ഈ വരവ് ചുമ്മാതാകില്ല; 5ജി ഉടനെന്ന് ബിഎസ്എൻഎൽ, ജിയോയ്ക്കും മറ്റും പണിയാകുമോ?

നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടാനുള്ള നടപടികൾക്ക് പുറമെ മറ്റൊരു സന്തോഷ വാർത്ത കൂടി ബിഎസ്എൻഎൽ ഉപഭോക്താക്കളെ തേടിയെത്തുകയാണ്. രാജ്യം 5ജി യുഗത്തിൽ എത്തിനിൽക്കേ പിന്നാലെയായിപ്പോയ ബിഎസ്എൻഎല്ലും 5ജിയുമായി മത്സരിക്കാനെത്തുകയാണ് എന്നതാണ് ആ സന്തോഷവാർത്ത.

നിലവിൽ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പോലും പൂർത്തിയായിട്ടില്ല എന്നിരിക്കെ എങ്ങനെ ഇത് സാധിക്കും എന്ന ചോദ്യവും ശക്തമാണ്. പക്ഷേ പ്രതീക്ഷിച്ചതിലും അധിക വേഗത്തിലാണ് 4ജി വിന്യാസം നടന്നുകൊണ്ടിരിക്കുന്നത്. അവ പൂർത്തിയാകുന്നതോടെ 5ജിയുടെ കാര്യങ്ങളിലേക്ക് ബിഎസ്എൻഎൽ കടക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. 5ജി ടെസ്റ്റിംഗ് നടക്കുന്ന വീഡിയോ പങ്കുവെച്ച് മികച്ച സ്പീഡുള്ള ഒരു ഇന്റർനെറ്റ് അനുഭവത്തിന് തയ്യാറെടുത്തുകൊള്ളൂ എന്ന അടിക്കുറിപ്പുമായുളള ട്വീറ്റ് നിരവധി പേരാണ് കണ്ടത്.

 

ബിഎസ്എൻഎല്ലിന്റെ വരവോടെ ടെലികോം മേഖലയിൽ മത്സരം കടുക്കുമെന്നാണ് നിഗമനം. നിലവിൽ ജിയോ അടക്കമുള്ള രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ അടക്കമുള്ള എല്ലാവരും 5ജി സേവനം നൽകുന്നവരാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്ലാനുകളുടെ നിരക്കുകൾ എല്ലാ ടെലികോം സേവനദാതാക്കളും വർധിപ്പിച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ അടക്കം കടുത്ത അമർഷത്തിലുമായിരുന്നു. നിലവിൽ ബിഎസ്എൻഎല്ലും 5ജിയിലേക്കെത്തുന്നതോടെ വില കുറഞ്ഞ ഇന്റർനെറ്റ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

 

നിലവിൽ എല്ലാ രീതികളും ഉപയോഗിച്ച് മാർക്കറ്റിലേക്ക് തിരിച്ചെത്താനുളള കഠിനശ്രമത്തിലാണ് ബിഎസ്എൻഎൽ. നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ നീക്കം നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

കുറഞ്ഞ ചെലവിലുള്ള മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകളുടെ വേഗത വർധിപ്പിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതോടെ 350 രൂപയ്ക്ക് താഴെയുള്ള, 249, 299, 329 പ്ലാനുകളുടെ സ്പീഡ് വർധിക്കും. വിലവർധനയിലൂടെ മറ്റ് സർവീസ് പ്രൊവൈഡർമാരിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ തങ്ങളിലേക്കെത്തിക്കാനാണ് ബിഎസ്എൻഎല്‍ ശ്രമിക്കുന്നത്.

