വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണതിന് പിന്നാലെ കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണതിന് പിന്നാലെ ഇവിടേക്കുള്ള രണ്ടുവിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. മസ്ക്കറ്റിൽനിന്നുള്ള ഒമാൻ എയർ, മാലിയിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. കൊച്ചിയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ തിരിച്ചുവിടുകയാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ല.

അപകടസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരുക്കേറ്റതായാണ് വിവരം. അപകടത്തെ തുടർന്ന് റൺവേ അടച്ചിട്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് അന്താരാഷ്ട്ര വിമാന സർവീസകൾ ഉൾപ്പടെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.

.

Verified by MonsterInsights