഭകന്റെ ഗംഭീര വിജയകഥ. വയസ് 19 മാത്രമേയുള്ളൂ കൈവല്യക്ക്, എന്നാൽ വല്യ കളികളാണ് അവന്റേത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നനാണ് വോറ, അതും സ്വയം വളർന്ന് കരസ്ഥമാക്കിയത്. അടുത്തിടെ പുറത്തുവന്ന ഐഐഎഫ്എൽ വെൽത്ത് ഹുറൺ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച് 1,000 കോടി രൂപയാണ് കൈവല്യ വോറയുടെ സമ്പത്ത്. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇ-ഗ്രോസറി സ്റ്റാർട്ടപ്പായ സെപ്റ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് കൈവല്യ വോറ.

 

ക്വിക്ക് കൊമേഴ്സ് എന്ന ബിസിനസ് അവസരം

ഇ-കൊമേഴ്സ് എന്ന ബിസിനസ് രീതി തുറന്നിട്ട അവസരങ്ങളും അത് മുതലെടുത്ത സ്റ്റാർട്ടപ്പ് സംരംഭങ്ങളും വൻവിജയം കൊയ്യുന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ഇനി അതിനുമപ്പുറം ക്വിക്ക് കൊമേഴ്സിന്റെ കാലമാണ്. അതിവേഗത്തിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ. ഈ അവസരം മുൻകൂട്ടിക്കണ്ടാണ് സ്റ്റാൻഫോഡ് സർവകലാശാല ഡ്രോപ്പ് ഔട്ടുകളായ കൈവല്യ വോറയും സുഹൃത്ത് ആദിത് പാലിച്ചയും സെപ്റ്റോയ്ക്ക് തുടക്കമിട്ടത്. അതും കോവിഡ് കാലത്ത്, എന്താണ് സെപ്റ്റോയുടെ പ്രത്യേകതയെന്നല്ലേ…വെറും 10 മിനിറ്റിനുള്ളിൽ നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തും. കൈവല്യക്ക് പത്തൊമ്പതും ആദിത്തിന് ഇരുപതുമാണ് പ്രായമെന്നത് ഈ സംരംഭത്തിന്റെ മാറ്റ് കൂട്ടുന്നു.

പാൽ, ഫ്രഷ് വെജിറ്റബിൾസ്, പഴങ്ങൾ, ഹെൽത്ത്, ഹൈജീൻ ഉൽപ്പന്നങ്ങളൾ തുടങ്ങി 3,000ത്തിലധികം പ്രൊഡക്റ്റുകൾ 10 മിനിറ്റിനകം വീട്ടുപടിക്കലെത്തുമെന്നതാണ് സെപ്റ്റോയുടെ സവിശേഷത. കൈവല്യയുടെ ഈ സംരംഭത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം ഒരു ബില്യൺ ഡോളറിന് തൊട്ടടുത്ത്. അധികം വൈകാതെ തന്നെ യൂണികോൺ എന്ന നാഴികക്കല്ല് പിന്നിടും സൊ. അതിവേഗം ഒരു ബില്യൺ ഡോളർ മൂല്യം കൈവരിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്.

മൂല്യമിനിയും കൂടും.വലിയ വികസനപദ്ധതികളാണ് സെപ്റ്റോ ഉന്നം വെക്കുന്നത്. 2023 ഒക്റ്റോബർ മാസത്തോടെ 1 ബില്യൺ ഡോളർ വിൽപ്പന കൈവരിക്കുകയെന്നതാണ് അതിൽ പ്രധാനം. 2021 ഏപ്രിലിൽ മുംബൈ കേന്ദ്രീകരിച്ചാണ് കൈവല്യയുടെയും ആദിത്തിന്റെയും സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിൽ സെപ്റ്റോയ്ക്ക് സാന്നിധ്യമുണ്ട്. മുംബൈ, പുണെ, ബംഗളൂരു, ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടയിടങ്ങളിലാണ് ഇവർക്ക് വിതരണ സംവിധാനങ്ങളുള്ളത്. വൈകാതെ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വികസിപ്പിക്കാനാണ് പദ്ധതി.

കൂട്ടിനെത്തി നിരവധി മാലാഖമാർ

ഉപഭോക്തൃ ബിസിനസിലെ ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമാകണം തങ്ങളുടെ സ്റ്റാർട്ടപ്പെന്ന് സ്റ്റാൻഫോഡിൽ പഠിക്കുമ്പോൾ തന്നെ കൈവല്യയും ആദിത്തും തീരുമാനിച്ചിരുന്നു. പഠിത്തം മതിയാക്കി മുംബൈയിലെത്തിയപ്പോൾ ക്വിക്ക് കൊമേഴ്സായിരുന്നു ഇരുവരുടെയും മനസിൽ. തുടക്കത്തിൽ ഡെലിവറി സമയവും റൂട്ടുമെല്ലാം മനസിലാക്കുന്നതിന് ഇരുവരും നേരിട്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ആശയം എയ്ഞ്ചൽ നിക്ഷേപകരെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതാണ് ഇരുവരുടേയും വിജയം. നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ്, വൈ കോമ്പിനേറ്റർ കണ്ടിന്യൂറ്റി ഫണ്ട്, ഗ്രേഡ് ബ്രൂക്ക് കാപിറ്റൽ, ലാച്ചി ഗ്രൂം, നീരജ് അറോറ, മാനിക് ഗുപ്ത, ബയർ കാപിറ്റൽ, ഗ്ലോബൽ ഫൗണ്ടേഴ്സ് കാപിറ്റൽ, കോൺടറി കാപിറ്റൽ തുടങ്ങിയവരാണ് സെപ്റ്റോയിലെ പ്രധാന നിക്ഷേപകർ 2021 ജൂൺ മാസത്തിലെത്തിയ നെക്സസ് വെഞ്ചേഴ്സാണ് ആദ്യ നിക്ഷേപകർ.

Verified by MonsterInsights