ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. അസമിൽനിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങൾക്കുശേഷമാണ് നട്ടത്. നടുന്നതിനു മുൻപ്, ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയിൽ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തിൽ നെൽച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റിൽനിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടിൽ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്. പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.
മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതൽ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങൾ അത്താച്ചി ഫാമിൽ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്ന പേരിൽ സൂക്ഷിച്ചിട്ടുമുണ്ട്.
കറുപ്പ് കൗനി (തമിഴ്നാട്), ജോഹ (അസം), ജാസ്മിൻ റൈസ് (തായ്ലാൻഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയിൽ ചിലതാണ്. തവളക്കണ്ണൻ, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.