‘കാനഡ’ എന്ന സ്വപ്നം അവസാനിക്കുമോ? ഇന്ത്യക്കാർക്കും ‘പണി’ വരുന്നു

ഇന്നത്തെ കാലത്ത് ഇന്ത്യക്കാരടക്കമുള്ളവർക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെർമനന്റ് റെസിഡൻസി ലഭിക്കാൻ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയിൽ പ്രിയങ്കരമാക്കിയിരുന്നു. ജോലിയ്ക്കായും വിദ്യാഭ്യാസത്തിനായും നിരവധി ആളുകളാണ് കാനഡയെ ആശ്രയിക്കുന്നത്. എന്നാൽ അവർക്കെല്ലാം തിരിച്ചടിയായേക്കാവുന്ന ഒരു തീരുമാനം കാനഡ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വർധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വർധിച്ചുവെന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിസകൾ കൂട്ടമായി റദ്ദ് ചെയ്യാനുള്ള നടപടികളുമായും സർക്കാർ മുന്നോട്ടുപോകുകയാണ്.

 

ഈ നടപടികളുടെ ഭാഗമായി ജൂലൈയിൽ മാത്രം 5000ത്തിലധികം പേരുടെ വിസകളാണ് സർക്കാർ റദ്ദാക്കിയത്. ഇവരിൽ വിദ്യാർത്ഥികൾ, ജോലി തേടിയെത്തിയവർ, ടൂറിസ്റ്റുകൾ എന്നിവരും ഉൾപ്പെടും. ഈ വർഷം ആദ്യം മുതൽക്കേ ട്രൂഡോ സർക്കാർ സ്വീകരിച്ചുപോന്നിരുന്ന നയം മൂലം ഒരു മാസം ശരാശരി 3500-ാളം ആളുകൾക്ക് കാനഡ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇക്കാര്യം സർക്കാർ പരസ്യമായി അംഗീകരിക്കുന്നില്ല എന്നതാണ് രസകരം. കുടിയേറ്റം വർധിക്കുന്നതിൽ കാനഡയിലെ ജനങ്ങൾക്കിടയിൽ തന്നെ അതൃപ്തിയുണ്ട്. ഇത് കൃത്യമായി അഭിമുഖീകരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാനാകില്ല എന്നതാണ് കുടിയേറ്റക്കാരുടെ നേർക്ക് വാതിൽ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് നിഗമനം. ഇതിനോടൊപ്പം രാജ്യത്തെ തൊഴിൽ മേഖലയിൽ കനേഡിയൻ പൗരന്മാർക്ക് മുൻഗണന നൽകാനുള്ള തീരുമാനവും സർക്കാർ എടുത്തേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ ഉള്‍പ്പെടെ നിരവധി പേരുടെ നിലനിൽപ്പ് ചോദ്യചിഹ്നമായേക്കും.

 

ഇത്തരത്തിൽ കുടിയേറ്റ നിയന്ത്രണം ട്രൂഡോ കടുപ്പിക്കുമ്പോൾ, അപ്പുറത്ത് ട്രൂഡോയുടെ സര്‍ക്കാരിനെത്തന്നെ പ്രതിസന്ധിയിലാക്കുകയാണ് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ഒക്ടോബര്‍ 25നാണ്. ഇതിനിടെയാണ് ട്രൂഡോ സര്‍ക്കാരിന് മുന്നില്‍ പുതിയ പ്രതിസന്ധി. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടി ട്രൂഡോ സര്‍ക്കാരിനെ എങ്ങനെയാണ് ബാധിക്കുകയെന്ന ചർച്ചകളും സജീവമായിക്കഴിഞ്ഞു.

 

വളര്‍ത്തുമൃഗങ്ങളില്‍ അപകടകാരികളായ പുതിയ വൈറസിന്‍റെ സാന്നിധ്യം, മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പ്

രോമത്തിനു വേണ്ടിയോ, ഭക്ഷണ ആവശ്യങ്ങള്‍ക്കു വേണ്ടിയോ, ഔഷധ ആവശ്യങ്ങള്‍ക്കു വേണ്ടിയോ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിരവധി അപകടകാരികളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി സയന്‍സ് ജേണലായ നേച്ചര്‍. ചൈനീസ് രോമ ഫാമുകളിലെ 461 മൃഗങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ 125 വ്യത്യസ്ത വൈറസുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് അപകടമാണെന്നും ഇത് പുതിയ പാന്‍ഡെമിക്കുകള്‍ക്ക് കാരണമായേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രോമങ്ങള്‍ക്കായി സാധാരണയായി വളര്‍ത്തുന്ന റാക്കൂണ്‍ നായ്ക്കള്‍, മിങ്ക്, കസ്തൂരിമാന്‍ എന്നിവ പോലുള്ള ഇനങ്ങളില്‍ നിരവധി വൈറസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ചിലത് മനുഷ്യന്റെ ആരോഗ്യത്തിന് കാര്യമായ അപകടമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

