ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ 29ാം പിറന്നാളാണ് ഇന്ന്. കുറഞ്ഞ കാലത്തിനിടയിൽ ഇന്ത്യൻ ബൗളിങ് നിരയിലെ കരുത്തനായ സാന്നിധ്യമായി മാറിയ താരമാണ് സിറാജ്. 2020-21 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ വമ്പൻ പ്രകടനമാണ് സിറാജിനെ ഇതിനു സഹായിച്ചത്.
കരിയറിൽ മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിജീവിതത്തിൽ നഷ്ടങ്ങളുടേയും അധിക്ഷേപത്തിന്റെയും സമയം കൂടിയായിരുന്നു സിറാജിനെ സംബന്ധിച്ച് ഓസ്ട്രേലിയൻ പര്യടനം.തന്റെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലുള്ളപ്പോഴാണ് താരത്തിന്റെ പിതാവിന്റെ മരണം. പിതാവിനെ അവസാനമായി കാണാനാകാത്തത്തിന്റെ പ്രയാസം, ഇതിനിടയിൽ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ സമ്മർദ്ദം. ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നുവെന്ന് സിറാജ് പറയുന്നു.
ആർസിബി സീസൺ 2 പോഡ്കാസ്റ്റിൽ സംസാരിക്കവേയായിരുന്നു സിറാജ് ജീവിതത്തിലെ തിക്താനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. കോവിഡിനെ തുടർന്ന് ബയോ ബബിളിലായിരുന്നു താരങ്ങൾ കഴിഞ്ഞിരുന്നത്.
“ഓസ്ട്രേലിയയിൽ ബയോ ബബിളിൽ ആയിരുന്നതിനാൽ മറ്റ് കളിക്കാരെ കാണാനോ അവരുടെ മുറിയിൽ പോകാനോ കഴിയില്ല. വീഡിയോ കോളിലൂടെയാണ് പരസ്പരം സംസാരിച്ചിരുന്നത്. ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിങ് കോച്ചായിരുന്ന സുധീർ സർ സ്ഥിരമായി വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അത് വലിയ ആശ്വാസമായിരുന്നു. പിന്നെ സ്ഥിരമായി വിളിച്ചിരുന്നത് ഞാനുമായി വിവാഹം ഉറപ്പിച്ചിരുന്ന പെൺകുട്ടിയാണ്. ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ കരയാറില്ല, പക്ഷേ പലപ്പോഴും മുറിയിൽ ഒറ്റയ്ക്കിരുന്ന് കരഞ്ഞതിനു ശേഷമാണ് അവരുമായി സംസാരിച്ചിരുന്നത്.