2021നും 2024നും ഇടയില്‍ ചൈനയിലുടനീളമുള്ള രോമ ഫാമുകളില്‍ രോഗം ബാധിച്ച് ചത്തതായി കണ്ടെത്തിയ 461 മൃഗങ്ങളില്‍ നിന്ന് ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ഈ മൃഗങ്ങളില്‍ മിങ്കുകള്‍, റാക്കൂണ്‍ നായ്ക്കള്‍, കുറുക്കന്മാര്‍, ഗിനി പന്നികള്‍, മുയലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മൃഗങ്ങളുടെ ശ്വാസകോശം, കുടല്‍, മറ്റ് അവയവങ്ങള്‍ എന്നിവയില്‍ നിന്നുള്ള ടിഷ്യൂകള്‍ സംഘം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 125 വ്യത്യസ്ത വൈറസുകള്‍ കണ്ടെത്തി. ഈ വൈറസുകളില്‍ 39 എണ്ണം ഉയര്‍ന്ന അപകടസാധ്യതയുള്ളവയാണെന്നാണ് വിലയിരുത്തല്‍. കാരണം അവയ്ക്ക് മനുഷ്യര്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് ക്രോസ്-സ്പീഷീസ് ട്രാന്‍സ്മിഷന്‍ സാധ്യമാണെന്നാണ് വ്യക്തമാകുന്നത്. H1N2, H5N6, H6N2 എന്നിവയുള്‍പ്പെടെ നിരവധി ഇന്‍ഫ്‌ലുവന്‍സ എ വൈറസുകള്‍ ഗിനി പന്നികള്‍, മിങ്കുകള്‍, മസ്‌ക്രാറ്റുകള്‍ എന്നിവയില്‍ കണ്ടെത്തി.

 

അലാം ബെല്‍ വൈറസ്, പിപിസ്‌ട്രെല്ലസ് ബാറ്റ് എച്ച്കെയു5 പോലുള്ള വൈറസുകള്‍ രണ്ട് മിങ്കുകളില്‍ കണ്ടെത്തിയതാണ് ഏറ്റവും പ്രസക്തമായ കണ്ടെത്തലുകളില്‍ ഒന്നെന്ന് ഗവേഷകര്‍ പറയുന്നു. മുമ്പ് വവ്വാലുകളില്‍ മാത്രം കണ്ടെത്തിയ ഈ വൈറസ്, മനുഷ്യര്‍ക്ക് മാരകമായേക്കാവുന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) കൊറോണ വൈറസുമായി അടുത്ത ബന്ധമുള്ളതാണ്. മിങ്കില്‍ ഇത് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ചില വളര്‍ത്തുമൃഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ഇ, ജാപ്പനീസ് എന്‍സെഫലൈറ്റിസ് തുടങ്ങിയ അറിയപ്പെടുന്ന സൂനോട്ടിക് വൈറസുകളും പഠനം കണ്ടെത്തി. ഈ വൈറസുകള്‍ മുമ്പ് തന്നെ മനുഷ്യരിലേക്ക് പടര്‍ന്നു പടിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇടയിലും മനുഷ്യരില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളിലേക്കും വൈറസ് പകരാനുള്ള സാധ്യതയും ഗവേഷകര്‍ രേഖപ്പെടുത്തി. രോമങ്ങള്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്ന് ഹോംസും ഗവേഷണ സംഘവും ആവശ്യപ്പെട്ടിട്ടുണ്ട്.

 

വാട്ടർബോട്ടിൽ കൃത്യമായി കഴുകില്ലേ? എങ്കിൽ പണി പുറകെ വരുന്നുണ്ട്

നിങ്ങളുടെ കൈയിലെ വാട്ടർ ബോട്ടിൽ നിങ്ങൾ കൃത്യമായി എല്ലാ ദിവസവും കഴുകാറുണ്ടോ? ഇനി കഴുകിയിട്ടും ഒരു പ്രത്യേക നാറ്റം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ, ഇത് പുതിയ അസുഖങ്ങൾ വിളിച്ച് വരുത്താൻ സാധ്യതയുണ്ട്. സ്റ്റീൽ കുപ്പികൾ മുതൽ പ്ലാസ്റ്റിക് കുപ്പികൾ വരെ വാട്ടർ ബോട്ടിലായി ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്താണെന്ന് അറിഞ്ഞ് വേണം അവ വാങ്ങാൻ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗം. കുട്ടികൾക്ക് ഉൾപ്പടെ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊടുത്തുവിടുന്നത് സാധാരണയാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പികൾ തുടർച്ചയായി വെള്ളം കുടിക്കുന്നത് അപകടകരമാണ്. ഇൻസുലിൻ പ്രതിരോധം, എൻഡോക്രൈൻ തടസ്സം, പ്രത്യുൽപാദന ആരോഗ്യം, ക്യാൻസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിച്ചാൽ ഉണ്ടാകാം. ചൂടുള്ള വെള്ളവും ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികളിൽ ഒഴിച്ച് വെയ്ക്കാനോ കുടിക്കാനോ പാടില്ല.

പ്ലാസ്റ്റിക് കുപ്പികൾക്ക് മാത്രമാണ് പ്രശ്നമെന്ന് കരുതി സമാധാനിക്കാൻ വരട്ടെ. വെള്ള കുപ്പികൾ ഏതുമായിക്കൊള്ളട്ടെ കൃത്യമായി കഴുകിയില്ല എന്നുണ്ടെങ്കിലും പ്രശ്നമാണ്. വെള്ളം കൊണ്ടുപോവുന്ന കുപ്പിയല്ലേ അത്കൊണ്ട് വലിയ അഴുക്കുണ്ടാവില്ല എന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല. ഗ്രേറ്റർ നോയിഡയിലെ യഥാർഥ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധൻ ഡോ. പ്രശാന്ത് പറയുന്നതനുസരിച്ച്, വെള്ളക്കുപ്പി അധികനാൾ വൃത്തിയാക്കാതിരിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കാനും സാധ്യതയുണ്ട്.

 

സാൽമൊണല്ല, ഇ-കോളി തുടങ്ങിയ ബാക്റ്റീരിയകൾ വെള്ളകുപ്പികൾക്കുള്ളിൽ വളരാനുള്ള സാധ്യതകളും ഏറെയാണ്. അതിനാൽ ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതിനുപകരം, എല്ലാ ദിവസവും കുപ്പികൾ സോപ്പ് വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. വെള്ളമല്ലാതെ മറ്റേതെങ്കിലും പാനീയങ്ങൾ കുടിക്കാൻ ഈ കുപ്പികൾ ഉപയോഗിക്കുമ്പോൾ, അവ ഓരോ തവണയും ഉപയോഗ ശേഷം കഴുകുന്നുവെന്ന് ഉറപ്പാക്കുക. സാധ്യമെങ്കിൽ, കുപ്പികൾ ഫലപ്രദമായി അണുവിമുക്തമാക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ഓട്ടോക്ലേവ് മെഷീൻ ഉപയോഗിക്കാം. സ്റ്റെയിൻലെസ് സ്റ്റീൽ ആണെങ്കിലും കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ തുടങ്ങിയ രാസവസ്തുക്കളുമായി പ്രവർത്തിക്കാനുള്ള സാധ്യത സ്റ്റൈൻലെസ്സ് സ്റ്റീലിനുമുണ്ട്. ഇതും നിങ്ങളുടെ പാത്രത്തിൻ്റെ ഉള്ളിൽ കേടുവരുത്തും. അതിനാൽ നിങ്ങളുടെ വാട്ടർ ബോട്ടിലുകൾ ഏറെ ശ്രദ്ധയോടെ, നിർമ്മിച്ചിരിക്കുന്ന മെറ്റീരിയലിന് അനുസരിച്ച് മാത്രം വൃത്തിയാക്കുക.

 
 

വിലക്കയറ്റം പറഞ്ഞ് സപ്ലൈകോയില്‍ വില കൂട്ടി; ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ്, വില്‍പ്പന പഴയവിലയ്ക്ക്

ഓണച്ചന്തകളില്‍ സപ്ലൈകോ വില വര്‍ധിപ്പിച്ച സാധനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ഫെഡ്. പഞ്ചസാര ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ വില വര്‍ധിപ്പിച്ചിരുന്നു. ഹോള്‍സെയില്‍ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വര്‍ധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം. എന്നാല്‍ അതേ ഹോള്‍സെയില്‍ വിപണിയില്‍ നിന്ന് വാങ്ങിയ സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത്.

സപ്ലൈകോ ഓണം മേളയില്‍ 36 രൂപ വിലയുള്ള പഞ്ചസാര 27 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണിയില്‍ വില്‍ക്കുന്നത്. സപ്ലൈകോയില്‍ മട്ട അരിയുടെ വില 33 രൂപയാണ്. അതേ മട്ടയരിക്ക് കണ്‍സ്യൂമര്‍ഫെഡിലെ വില 30 രൂപയാണ്. പഞ്ചസാരയ്ക്ക് 8 രൂപയുടെ വ്യത്യാസമാണുള്ളത്. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും 27 രൂപയ്ക്ക് വാങ്ങുന്ന പഞ്ചസാരക്ക് സപ്ലൈകോയില്‍ കിലോയ്ക്ക് 35 രൂപ നല്‍കണം. കണ്‍സ്യൂമര്‍ഫെഡില്‍ തുവര പരിപ്പിന്റെ വില 111 ആണെങ്കില്‍ സപ്ലൈകോ വില 115 രൂപയാണ്.

 

സര്‍ക്കാരില്‍ നിന്ന് സ്ഥിരമായി സബ്‌സിഡി ലഭിക്കുന്ന സ്ഥാപനമാണ് ഭക്ഷ്യവകുപ്പിന് കീഴിലെ സപ്ലൈകോ. സഹകരണ വകുപ്പിന് കീഴിലെ കണ്‍സ്യൂമര്‍ഫെഡിന് ആകട്ടെ ഉത്സവചന്തകളുടെ കാലത്ത് മാത്രമാണ് സബ്‌സിഡി ലഭിക്കുക. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്ന് സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. എന്നാല്‍ പഴയ നിരക്കില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കിയാല്‍ മതി എന്നാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിനു നല്‍കിയ നിര്‍ദേശം. രണ്ടിടത്തെയും വില തമ്മിലുള്ള വ്യത്യാസം സപ്ലൈകോയുടെ വില കൂട്ടിയതിനുള്ള ന്യായീകരണം തള്ളിക്കളയുന്നതാണെന്നാണ് വിമർശനം.

ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താം; ‘യുപിഐ സര്‍ക്കിള്‍’ നിലവില്‍ വന്നു

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഡിജിറ്റല്‍ പേയ്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനായി ‘UPI സര്‍ക്കിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാന്‍ പ്രാഥമിക ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവരോ ആയവര്‍ക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. NPCI അനുസരിച്ച് UPI ആക്സസ് ചെയ്യാന്‍ സാമ്പത്തികമായി ആശ്രയിക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഫീച്ചര്‍.

 

പ്രാഥമിക ഉപയോക്താക്കള്‍ക്ക് ഇനി കുടുംബാംഗങ്ങളോ തങ്ങളുടെ ജീവനക്കാരോ ആയ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് അംഗീകാരം നല്‍കാം, അവര്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാടുകള്‍ നടത്താനാകും. സെക്കന്‍ഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാന്‍ പ്രൈമറി യൂസറിന് സാധിക്കും.

ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ ആളുകളിലേക്ക് സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

മലയാളം അറിയുന്നവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി; 35,700 രൂപ മാസ ശമ്പളം വാങ്ങാം; ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 3 വരെ.

കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ സ്വീപ്പര്‍- ഫുള്‍ ടൈം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 


തസ്തിക& ഒഴിവ്


സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ‘ സ്വീപ്പര്‍- ഫുള്‍ ടൈം’ റിക്രൂട്ട്‌മെന്റ്. 


കാറ്റഗറി നമ്പര്‍: 286/2024


ആകെ 3 ഒഴിവുകള്‍. 

 

ശമ്പളം


16,500 രൂപ മുതല്‍ 35,700 രൂപ വരെ. 

“പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. 

(സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

 

വിദ്യാഭ്യാസ യോഗ്യത

ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ അല്ലെങ്കില്‍ കന്നഡ എന്നിവയില്‍ ഏതിലെങ്കിലും സാക്ഷരതയുണ്ടായിരിക്കണം. 

 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജ്ഞാപനമെത്തി; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങാം; കേരള പി.എസ്.സി സ്ഥിര റിക്രൂട്ട്‌മെന്റ്.

കേരളത്തില്‍ വനം വകുപ്പിലേക്ക് പുതിയ വിജ്ഞാപനമെത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള വനം വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകള്‍. പി.എസ്.സിയുടെ നേരിട്ടുള്ള നിയമനം.

കാറ്റഗറി നമ്പര്‍: 277/2024

ശമ്പളം

55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളം. 

പ്രായപരിധി

19 മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

 

വിദ്യാഭ്യാസ യോഗ്യത

സയന്‍സ് OR എഞ്ചിനീയറിങ് വിഷയങ്ങളില്‍ അംഗീകൃത ബിരുദം. 

സയന്‍സ് : അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടി കള്‍ച്ചര്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, വെറ്ററിനറി സയന്‍സ്, സുവോളജി. 

എഞ്ചിനീയറിങ്: അഗ്രികള്‍ച്ചര്‍/ കെമിക്കല്‍/ സിവില്‍/ കമ്പ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

 

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ ഇരുന്ന് ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ആ സുപ്രധാന തീരുമാനം. എങ്ങനെയെന്ന് അല്ലേ, വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും! വിമാന യാത്രയിൽ ഇഷ്ടത്തിനനുസരണം ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിലെ നേട്ടം. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകുന്ന എ350 എന്ന വിമാനത്തിലാണ് ആദ്യം യാത്രക്കാർക്ക് വൈഫൈ സൗകര്യം അനുവദിക്കുക.

സെപ്റ്റംബർ 2 മുതൽ ഡൽഹിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന എ 350-900 എന്ന വിമാനത്തിൽ ആദ്യഘട്ടത്തിൽ വൈഫൈ നൽകി പരീക്ഷണം നടത്തിയിരുന്നു. വിമാനം ഒരു ദിവസം രണ്ട് പ്രാവശ്യം സർവീസ് നടത്തും. വിമാനത്തിന് 28 സ്വകാര്യ സ്യൂട്ടുകളാണുള്ളത്. പ്രീമിയം ഇക്കോണമിയിൽ 24 സീറ്റുകളും ഇക്കണോമി ക്ലാസിൽ 24 സീറ്റുകളുമുണ്ട്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഈ വർഷം ആദ്യം തന്നെ എയർബസ് എ 350 എന്ന വിമാനങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ, യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന നിരവധി വിമാനങ്ങളുണ്ട്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവും പ്രതീക്ഷകളും നിറവേറ്റുന്നതിനായി മിക്കവാറും എല്ലാ എയർലൈനുകളും ഭാവിയിൽ ഈ സേവനം നൽകുമെന്നാണ് പ്രതീക്ഷ.

വൈഫൈയുടെ പ്രവർത്തനം എങ്ങനെ

വിമാനങ്ങളിൽ വൈഫൈ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ ആളുകൾക്കിടയിൽ എപ്പോഴും ആകാംക്ഷയുണ്ട്. എയർലൈനിനെയും വിമാനത്തെയും ആശ്രയിച്ചായിരിക്കും വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട്, സാറ്റ് ലൈറ്റ് വൈ-ഫൈ- ഈ രണ്ട് രീതിയെ അടിസ്ഥാനമാക്കിയാണ് വൈഫൈയുടെ പ്രവർത്തനം. എയർ-ടു-ഗ്രൗണ്ട് രീതി ഫോണിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ പോലെ പ്രവർത്തിക്കും. നിലത്തെ സെൽ ടവറുകൾ മുകളിൽ പറക്കുന്ന വിമാനങ്ങളിലേക്ക് വൈഫൈ സിഗ്നലുകൾ അയയ്ക്കും. മറ്റൊരു രീതി യാത്രക്കാർക്ക് വൈഫൈ നൽകുന്നതിന് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന ആൻ്റിനകൾ വിമാനങ്ങൾക്ക് മുകളിൽ സജ്ജീകരിച്ച് സിഗ്നൽ വലിക്കുന്നതാണ്.

നിരവധി വിമാനക്കമ്പനികളാണ് ഇപ്പോൾ യാത്രക്കാർക്ക് വൈഫൈ നൽകുന്നത്. ജെറ്റ്ബ്ലൂ, നോർവീജിയൻ എയർ, ഫിലിപ്പൈൻ എയർലൈൻസ്, എയർ ന്യൂസിലാൻഡ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വിർജിൻ അറ്റ്ലാൻ്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയവയാണ് വൈഫൈ സൗകര്യങ്ങൾ നിൽക്കുന്ന ചില വിമാനങ്ങൾ. ഈ സൗകര്യം ഫ്ലൈറ്റ് സമയത്ത് കണക്റ്റിവിറ്റിയും യാത്രാ സൗകര്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിമാനകമ്പനികളുടെ വാദം.

നാല് ബുർജ് ഖലീഫയുടെ അത്ര ഉയരം; കടലിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ

പസഫിക് സമുദ്രത്തിനടിയിൽ കൂറ്റൻ പർവതം കണ്ടെത്തി സമുദ്രശാസ്ത്രജ്ഞർ. വലുപ്പത്തിൽ മൗണ്ട് ഒളിംപസിനെയും കടത്തിവെട്ടുന്ന, നാല് ബുർജ് ഖലീഫയുടെ അത്ര ഉയരമുള്ള കൂറ്റൻ പർവത്തെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

സച്മിഡിറ്റ് സമുദ്രഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്, തങ്ങളുടെ പര്യവേഷണത്തിനിടയിൽ പർവതം കണ്ടെത്തിയത്. ചിലെ തീരത്തിന് 1,448 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് കൂറ്റൻ പർവതത്തിന്റെ സ്ഥാനം. അടിത്തട്ടിൽ നിന്ന് 3,109 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പർവതത്തിന് നാല് ബുർജ് ഖലീഫകൾ മുകളിലായി അടുക്കിവെച്ചാലുള്ളത്ര ഉയരമാണുള്ളത്. ഗ്രീസിലെ മൗണ്ട് ഒളിംപസിനെയും ഉയരത്തിൽ ഈ പർവതം കടത്തിവെട്ടും.

 
 

ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പർവതത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘം, വൈവിധ്യമാർന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കാസ്പെർ എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന, അപ്പൂർവ വെള്ള നീരാളിയും മറ്റ് ജീവികളും ശാസ്ത്രജ്ഞരുടെ ക്യാമറയിൽ പതിഞ്ഞിരുന്നു.

 

അപൂർവ സസ്യജന്തുജാലങ്ങളുടെ കലവറയായ ‘നസ്‌ക’ കടലിടുക്കിൽ സംഘം നടത്തുന്ന അനവധി പര്യവേഷണങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതും. നിലവിലെ ദൗത്യത്തിൽ മാത്രം ഇരുപത്തിയഞ്ചോളം പർവതങ്ങൾ കണ്ടെത്തിയതായാണ് വിവരം. അവ കൂടാതെ ഇതുവരെ കണ്ടെത്താത്ത നിരവധി ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

 
Verified by MonsterInsights